ന്യൂഡല്‍ഹി: ജനിതകമാറ്റം സംഭവിച്ച കൊറോണവൈറസ് പടർന്നുപിടിക്കുന്ന യുകെയിൽനിന്ന് എത്തിയ അഞ്ചു യാത്രക്കാർക്ക് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. ന്യൂഡൽഹി വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. യുകെയിൽനിന്ന് കൊൽക്കത്തയിലെത്തിയ രണ്ടുപേരിലും രോഗം കണ്ടെത്തിയിട്ടുണ്ട്. അതേസമയം രോഗം കണ്ടെത്തിയവരിൽ ജനിതകമാറ്റം വന്ന സംഭവിച്ച വൈറസ് ബാധയുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ബുധനാഴ്ച മുതൽ ഈ മാസാവസാനം വരെ ബ്രിട്ടനിൽ നിന്നുള്ള എല്ലാ വിമാനങ്ങളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. നിരോധനം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് എത്തുന്ന എല്ലാ യാത്രക്കാർക്കും കോവിഡ് പരിശോധന നിർബന്ധമാക്കി.
തിങ്കളാഴ്ച വൈകിട്ട് ബ്രിട്ടനിൽ നിന്ന് ഒരു വിമാനത്തിൽ ന്യൂഡൽഹിയിലെത്തിയ 266 യാത്രക്കാരിൽ അഞ്ച് പേർക്ക് കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതായി ന്യൂഡൽഹി വിമാനത്താവളത്തിൽ ഏകോപന പരിശോധനയ്ക്ക് സഹായിക്കുന്ന സർക്കാർ ഉദ്യോഗസ്ഥൻ അവാനിഷ് കുമാർ പറഞ്ഞു.
രോഗം സ്ഥിരീകരിച്ച അഞ്ച് പേരുടെയും സാംപിള്‍ നാഷണല്‍ സെന്റര്‍ ഡിസീസ് കണ്‍ട്രോള്‍ വിശദ പരിശോധനയ്ക്ക് വിധേയമാക്കും. ബ്രിട്ടനില്‍ അതിവേഗം പടരുന്ന ജനിതകമാറ്റം സംഭവിച്ച വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതോടെ ലോകരാജ്യങ്ങള്‍ അതീവ ജാഗ്രതയിലാണ്. വൈറസ് വകഭേദം 70 ശതമാനം പ്രസരണ ശേഷി കൂടിയതാണെന്ന് ബ്രിട്ടീഷ് ആരോഗ്യസെക്രട്ടറി മാറ്റ് ഹാന്‍കോക്ക് നേരത്തെ അറിയിച്ചിരുന്നു.
അമേരിക്കയ്ക്ക് ശേഷം ലോകത്ത് ഏറ്റവുമധികം കോവിഡ് ബാധിതരുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. രാജ്യത്ത് രോഗബാധിതരുടെ എണ്ണം ഒരുകോടിയായി ഉയർന്നു. ഇന്ത്യയിൽ കോവിഡ്-19 മൂലം 146,000 ൽ അധികം ആളുകൾ മരിച്ചു.