- News18 Malayalam
- Last Updated: April 18, 2021, 11:25 PM IST
നിലമ്പൂരിൽ ബിജെപി കോൺഗ്രസ് വോട്ട് ധാരണ ഉണ്ടായി എന്ന എൽഡിഎഫ് സ്ഥാനാർഥി പിവി അൻവറിന്റേയും കോൺഗ്രസ് മതം പറഞ്ഞ് വോട്ട് പിടിക്കാൻ ശ്രമിച്ചു എന്ന ബിജെപി സ്ഥാനാർഥി അഡ്വ. ടികെ അശോക് കുമാറിന്റേയും ആക്ഷേപങ്ങളെ നിശിതമായി വിമർശിച്ച് യുഡിഎഫ് സ്ഥാനാർത്ഥി വി വി പ്രകാശ്. എൽഡിഎഫ് സ്ഥാനാർഥി പിവി അൻവർ നേരത്തെ ബിജെപി കോൺഗ്രസ് വോട്ട് ധാരണ ഉണ്ടെന്ന് ആരോപിച്ചിരുന്നു.
എന്നാൽ പരാജയ ഭയം കൊണ്ടാണ് പി വി അൻവർ ഇങ്ങനെ പറയുന്നതെന്നും ഇരു സ്ഥാനാർത്ഥികളും ഒരേ ആരോപണം ഉന്നയിക്കുന്നത് അവർ തമ്മിലുള്ള ധാരണയുടെ ഭാഗമായി ആണെന്നും വി വി പ്രകാശ് പ്രതികരിച്ചു. നിലമ്പൂർ മതം മാത്രം പ്രചരണായുധം ആക്കി മതേതരക്കാരുടെ തെരഞ്ഞെടുപ്പ് എന്ന തലക്കെട്ടിലാണ് ടി കെ അശോക്‌കുമാർ ഫേസ്ബുക്കിൽ ആക്ഷേപങ്ങൾ കുറിച്ചിട്ടത്. വിവി പ്രകാശിനെതിരെ ആണ് ആരോപണങ്ങൾ. 30 വർഷത്തിനിടെ ആദ്യമായി കിട്ടിയ ഹിന്ദു സ്ഥാനാർഥി തോൽക്കരുത്, അശോക് കുമാറിന് വോട്ട് ചെയ്താൽ ഹിന്ദു സ്ഥാനാർത്ഥി പരാജയപ്പെടും എന്നിങ്ങനെ യുഡിഎഫ് പ്രചരണം നടത്തി എന്ന് അശോക് കുമാർ ആരോപിക്കുന്നു.
വി വി പ്രകാശ് ആരോപണങ്ങൾക്ക് മറുപടി നൽകിയത് ശക്തമായ ഭാഷയിൽ. നിലമ്പൂരിൽ യുഡിഎഫിന് വിജയം ഉറപ്പാണ്. അൻവരിന് പരാജയ ഭീതി ആണ്. അത് കൊണ്ടാണ് അൻവർ ബിജെപി കോൺഗ്രസ് ധാരണ എന്ന ആരോപണം ഉയർത്തുന്നത്.
" പി വി അൻവർ വില കുറഞ്ഞ ആരോപണങ്ങൾ ആണ് ഉയർത്തുന്നത്. ഇത് പരാജയ ഭീതി കൊണ്ടാണ്. കഴിഞ്ഞ 5 വർഷം എംഎൽഎ ഒന്നും ചെയ്തില്ല എന്ന് ജനങ്ങൾക്ക് അറിയാം. ജനങ്ങൾക്ക് വേണ്ടാത്ത ജനപ്രതിനിധി മത്സരിച്ചപ്പോൾ ജനങ്ങൾ പ്രതികരിച്ചു. അത് അദ്ദേഹത്തെ വേദനിപ്പിക്കുകയോ സമനില തെറ്റിക്കുകയോ ചെയ്തിട്ട് ഉണ്ടാകാം. അതിനെ തുടർന്ന് ആകാം അൻവർ ഇങ്ങനെ ഒക്കെ പറഞ്ഞത്. അൻവറിൻ്റെ ജല്പനങ്ങൾക്ക് പിറകെ പോകേണ്ട കാര്യം ഇല്ല..ജനങ്ങൾ വിധി എഴുതിക്കഴിഞ്ഞു.നല്ല വിജയം തന്നെ ഉണ്ടാകും "
പിന്നിൽ നിന്ന് കുത്തി, പദവികൾക്ക് പുറത്ത് നിർത്തി എന്നുള്ള ആര്യാടൻ ഷൗക്കത്തിൻ്റെ ആക്ഷേപങ്ങൾക്ക് മറുപടി ഇല്ല. നേതൃത്വം ആണ് എല്ലാം തീരുമാനിക്കുന്നത് എന്നും വി വി പ്രകാശ് പറഞ്ഞു.