എന്നാൽ, ദി മിററിൽ വന്ന റിപ്പോർട്ട് അൽപം വ്യത്യസ്തമാണ്. ഭർത്താവിന് കഴിക്കാനായി എന്നും ഉച്ചഭക്ഷണം പൊതിഞ്ഞു കൊടുത്തിരുന്ന ഭാര്യയുടെ വാർത്തയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം കൊണ്ടു നടക്കുന്ന ദമ്പതികളെ കുറിച്ചാണ് വാർത്തയിൽ പറയുന്നത്.
വീടിന് വേണ്ടി പരമാവധി പണം സ്വരൂപിക്കാനും അനാവശ്യമായ ചെലവുകൾ ചുരുക്കാനുമുള്ള ശ്രമത്തിലായിരുന്നു ദമ്പതികൾ. അതിനിടയിലാണ് ഭർത്താവ് എന്നും പുറത്തു നിന്നാണല്ലോ ഉച്ചഭക്ഷണം കഴിക്കുന്നത് എന്ന് ഭാര്യ ആലോചിച്ചത്. താൻ ഭക്ഷണം ഉണ്ടാക്കി കൊടുത്തുവിട്ടാൽ ഭർത്താവിന് രുചികരവും ആരോഗ്യകരവുമായ ഭക്ഷണവും ലഭിക്കും ഒപ്പം പുറത്തു നിന്ന് കഴിക്കുന്ന പണവും ലാഭിക്കാം. ഇതായിരുന്നു ഭാര്യ ആലോചിച്ചത്.
advertisement
എന്നും രാവിലെ ഭർത്താവിന് വേണ്ടി സാൻഡ് വിച്ച് ഉണ്ടാക്കി ഭാര്യ കൊടുത്തു വിടുകയും ചെയ്യും. ഇതുവഴി മാസം 200 പൗണ്ട് ഏകദേശം 20,484 രൂപ ലാഭിക്കാമെന്നായിരുന്നു ഭാര്യയുടെ പ്രതീക്ഷ. തുടക്കത്തിൽ എല്ലാം നല്ല രീതിയിൽ തന്നെ പോയിരുന്നുവെന്ന ഭാര്യ പറയുന്നു. എന്നാൽ, ഉച്ചഭക്ഷണത്തെ കുറിച്ച് ആദ്യമൊക്കെ അഭിപ്രായങ്ങൾ പറഞ്ഞിരുന്ന ഭർത്താവ് പിന്നീട് ഒന്നും പറയാതായി. മാത്രമല്ല, കൂടുതൽ ഭക്ഷണം വേണമെന്നും ഭാര്യയോട് ആവശ്യപ്പെട്ടു. തനിക്കിപ്പോൾ നല്ല വിഷപ്പാണ് എന്നായിരുന്നു ഇതിന് ഇയാൾ നൽകിയ വിശദീകരണം.
ഭർത്താവിന്റെ ആവശ്യപ്രകാരം ഭാര്യ കൂടുതൽ സാൻഡ് വിച്ചുകളും ഉണ്ടാക്കി നൽകിക്കൊണ്ടിരുന്നു. എന്നാൽ ഭക്ഷണവുമായി ഓഫീസിലെത്തുന്ന ഭർത്താവ് തന്റെ ഭക്ഷണം മറ്റുള്ളവർക്ക് വിൽക്കുകയായിരുന്നു ഇത്ര നാളും ചെയ്തു കൊണ്ടിരുന്നത് എന്ന് ഭാര്യ മനസ്സിലാക്കുന്നത് അടുത്തിടെയാണ്. മാത്രമല്ല, പുറത്തു നിന്ന് ഫാസ്റ്റ് ഫുഡ് വാങ്ങിയാണ് ഇയാൾ ഉച്ചയ്ക്ക് കഴിച്ചിരുന്നതെന്നും ഭാര്യ മനസ്സിലാക്കി.
യാദൃശ്ചികമായാണ് ഭർത്താവിന്റെ 'സൈഡ് ബിസിനസ്സി'നെ കുറിച്ച് ഭാര്യ മനസ്സിലാക്കുന്നത്. ഒരു ദിവസം ഭർത്താവിന‍്റെ സഹപ്രവർത്തകനും സുഹൃത്തും വീട്ടിൽ എത്തിയതോടെയാണ് ഭർത്താവിനെ ഭാര്യ കൈയ്യോടെ പിടികൂടുന്നത്. ഊണു മേശയിൽ എല്ലാവരും ഒന്നിച്ചിരിക്കുമ്പോൾ ഭർത്താവിന്റെ സഹപ്രവർത്തകൻ സാൻഡ് വിച്ച് കഴിക്കാനായി പുറത്തെടുത്തു. ഇത്രയും രുചികരമായ ഭക്ഷണം ഉണ്ടാക്കിയതിന് യുവതിയെ അഭിനന്ദിക്കുകയും ചെയ്തു. നന്ദി പറഞ്ഞ യുവതിയോട് ഇയാൾ അടുത്തതായി പറഞ്ഞത് വില അൽപം കൂടുതൽ ആണെന്നായിരുന്നു.
പെട്ടന്ന് കാര്യമെന്താണെന്ന് മനസ്സിലാകാത്തതിനാൽ, അദ്ദേഹത്തോട് വിശദീകരിക്കാൻ പറഞ്ഞപ്പോഴാണ് താൻ നൽകുന്ന ഉച്ചഭക്ഷണം ഭർത്താവ് ഓഫീസിൽ വിൽക്കുകയാണെന്നും ഭർത്താവ് സ്ഥിരമായി പുറത്തു നിന്നാണ് കഴിക്കുന്നത് എന്നും ഭാര്യ മനസ്സിലാക്കുന്നത്. ഇത് കേട്ടപ്പോൾ താൻ ആകെ ഞെട്ടിപ്പോയെന്നാണ് ഭാര്യ പറയുന്നത്.
അതിഥികളെയെല്ലാം മാന്യമായി പറഞ്ഞയച്ചതിന് ശേഷം ഭർത്താവിനോട് ഇക്കാര്യം ചോദിച്ചപ്പോൾ അദ്ദേഹം ആദ്യം നിഷേധിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. പിന്നീട് താൻ ചെയ്തതിൽ തെറ്റില്ലെന്ന നിലപാടിലായിരുന്നു ഭർത്താവ്. മറ്റുള്ളവർക്ക് വിറ്റ് ആ പണം കൊണ്ട് പുറത്തു പോയി കഴിക്കാനായി താൻ ഇനി ഭക്ഷണം ഉണ്ടാക്കി തരില്ലെന്ന് ഭാര്യ ഉറപ്പിച്ചു പറഞ്ഞു. എന്നാൽ ഫാസ്റ്റ് ഫുഡ് കഴിക്കാനായി തങ്ങളുടെ സമ്പാദ്യത്തിൽ നിന്ന് പണം എടുക്കുന്നില്ലെന്നും അതിനാൽ ഭാര്യയുടെ തീരുമാനം തെറ്റാണെന്നുമായിരുന്നു ഭർത്താവിന്റെ നിലപാട്.
