തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്ക്കറും മകളും മരിക്കാനിടയായ അപകടം പുനരാവിഷ്കരിച്ച് അന്വേഷണസംഘം.
മംഗലപുരത്ത് ബാലഭാസ്കറിന്റെ കാറിടിച്ച മരത്തിനടുത്തേക്ക് മറ്റൊരു കാർ വേഗത്തിൽ ഓടിച്ചാണ് അപകടം പുനരാവിഷ്കരിച്ചത് .
വാഹനം ഓടിച്ചിരുന്നത് ബാലഭാസ്ക്കർ ആയിരുന്നോ എന്നതിൽ സംശയമുള്ള സാഹചര്യത്തിലായിരുന്നു പരിശോധന.
മംഗലപുരത്തിനും കഴക്കൂട്ടത്തിനും ഇടയിൽ പള്ളിപ്പുറം സിആർപിഎഫ് ജംഗ്ഷനിൽ വെച്ചായിരുന്നു ബാലഭാസ്ക്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്.
കെഎസ്ആർടിസി ബസിനെ ഓവർടേക്ക് ചെയ്ത് നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്.
അതേ സ്ഥലത്ത് അതേരീതിയിലാണ് പുനരാവിഷ്കരിച്ചത്. ശാസ്ത്രീയ പരിശോധനകളുടെ ഭാഗമായാണ് അപകടം പുനരാവിഷ്കരിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഹരികൃഷ്ണൻ വ്യക്തമാക്കി.
ശാസ്ത്രീയ പരിശോധനഫലം ലഭിച്ച ശേഷം കൂടുതൽ അന്വേഷണത്തിലേക്ക് നീങ്ങുമെന്നും ഡിവൈഎസ്പി പറഞ്ഞു.