- News18 Malayalam
- Last Updated: November 12, 2020, 6:50 PM IST
കാറുകളുടെ സുരക്ഷ പരിശോധിച്ച് റേറ്റിങ് നൽകുന്ന ഗ്ലോബൽ എൻകാപ് സേഫ്റ്റി ക്രാഷ് ടെസ്റ്റ് പുനരാരംഭിച്ചു. പരിശോധനയിൽ പങ്കെടുത്ത മാരുതി സുസുകിയുടെ എസ്-പ്രസ്സോയ്ക്ക് ഒരു സ്റ്റാർ പോലും നേടാനായില്ല. ഇന്ത്യയിൽ നിർമ്മിച്ച മൂന്നു കാറുകളാണ് കഴിഞ്ഞ ദിവസത്തെ സേഫ്റ്റി ക്രാഷ് ടെസ്റ്റിൽ പങ്കെടുത്തത്. എസ്-പ്രസ്സോയെ കൂടാതെ ടെസ്റ്റിൽ പങ്കെടുത്ത കിയ സെൽറ്റോസ് ഹ്യൂണ്ടായ് ഗ്രാൻഡ് ഐ 10 തുടങ്ങിയ മോഡലുകൾക്ക് മൂന്ന് സ്റ്റാറുകൾ വീതമാണ് ലഭിച്ചത്.
മാരുതി സുസുക്കിയെ സംബന്ധിച്ചിടത്തോളം എസ്-പ്രസ്സോ വളരെ ജനപ്രിയമായ ഒരു മോഡലാണ്, അതുകൊണ്ടുതന്നെ ഏറ്റവും പുതിയ ഗ്ലോബൽ എൻകാപ്പ് ടെസ്റ്റിൽ എസ്-പ്രസ്സോ പങ്കെടുത്തത്. ഡ്രൈവർ ഭാഗത്തെ ഒരു എയർബാഗ് മാത്രമുള്ള കാറിൽ മറ്റു യാത്രക്കാരുടെ സുരക്ഷിത്വം തീരെ കുറവാണെന്ന് വ്യക്തമായി. കാറിനുള്ളിൽ സ്ഥാപിച്ചിരുന്ന ഡമ്മികൾക്ക് കഴുത്തിലും നെഞ്ചിലും ഗുരുതരമായി പരിക്കേൽക്കുമെന്ന് പരിശോധനയിൽ വ്യക്തമായി.
"ഡ്രൈവറുടെ നെഞ്ചിന് മോശം പരിരക്ഷയും യാത്രക്കാരുടെ നെഞ്ചിന് ഗുരുതരമായ ക്ഷതമേൽക്കാനും സാധ്യതയുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി. ട്രാൻഫാസിയ ട്യൂബ് പിന്തുണയ്ക്കുന്ന ഡാഷ്‌ബോർഡിന് പിന്നിലെ നിർമ്മിതി ദുർബലമായതിനാൽ ഡ്രൈവറുടെ കാൽമുട്ടുകൾക്ക് നാമമാത്ര സംരക്ഷണമാണ് ലഭിക്കുന്നത്," പരിശോധന റിപ്പോർട്ട് പറയുന്നു.
പരീക്ഷണസമയത്ത് വാഹനത്തിന്റെ ബോഡി ഷെല്ലും അതിന്റെ ഫുട് വെൽ ഏരിയയും അസ്ഥിരമാണെന്ന് വ്യക്താക്കുന്നു. ടെസ്റ്റുകളിൽ, ഫ്രണ്ട് സീറ്റ് ബെൽറ്റുകളിൽ പ്രിറ്റെൻഷനർ ഇല്ലെന്നും റിയർ മിഡിൽ ഒക്യുപെൻഡന്റിന് മൂന്ന് പോയിന്റ് സീറ്റ് ബെൽറ്റ് ലഭിക്കുന്നില്ലെന്നും കണ്ടെത്തി. കുട്ടികളുടെ നിയന്ത്രണ സംവിധാനങ്ങൾക്കായി (CRS) ഐസോഫിക്സ് ആങ്കറേജുകളും ഇല്ല.
അതിനാൽ, കാർ വാഗ്ദാനം ചെയ്യുന്ന സുരക്ഷയെക്കുറിച്ച് ഗ്ലോബൽ എൻസിഎപി കടുത്ത ആശങ്ക പ്രകടിപ്പിച്ചു. “ഇന്ത്യൻ വിപണിയിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്ന നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യൻ ഉപഭോക്താക്കൾക്ക് അത്തരം കുറഞ്ഞ സുരക്ഷ പ്രകടനം വാഗ്ദാനം ചെയ്യുന്നത് വളരെ നിരാശാജനകമാണ്,” ഗ്ലോബൽ എൻസിഎപി സെക്രട്ടറി ജനറൽ അലജാൻഡ്രോ ഫ്യൂറാസ് പറഞ്ഞു. "മാരുതി സുസുക്കി ഉപഭോക്താക്കളുടെ സുരക്ഷയ്ക്കുള്ള ഈ പ്രതിബദ്ധത പ്രകടിപ്പിക്കാനുള്ള സമയമാണിത്."- അദ്ദേഹം പറഞ്ഞു.