മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഡ്രൈവർ നൽകിയ പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ആര്യാ രാജേന്ദ്രൻ, സച്ചിൻദേവ്, കണ്ടാലറിയാവുന്ന രണ്ടു പേർ എന്നിവർക്കുമെതിരെയാണ് പരാതി. കേരള പൊലീസ്, കെഎസ്ആർടിസി എം ഡി അടക്കമുള്ളവർ ഒരാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ഉത്തരവിട്ടു.
സംഭവത്തിൽ ബസ് കണ്ടക്ടർ സുബിന്റെ മൊഴി കന്‍റോൺമെന്‍റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പിൻസീറ്റിൽ ആയിരുന്നതിനാൽ കാര്യങ്ങൾ വ്യക്തമായി കണ്ടില്ലെന്ന് സുബിൻ മൊഴി നൽകിയത്. ഡ്രൈവർ യദു ലൈംഗിക ആംഗ്യം കാണിച്ചോയെന്നും കാറിനെ ബസ് മറികടന്നോ എന്നും അറിയില്ല. ബഹളമുണ്ടായപ്പോൾ മാത്രമാണ് താൻ അറിഞ്ഞതെന്നുമാണ് സുബിൻ മൊഴി നൽകിയത്.
advertisement
എന്നാൽ, മേയറുമായി തർക്കമുണ്ടായ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടർ ഡിവൈഎഫ്ഐ പ്രവർത്തകനാണെന്നും അന്ന് കണ്ടക്ടർ മുൻ സീറ്റിലാണ് ഇരുന്നതെന്നും പിൻസീറ്റിലാണ് ഇരുന്നതെന്ന് പൊലീസിനോട് പറഞ്ഞത് പച്ചക്കള്ളമാണെന്നും യദു മാധ്യമങ്ങളോട് പറഞ്ഞു.
'എംഎൽഎ ബസിൽ കയറിയപ്പോൾ എഴുന്നേറ്റ് സീറ്റ് നൽകിയത് കണ്ടക്ടറാണ്. എംഎൽഎ വന്നപ്പോൾ സഖാവേ ഇരുന്നോളു എന്ന് പറഞ്ഞ് മുന്നിലെ സീറ്റ് മാറി കൊടുത്തു. മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കണ്ടക്ടറെ സംശയം ഉണ്ട്. കണ്ടക്ടറും എംഎൽഎയും അടക്കം ഗൂഢാലോചന നടത്തിയോ എന്ന് സംശയമുണ്ട്. തനിക്കെതിരായ ആരോപണങ്ങളിൽ അഞ്ച് പേരെ എതിർകക്ഷിയാക്കി പരാതി നൽകിയിട്ടുണ്ട്'- യദു പറഞ്ഞു.
