മഞ്ചേരി: വീട്ടുമറ്റത്ത് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂമംകുളം നല്ലൂര്‍ ക്ഷേത്രത്തിന് സമീപം കളത്തിങ്ങല്‍ പ്രസാദിന്റെ ഭാര്യയും കോവിലകംകുണ്ട് ഉണ്ണികൃഷ്ണന്റെ മകളുമായ വിനിഷ (30) യാണ് മരിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
ഭാര്യയെ സംശയിച്ച ഭർത്താവ് മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നതിനായി ആവശ്യപ്പെട്ടു. എന്നാൽ വിനീഷ ഫോൺ നൽകാൻ വിസമ്മതിച്ചു. ഇതേത്തുടർന്നുണ്ടായ തര്‍ക്കത്തിനിടയില്‍ പ്രസാദ് വിനിഷയുടെ തല ചുമരില്‍ ഇടിക്കുകയായിരുന്നു.
മൂക്കില്‍ നിന്ന് രക്തം വന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഉടന്‍ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം സംസ്കരിച്ചതിനു പിന്നാലെയാണ് മരണത്തിൽ അസ്വാഭാവികതയുണ്ടെന്നു കാട്ടി വിനിഷയുടെ പിതാവ് മഞ്ചേരി സിഐയ്ക്ക് പരാതി നൽകിയത്.
ഇതേത്തുടർന്ന് ഫോറന്‍സിക് വിഭാഗം സംഭവ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മരണം കൊലപാതകമാണെന്നു തെളിഞ്ഞത്. തുടര്‍ന്ന് പ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
പതിനൊന്നു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് വൈഗ (9), ആദിദേവ് (5), കിച്ചു (രണ്ടര) എന്നിങ്ങനെ മൂന്ന് മക്കളുണ്ട്. അറസ്റ്റിലായ പ്രസാദിനെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.