കൊച്ചി: പ്രളയ സെസിലൂടെ സംസ്ഥാന സർക്കാർ സെപ്റ്റംബർ വരെ പിരിച്ചെടുത്തത് 1,144.89 കോടി രൂപ. പ്രളയാനന്തര കേരള പുനർനിർമാണത്തിനു പണം കണ്ടെത്താൻ 2019 ഓഗസ്റ്റ് ഒന്നാം തീയതി മുതലാണ് പ്രളയ സെസ് പിരിച്ചു തുടങ്ങിയത്. 2021 ജൂലായ് 31 വരെ രണ്ട് വർഷക്കാലയളവിലേക്കാണ് സെസ് ഏർപ്പെടുത്തിയിരുന്നത്.
പ്രളയാനന്തര പുനർ നിർമാണത്തിന് 1,000 കോടി രൂപയോളം കണ്ടെത്തുകയായിരുന്നു സെസ് ഏർപ്പെടുത്തുന്നതിലൂടെ സലർക്കാർ ലക്ഷ്യമിട്ടത്. നിലവിൽ ഇതിൽ കൂടുതൽ തുക പിരിച്ചിട്ടുണ്ട്. അതേസമയം 2,000 കോടി രൂപ പിരിക്കാൻ ജി.എസ്.ടി. കൗൺസിൽ സംസ്ഥാനത്തിന് അനുമതി നൽകിയിട്ടുണ്ട്. പ്രളയബാധിത മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ഈ തുക വിനിയോഗിക്കും.
2019 ഡിസംബറിലാണ് പ്രളയ സെസായി ഏറ്റവും കൂടുതൽ തുക പിരിച്ചത്, 106.35 കോടി രൂപ. സെസ് ഏർപ്പെടുത്തിയ 2019 ഓഗസ്റ്റിൽ 100.50 കോടി രൂപയായിരുന്നു വരുമാനം. 2019 സെപ്റ്റംബറിൽ 105.7 കോടി രേഖപ്പെടുത്തി.
ഏപ്രിലിൽ 24.49 കോടി രൂപ മാത്രമാണ് പ്രളയ സെസായി ലഭിച്ചത്. 2020 മാർച്ച് മുതൽ സെപ്റ്റംബർ വരെയും വരുമാനം 100 കോടി രൂപയിൽ താഴെയായിരുന്നു.
ചരക്ക്-സേവന നികുതിക്കൊപ്പം ഒരു ശതമാനമാണ് സെസ്. സംസ്ഥാനത്തിനകത്ത് വിതരണം ചെയ്യുന്ന ചരക്ക്-സേവനങ്ങൾക്കാണ് സെസ് ഏർപ്പെടുത്തിയത്.
ഇതിൽ തന്നെ സ്വർണം ഒഴികെ അഞ്ച് ശതമാനമോ അതിൽ താഴെയോ നികുതിയുള്ള ചരക്കുകൾക്കും സേവനങ്ങൾക്കും സെസ് ബാധകമല്ല. കൂടാതെ കോമ്പോസിഷൻ രീതി തിരഞ്ഞെടുത്ത നികുതിദായകരെയും അവശ്യ സാധന സേവനങ്ങളെയും സെസിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.