- News18 Malayalam
- Last Updated: April 18, 2021, 8:56 PM IST
തൃശ്ശൂർ പൂരം മാറ്റിവെക്കണമെന്ന അഭ്യർത്ഥനയുമായി സാംസ്കാരിക നായകർ. മഹാമാരി കാലത്ത് പൂരം മാറ്റിവയ്ക്കണമെന്ന് നടത്തിപ്പുകാരോടും സർക്കാരിനോടും അഭ്യർത്ഥിച്ച് കൊണ്ട് തുറന്ന കത്തുമായാണ് സാംസ്കാരിക പ്രവർത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്. .കെ.ജി ശങ്കരപ്പിള്ള, വൈശാഖൻ, കൽപ്പറ്റ നാരായണൻ, കെ. വേണു തുടങ്ങിയവരടക്കം മുപ്പതിലധികം പേർ ഒപ്പുവച്ച സംയുക്ത പ്രസ്താവനയാണ് പുറത്തിറക്കിയിരിക്കുന്നത്.
ഈ മഹാമാരി കാലത്തെ തൃശ്ശൂര്‍ പൂരം മാറ്റിവയ്ക്കുക എന്നാണ് ഇവർ പ്രസ്താവനയിൽ ആവശ്യപ്പെടുന്നത്. തൃശൂര്‍ ജില്ലയില്‍ മാത്രം കോവിഡ് പ്രതിദിന കണക്ക് ആയിരം കടക്കുകയും ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് 20 ശതമാനത്തിലെത്തിനില്‍ക്കുകയും ചെയ്യുന്ന സമയത്തുള്ള പൂരാഘോഷം അവിവേകമായിരിക്കുമെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
വലിയ പ്രതിസന്ധികള്‍ നേരിട്ട ക്ഷാമകാലത്തും യുദ്ധകാലത്തുമെല്ലാം പൂരം പരിമിതപ്പെടുത്തിയ ചരിത്രമുണ്ട്. ഈ മഹാമാരി കാലത്ത് പൂരം മാറ്റിവെക്കുക എന്ന വിവേകവും സാമൂഹിക ഉത്തരവാദിത്തവുമുള്ള തിരുമാനമെടുക്കണമെന്ന് പൂരം നടത്തിപ്പുകാരോടും സര്‍ക്കാരിനോടും അഭ്യര്‍ത്ഥിക്കുന്നു എന്നാണ് പ്രസ്താവനയിൽ പറയുന്നത്.
സംയുക്തപ്രസ്താവന
തൃശൂര്‍ ജില്ലയില്‍ മാത്രം പ്രതിദിന കോവിഡ് ബാധിച്ചവര്‍ ആയിരം കടക്കുകയും ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് 20 ശതമാനത്തിലെത്തിനില്‍ക്കുകയും ചെയ്യുന്ന സമയത്തുള്ള തൃശൂര്‍ പൂരാഘോഷം അവിവേകമായിരിക്കുമെന്ന് പറയാതിരിക്കാനാവില്ല.
പലയിടത്തുനിന്നും വന്ന് ഒത്തുകൂടുന്ന ജനങ്ങളാണ് പൂരത്തെ പൂര്‍ണ്ണമാക്കുന്നത്. എന്നാല്‍ ഇന്ന് അത്തരം ഒത്തുകൂടല്‍ ജനവിരുദ്ധമാകുന്ന മഹാമാരിയുടെ സമയത്താണ് നാം ജീവിക്കുന്നത്. കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഭാവിയില്‍ ഓക്സിജനും മരുന്നുകള്‍ക്കുപോലും ക്ഷാമം നേരിടാം.
നിയന്ത്രണങ്ങളോ, സാമൂഹ്യഅകലമോ പാലിച്ചു കൊണ്ടുള്ള പൂരം പ്രായോഗികമല്ലെന്ന് വ്യക്തമാണ്.
അമിതമായ പോലീസ് നിയന്ത്രണങ്ങള്‍ക്ക് അത് വഴിതുറക്കുകയും ചെയ്യും. വലിയ പ്രതിസന്ധികള്‍ നേരിട്ട ക്ഷാമകാലത്തും യുദ്ധകാലത്തുമെല്ലാം പൂരം പരിമിതപ്പെടുത്തിയ ചരിത്രമുണ്ട്. ഈ മഹാമാരി കാലത്ത് പൂരം മാറ്റിവെക്കുക എന്ന വിവേകവും സാമൂഹിക ഉത്തരവാദിത്തവുമുള്ള തിരുമാനമെടുക്കണമെന്ന് പൂരം നടത്തിപ്പുകാരോടും സര്‍ക്കാരിനോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.