- News18 Malayalam
- Last Updated: November 5, 2020, 2:54 PM IST
തിരുവനന്തപുരം: സർക്കാർ സ്ഥാപനങ്ങളിൽ ഡീസൽ കാറുകൾക്ക് പകരം ഇനി ഇലക്ട്രിക് കാറുകൾ. ഇതുസംബന്ധിച്ച നിർദ്ദേശം നേരത്തെ നൽകിയിരുന്നു. ഉത്തരവും പ്രാബല്യത്തിൽ വന്നു. കാർബൺ രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് ഇലക്ട്രിക് കാറുകൾ കൈമാറുന്നത്. ശനിയാഴ്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ വാഹനങ്ങൾ വിതരണം ചെയ്യും. കാർബൺ രഹിത കേരളം പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ചടങ്ങിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.
ആദ്യഘട്ടത്തിൽ അനെർട്ട് വിവിധ സർക്കാർ സ്ഥാപനങ്ങൾക്ക് നെക്സോൺ ഇവി, ഹുണ്ടായ് കൊന, ടാറ്റ ടിഗോർ എന്നീ കാറുകളാണ് നൽകുന്നത്. കാറുകൾ വാടകയ്ക്കാണ് കൈമാറുന്നത്. ടിഗോറിന് 22,950 രൂപയും, നെക്സോൺ 27,540 രൂപയും, ഹുണ്ടായ് കൊന 42840 രൂപയുമാണ് മാസ വാടക.
ഇതോടൊപ്പം പൊതു കെട്ടിടങ്ങളിൽ സൗരവൈദ്യുതീകരണം പൂർത്തിയാക്കിയ കണ്ണൂർ ജില്ലയിലെ പിണറായി, ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം, ആലപ്പുഴ ജില്ലയിലെ ആര്യാട്, കാസർഗോഡ് ജില്ലയിലെ പീലിക്കോട് എന്നീ ഗ്രാമപഞ്ചായത്തുകളുടെ പ്രഖ്യാപനവും മുഖ്യമന്ത്രി നിർവഹിക്കും. വൈദ്യുത ചാർജിങ് സ്റ്റേഷനുകളുടെ സംസ്ഥാന തല പ്രഖ്യാപനവും നടക്കും. തിരുവനന്തപുരത്തെ അനെർട്ട് ഹെഡ്ക്വാട്ടേഴ്സിൽ സ്ഥാപിച്ചിരിക്കുന്ന കേരളത്തിലെ ആദ്യ സോളാർ വൈദ്യുത ചാർജിങ് സ്റ്റേഷന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടത്തും.
കൂടാതെ തൈക്കാട് ഗവ. ഗസ്റ്റ്ഹൗസിൽ അനെർട്ട് സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷൻ്റെ ഉദ്ഘാടനം വി എസ് ശിവകുമാർ എം എൽ എയും ശംഖുമുഖത്തെ ചാർജിങ് സ്റ്റേഷൻ്റെ ഉദ്ഘാടനം തിരുവനന്തപുരം മേയർ കെ ശ്രീകുമാറും നിർവഹിക്കും. എറണാകുളം മറൈൻ ഡ്രൈവിൽ സ്ഥാപിച്ചിരിക്കുന്ന ചാർജിങ് സ്റ്റേഷൻ്റെ ഉദ്ഘാടനം കൊച്ചി മേയർ സൗമിനി ജയിൻ എന്നിവരും ഉദ്ഘാടനം ചെയ്യും.