- News18 Malayalam
- Last Updated: April 10, 2021, 1:51 PM IST
ടൈറ്റാനിക് മുങ്ങുന്നതിന് മുമ്പ് ജാക്കിന്റെ മനസ്സിൽ എന്തൊക്കെയായിരിക്കും കടന്നു പോയിരിക്കുക? ജീവിതത്തെ കുറിച്ച് ഏറെ പ്രതീക്ഷയുള്ള ചെറുപ്പക്കാരൻ ടൈറ്റാനിക്കിനൊപ്പം ആഴക്കടലിൽ ആഴ്ന്നു പോയപ്പോൾ സിനിമ കണ്ട ഓരോ പ്രേക്ഷകന്റേയും കണ്ണും മനസ്സും നിറഞ്ഞിട്ടുണ്ടാകും. 1997 ലാണ് ലിയനാഡോ ഡികാപ്രിയോയും കേറ്റ് വിൻസ്ലെറ്റും അവിസ്മരണീയമാക്കിയ ടൈറ്റാനിക് ജെയിംസ് കാമറൂൺ എന്ന സംവിധായകൻ ലോക സിനിമയ്ക്ക് സമ്മാനിച്ചത്.
വൈറ്റ് സ്റ്റാർ ലൈൻസിന്റെ ഉടമസ്ഥതയിലുള്ള യാത്രാകപ്പലായിരുന്നു റോയൽ മെയിൽ സ്റ്റീമർ ടൈറ്റാനിക്. 31 മാർച്ച് 1909 ൽ നിർമാണം തുടങ്ങിയ ടൈറ്റാനിക്ക് 1912 ഏപ്രിൽ രണ്ടിനാണ് പണി പൂർത്തിയാക്കിയത്. 10 ഏപ്രിൽ 1912 ന് അക്കാലത്തെ ഏറ്റവും വലിയ യാത്രാ ആവിക്കപ്പലായി ആദ്യമായി യാത്ര തുടങ്ങിയത്. ഇംഗ്ലണ്ടിലെ സതാംപ്റ്റൺ തുറമുഖത്തു നിന്നും ന്യൂയോർക്കിലേയ്ക്കായിരുന്നു കപ്പലിന്റെ കന്നി യാത്ര. ഒരിക്കലും മുങ്ങാത്തത് എന്നു വിശേഷിക്കപ്പെട്ട ആ കപ്പൽ ആദ്യ യാത്രയിൽ തന്നെ മഞ്ഞുമലയിൽ ഇടിച്ച് കടലിൽ ആഴ്ന്നു. 1912 ഏപ്രിൽ 15 നാണ് 2,223 യാത്രക്കാരുമായി പുറപ്പെട്ട കപ്പൽ മുങ്ങിയത്. 1,517 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന്റെ കഥയാണ് ജെയിംസ് കാമറൂൺ ടൈറ്റാനിക് എന്ന പേരിൽ സിനിമയാക്കിയത്.
കപ്പലിൽ വെച്ച് പരിചയപ്പെടുന്ന ജാക്ക് എന്ന കഥാനായകന്റേയും റോസ് എന്ന അയാളുടെ സമ്പന്നയായ പ്രണയിനിയുടേയും സാങ്കൽപ്പിക പ്രണയകഥയായിരുന്നു ടൈറ്റാനിക്കിന്റെ പശ്ചാത്തലത്തിൽ ചിത്രം പറഞ്ഞത്. ഒരിക്കലും മുങ്ങില്ലെന്ന പ്രതീക്ഷയോടെ യാത്ര പുറപ്പെട്ട കപ്പലും ഒരിക്കലും വേർപിരിയില്ലെന്ന് പ്രതീക്ഷിച്ച പ്രണയവും ഒന്നിച്ച് കടലിന്റെ ആഴങ്ങളിൽ അമർന്നു. ജെയിംസ് കാമറൂണിന്റെ ഭാവനയിൽ വിരിഞ്ഞ പ്രണയകഥയിലെ നായകന്റെ അതേ പേരിലുള്ള ചെറുപ്പക്കാരൻ ടൈറ്റാനിക് മുങ്ങുന്നതിന് ആഴ്ച്ചകൾക്ക് മുമ്പെഴുതിയ കത്താണ് ഇപ്പോൾ വാർത്തകളിൽ വന്നിരിക്കുന്നത്.
Also Read-തെരഞ്ഞെടുപ്പിൽ തെരുവു നായയുടെ മേൽ പോസ്റ്റർ ഒട്ടിച്ച് പ്രചരണം; പ്രതിഷേധവുമായി മൃഗസ്നേഹികൾ
ടൈറ്റാനിക്കിലെ സീനിയർ വയർലെസ് ഓപ്പറേറ്ററായ ജാക്ക് ഫിലിപ്സ് എഴുതിയ കത്ത് ലേലത്തിന് വെച്ചിരിക്കുകയാണ്. 15,000 ഡോളർ ഏകദേശം 11,14,506.12 രൂപയ്ക്കാണ് 1912 ൽ എഴുതിയ പോസ്റ്റ്കാർഡ് ലേലത്തിന് വെച്ചിരിക്കുന്നത്. 'സ്നേഹത്തോടെ, ജാക്ക്..' എന്ന കുറിപ്പോടെയാണ് പോസ്റ്റ് കാർഡ് അയച്ചിരിക്കുന്നത്. സിനിമയിലേത് പോലെ പ്രണയിനിക്കായിരുന്നില്ല യഥാർത്ഥ ടൈറ്റാനിക്കിലെ ജാക്ക് പോസ്റ്റ്കാർഡ് അയച്ചത്.
109 വർഷങ്ങൾക്ക് മുമ്പ് 24 വയസ്സുള്ള ജാക്ക് കത്ത് അയച്ചത് സഹോദരിയായ എൽസീ ഫിലിപ്പിനായിരുന്നു. ടൈറ്റാനിക് മുങ്ങുന്നതിന് വെറും അഞ്ചാഴ്ച്ചകൾക്ക് മുമ്പ് മാർച്ച് 7 നായിരുന്നു ഏറെ പ്രതീക്ഷകളോടെ ജാക്ക് സഹോദരിക്ക് പോസ്റ്റ്കാർഡ് അയച്ചത്. ഏപ്രിൽ 15 ന് രണ്ട് ഭാഗങ്ങളായി ടൈറ്റാനിക്ക് കടലിനടിയിൽ പതിച്ചപ്പോൾ മരിച്ച 1,517 പേരിൽ ഒരാളായി ജാക്ക് ഫിലിപ്പും ഓർമയിൽ മാഞ്ഞു.
RR Auction
നിർമാണ സമയത്തുള്ള ടൈറ്റാനിക്കിന്റെ ചിത്രവും പോസ്റ്റ്കാർഡിലുണ്ട്. 5.5 ഇഞ്ച് 3.5 ഇഞ്ച് പോസ്റ്റ്കാർഡിന് ആവശ്യക്കാരുണ്ടാകുമെന്നാണ് ലേലം ചെയ്യുന്ന ബോസ്റ്റർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർആർ കമ്പനി പ്രതീക്ഷിക്കുന്നത്. തിരക്കു പിടിച്ച ജോലിയാണെന്നും സഹോദരി സുഖമായി ഇരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നതായും പറയുന്ന കത്തിൽ തിങ്കളാഴ്ച്ച പുറപ്പെടുമെന്നും ഇംഗ്ലണ്ടിലെ സതാംപ്റ്റണിൽ ബുധനാഴ്ച്ച എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ജാക്ക് സഹോദരി എൽസിക്ക് കുറിച്ചു. സ്നേഹത്തോടെ ജാക്ക് എന്ന് കുറിപ്പോടെയാണ് കത്ത് അവസാനിക്കുന്നത്.
ജാക്ക് ഫിലിപ്പും സഹോദരിയുമായുള്ള അവസാന സംഭാഷണം ഇതാണെന്നാണ് കരുതുന്നത്. സഹോദരിക്ക് പോസ്റ്റ്കാർഡ് അയച്ചതിന് ശേഷം അറിയാതെയാണെങ്കിലും ടൈറ്റാനിക്കിന്റെ ആദ്യത്തേയും അവസാനത്തേയും യാത്രയ്ക്കായി ജാക്ക് സതാംപ്റ്റണിലേക്ക് തിരിച്ചു. കപ്പൽ മുങ്ങുന്ന സമയത്ത് രക്ഷാപ്രവർത്തനത്തിൽ ജാക്കും മുന്നിലുണ്ടായിരുന്നതായാണ് കരുതപ്പെടുന്നത്.
രക്ഷാപ്രവർത്തനത്തിനായി മറ്റു കപ്പലുകൾക്ക് വയർലെസ് സന്ദേശങ്ങൾ അയച്ചത് ജാക്ക് ആണെന്നാണ് കരുതുന്നത്. ഇക്കാലയളവിൽ ജാക്ക് അയച്ച മുന്നൂറോളം പോസ്റ്റ്കാർഡുകൾ എൽസീ സൂക്ഷിച്ചു വെച്ചിരുന്നു. ഇതിൽ അഞ്ചെണ്ണം മാത്രമാണ് ടൈറ്റാനിക്കുമായി ബന്ധപ്പെട്ടുള്ളതെന്ന് ആർആർ ലേല കമ്പനി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ബോബി ലിവിങ്സ്റ്റൺ പറയുന്നു. ജാക്ക് എഴുതിയ പോസ്റ്റ്കാർഡിന്റെ ലേലം ഏപ്രിൽ 14 -ന് അവസാനിക്കും.