മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം അവസാനിപ്പിക്കുന്നതായി സൂചനകൾ. താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ കള്ളക്കളികളൊന്നും സംശയിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
അന്വേഷണത്തിലെ കണ്ടെത്തലുകൾ സിബിഐ ഉടൻ തന്നെ കോടതിയിൽ സമർപ്പിക്കുമെന്നാണ് ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സുശാന്തിന്റെ മരണത്തിൽ ആരോപണവിധേയയായ കാമുകി റിയ ചക്രബർത്തിക്കെതിരായ ആത്മഹത്യാ പ്രേരണ ആരോപണത്തിന്റെ തുടർനടപടി കോടതി തീരുമാനിച്ചേക്കുമെന്നും ചില റിപ്പോർട്ടുകളുണ്ട്.
സുശാന്ത് സിംഗ് രജ്പുതിന്റെ മരണം ആത്മഹത്യയാണെന്നും കൊലപാതകമല്ലെന്നും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) ഫോറൻസിക് വകുപ്പ് സിബിഐക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐ കേസ് അവസാനിപ്പിക്കാനൊരുങ്ങുന്നതെന്നാണ് സൂചനകൾ.
താരത്തിന് വിഷം നൽകിയ ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന തരത്തിലുള്ള സംശയങ്ങളാണ് പ്രചരിച്ചിരുന്നത്. എന്നാൽ സുശാന്തിന്റെ ശരീരത്തിൽ തൂങ്ങിമരിച്ചതല്ലാതെ മറ്റ് പരിക്കുകളൊന്നുമില്ലെന്നും ശരീരത്തിലും വസ്ത്രത്തിലും ബലംപ്രയോഗിച്ചതിന്റെ അടയാളങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഫോറൻസിക് മെഡിക്കൽ സംഘം വ്യക്തമാക്കിയിരുന്നു.
സാഹചര്യത്തെളിവുകളും ആത്മഹത്യയാണെന്നാണ് ചൂണ്ടിക്കാണിക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ജൂൺ 14നാണ് സുശാന്തിനെ ബാന്ദ്രയിലെ അപ്പാർട്ട്മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ആദ്യം കേസ് അന്വേഷിച്ചത് മുംബൈ പൊലീസാണ്. ആത്മഹത്യയാണെന്നാണ് മുംബൈ പൊലീസിന്റെ കണ്ടെത്തൽ. സുശാന്തിന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകണമാണെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തിയതോടെയാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്.
സുശാന്തിന്റെ മരണവുമായി കള്ളപ്പണം വെളുപ്പിക്കല്‍, മയക്കു മരുന്ന് എന്നിവയ്ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ എൻഫോഴ്സ്മെന്റ് ഡയറക്ട്റേറ്റും നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും അന്വേഷണത്തിൽ പങ്കാളികളായി. ഇതുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസിൽ റിയ ചക്രബർത്തിയും സഹോദരനും അറസ്റ്റിലായിരുന്നു. കഴിഞ്ഞയാഴ്ചയാണ് റിയയ്ക്ക് ജാമ്യം ലഭിച്ചത്.