ഉത്തർപ്രദേശിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനാണ് വ്യത്യസ്ത രീതിയിൽ പ്രചരണം നടത്താൻ സ്ഥാനാർത്ഥികൾ തീരുമാനിച്ചത്. ഇതിനായി തിരഞ്ഞെടുത്തതാകട്ടെ തെരുവു നായ്ക്കളും. റായ് ബറേലി, ബാലിയ എന്നിവടങ്ങളിലെ സ്ഥാനാർത്ഥികളാണ് തെരുവുനായ്ക്കളുടെ മേൽ പോസ്റ്റർ ഒട്ടിച്ചത്.
പലയിടങ്ങളിൽ അലഞ്ഞു തിരിയുന്ന തെരുവുനായ്ക്കളുടെ മേൽ തങ്ങളുടെ പോസ്റ്റർ പതിപ്പിച്ചാൽ കൂടുതൽ ആളുകൾ കാണുമല്ലോ എന്നാണ് സ്ഥാനാർത്ഥികളുടെ ന്യായം. പോസ്റ്റർ പതിച്ച തെരുവു നായ്ക്കളുടെ ചിത്രം സോഷ്യൽമീഡിയയിൽ വൈറലായതോടെയാണ് വിവാദമായത്.
advertisement
തെരുവു നായ്ക്കളെ തെരഞ്ഞടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നത് വിലക്കുന്ന ചട്ടങ്ങളൊന്നും മാർഗനിർദേശങ്ങളിൽ പറഞ്ഞിട്ടില്ലെന്നാണ് പേര് വെളിപ്പെടുത്താത്ത ഒരു സ്ഥാനാർത്ഥി ഐഎഎൻഎസിനോട് പറഞ്ഞത്. തങ്ങൾ ഒരു മൃഗങ്ങളേയും ഉപദ്രവിക്കുന്നില്ലെന്നും ദിവസവും അവയ്ക്ക് ഭക്ഷണം നൽകുന്നുണ്ടെന്നും സ്ഥാനാർത്ഥി പറയുന്നു. നൂതനമായ ആശയമാണ് തങ്ങളുടേതെന്നും ജനങ്ങൾക്കിടയിൽ ഇതിന് സ്വീകാര്യതയുണ്ടെന്നുമാണ് സ്ഥാനാർത്ഥി പറയുന്നത്.
Also Read-അടുപ്പക്കാരിയായ യുവതിയെ വഴിയിൽ വെട്ടിക്കൊല്ലാൻ ശ്രമിച്ച 61 കാരൻ പിടിയിൽ
എന്നാൽ മൃഗസ്നേഹികളും മൃഗസംരക്ഷ പ്രവർത്തകരും സ്ഥാനാർത്ഥികളുടെ "നൂതന" പ്രചരണത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സ്വന്തം മുഖത്ത് ഇതുപോലെ പോസ്റ്റർ ഒട്ടിച്ചാൽ മനുഷ്യന് എന്താണ് തോന്നുകയെന്ന് മൃഗാവകാശ പ്രവർത്തകയായ റീന മിശ്ര ചോദിക്കുന്നു. നായയ്ക്ക് പ്രതിഷേധിക്കാൻ ആവില്ലെന്നിരിക്കേ അവയോട് ഇങ്ങനെ പെരുമാറാൻ മനുഷ്യന് യാതൊരു അവകാശവുമില്ലെന്നും റീന പറയുന്നു.
ഈ രീതിയിൽ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നവരെ പൊലീസ് എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് റീന ആവശ്യപ്പെടുന്നത്.
ഉത്തർപ്രദേശിലെ പഞ്ചായത്തുകളിൽ നാല് ഘട്ടടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രിൽ 15 ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. ഏപ്രിൽ 19, ഏപ്രിൽ 26, ഏപ്രിൽ 29 എന്നീ ദിവസങ്ങളിലാണ് അടുത്ത ഘട്ട തെരഞ്ഞെടുപ്പുകൾ. മെയ് രണ്ടിന് ഫലം പ്രഖ്യാപിക്കും.
