മലപ്പുറം: കരിപ്പൂരിലുണ്ടായ വിമാനാപകടത്തിന് കാരണംലാൻഡിങ് സമയത്തെ അശ്രദ്ധയെന്ന് പൊലീസിന്റെ കണ്ടെത്തൽ. കരിപ്പൂർ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിന്റെ പ്രഥമ വിവര റിപ്പോർട്ട് മഞ്ചേരി സിജെഎം കോടതിയുടെ ചുമതല വഹിക്കുന്ന നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന് സമർപ്പിച്ചു.
ഐപിസി, എയർക്രാഫ്റ്റ് ആക്ട് വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അപകടത്തിൽപെട്ടവർക്ക് ഇൻഷുറൻസ് ലഭിക്കുന്നതിനും പൊലീസ് അന്വേഷണ റിപ്പോർട്ട് ആവശ്യമാണ്.
വിമാനാപകടം സംബന്ധിച്ച വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണത്തിനു സമാന്തരമായി പൊലീസ് അന്വേഷണവും നടക്കുമെന്നു ജില്ലാ പൊലീസ് മേധാവി യു. അബ്ദുൽ കരീം പറഞ്ഞു. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
അപകടകാരണവും നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായോ എന്നതും അന്വേഷണ പരിധിയിൽ വരും.
അപകടസ്ഥലത്ത് എയർപോർട്ട് പെരിഫറി സെക്യൂരിറ്റി ഡ്യൂട്ടി ചെയ്തിരുന്ന സിഐഎസ്എഫ് എഎസ്ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ തയാറാക്കിയത്.
അഡീഷനൽ എസ്പി ജി. സാബുവിന്റെ മേൽനോട്ടത്തിൽ മലപ്പുറം ഡിവൈഎസ്പി കെ. ഹരിദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
എഎസ്പി എ. ഹേമലത, സിഐമാരായ പി. ഷിബു (കരിപ്പൂർ), കെ.എം. ബിജു (കൊണ്ടോട്ടി), അനീഷ് പി. ചാക്കോ (വേങ്ങര), എസ്ഐമാരായ കെ. നൗഫൽ (കരിപ്പൂർ), വിനോദ് വല്യത്ത് (കൊണ്ടോട്ടി) എന്നിവർ സംഘത്തിലുണ്ടാകും.
വിമാനാപകടം സംബന്ധിച്ച് വ്യോമയാന മന്ത്രാലയവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കരിപ്പൂർ വിമാനാപകടം
കരിപ്പൂർ വിമാനാപകടം