അഞ്ച് ദിവസം കൊണ്ട് 15 മീറ്ററോളം ആഴത്തിൽ കിണർ കുഴിച്ച് ഒരു സ്കൂൾ കുട്ടി. കുടുംബത്തിന്റെ അത്യാവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണ് പ്രണവ് രമേഷ് സൽക്കറിറെന്ന 14 വയസുകാരൻ കുഴിച്ച ഈ ചെറിയ കിണർ . ഈ കൊച്ചുമിടുക്കന്റെ പ്രയത്‌നങ്ങളെ ജില്ലാ പരിഷത്ത് അഭിനന്ദിക്കുകയും 11,000 രൂപ സമ്മാനമായി നൽകുകയും കുടുംബത്തിന് സർക്കാർ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. മഹാരാഷ്ട്രയിലെ പാൽഘറിലുള്ള ധവാങ്കേപദിലാണ് സംഭവം.
കർഷകത്തൊഴിലാളിയാണ് പ്രണവിന്റെ അമ്മ. അമ്മ ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം കുടുംബത്തിന്റെ ആവശ്യങ്ങൾക്കായി വെള്ളമെടുക്കാൻ അര കിലോമീറ്റർ നടക്കണമായിരുന്നു. ഇത് പ്രണവിനെ വല്ലാതെ വേദനിപ്പിച്ചു. ഇതാണ് സ്വയം കിണർ കുഴിക്കാൻ പ്രണവിനെ പ്രേരിപ്പിച്ചത്.
ആഴ്ചയിൽ മൂന്ന് ദിവസം കുറച്ച് മണിക്കൂർ മാത്രം കിട്ടുന്ന സർക്കാർ വെള്ളം. ഞായർ, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പ്രദേശത്ത് ടാപ്പ് വഴിയുള്ള കുടിവെള്ളം ലഭിക്കാറുണ്ട്. ഇത് ഏതാനും മണിക്കൂറുകൾ മാത്രമാണ് ലഭ്യമാകുന്നത്. ഇതിനെ ആശ്രയിച്ച് 600 ആദിവാസികൾ ഇവിടെ താമസിക്കുന്നുണ്ട്. കടൽത്തീരത്ത് നിന്ന് ഏകദേശം 2 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം . ഈ പ്രദേശത്തെ മിക്ക കുഴൽക്കിണറുകളിലും ഉപ്പുവെള്ളമുണ്ട്. അതുകൊണ്ട് ഇത് കുടിക്കാൻ കഴിയില്ല.
കർഷകത്തൊഴിലാളി കൂടിയായ പിതാവിന്റെ അനുവാദം ലഭിച്ചതോടെയാണ് പ്രണവ് വീടിനു സമീപം കിണർ കുഴിക്കാൻ തുടങ്ങിയത്. ഏകദേശം 2.5 അടി വ്യാസമുള്ള കിണറ്റിന് നടുവിലൂടെ ഒരു കല്ല് ഉണ്ടായിരുന്നു. പ്രണവിന്റെ അച്ഛനാണ് കല്ല് പൊട്ടിക്കാൻ സഹായിച്ചത്. സ്വയം നിർമിച്ച ഗോവണി ഉപയോഗിച്ചാണ് പ്രണവ് കുഴിക്കുള്ളിൽ ഇറങ്ങിയത്.
രണ്ട് ദിവസം മുമ്പാണ് കിണറിൽ വെള്ളം കണ്ടത്. വെള്ളം കുടിക്കാൻ യോഗ്യമാണെന്നറിഞ്ഞപ്പോൾ അവന്റെ സന്തോഷം ഇരട്ടിയായി. പ്രണവിന്റെ ശ്രമങ്ങളെ ഗ്രാമവാസികൾ പ്രശംസിക്കുകയും കുടുംബം കിണറ്റിലെ വെള്ളം വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.
തീരപ്രദേശത്തെ ഗ്രാമങ്ങളിലുള്ള ഉപ്പുവെള്ളം വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കാനാവില്ല. മാത്രമല്ല കിണറുകളിൽ നിന്നും കുഴൽക്കിണറുകളിൽ നിന്നും ലഭിക്കുന്ന കുടിവെള്ളത്തിൽ ഉയർന്ന അളവിൽ ധാതുക്കളുടെയും ഉപ്പിന്റെയും അംശമുണ്ട്. കിഡ്നി സ്റ്റോൺ രോഗത്തിന് കാരണമാകുന്ന ഈ വെള്ളം കുടിക്കാൻ ജനങ്ങൾ നിർബന്ധിതരാകുകയും ചെയ്യുന്നു.
കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ടാപ്പ് വാട്ടർ
പല ഗ്രാമപഞ്ചായത്തുകളിലേക്കും വെള്ളം എത്തിക്കുന്ന ടാപ്പ് വാട്ടർ സ്‌കീമിനെയാണ് കുടിവെള്ളത്തിനായി ഈ ഗ്രാമത്തിലെ ജനങ്ങൾ പൊതുവിൽ ആശ്രയിക്കുന്നത്. ആഴ്ചയിൽ മൂന്ന് തവണ പൈപ്പ് വെള്ളം കുറച്ച് സമയത്തേക്ക് ലഭിക്കുന്നു. എന്നാൽ ഇത് അവരുടെ ദൈനംദിന ഉപയോഗത്തിന് പര്യാപ്തമാവുന്നില്ല.
ഭൂഗർഭജല സർവേ ആൻഡ് ഡെവലപ്‌മെന്റ് ഏജൻസിയിലെ സീനിയർ ജിയോളജിസ്റ്റ് പ്രമോദ് പോളിനോട് സംസാരിച്ചപ്പോൾ ഭൂഗർഭജല സ്രോതസ്സുകളിൽ നിന്നുള്ള ഉപ്പുവെള്ളമാണ് ചുറ്റുമുള്ള ഭൂരിഭാഗം പ്രദേശങ്ങളിലും കണ്ടെത്തിയത് എന്നാണ് മനസിലാക്കിയത്. തീരപ്രദേശങ്ങളിലെ ഉറവകളിലൂടെ വെള്ളം ലഭിക്കുന്ന വിധമാണ് പ്രണവ് കിണർ കുഴിച്ചതെന്നും അദ്ദേഹം പറഞ്ഞു. 20 മീറ്ററിൽ കൂടുതൽ കുഴിച്ചിരുന്നെങ്കിൽ വെള്ളം ഉപ്പുവെള്ളമാകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
പാൽഘർ ജില്ല പരിഷത്ത് പ്രണവിന്റെ ശ്രമത്തെ അഭിനന്ദിച്ചുകൊണ്ട് 11,000 രൂപ സമ്മാനം നൽകി. ജില്ല പരിഷത്ത് പ്രസിഡന്റ് പ്രകാശ് നികം , CEO ഭാനുദാസ് പാൽവെയുടെ സാന്നിധ്യത്തിലാണ് സമ്മാനം നല്കിയത്. ഗ്രാമത്തിൽ ഇപ്പോൾ പ്രണവിന് ഹീറോ പരിവേഷമാണ്. അമ്മയുടെ കഷ്ട്ടപാട് കണ്ട് മനസ് വേദനിച്ച കുട്ടിയാണ് ഇപ്പോൾ എല്ലായിടത്തും ചർച്ച വിഷയം. അവനെ ഓർത്ത് തങ്ങൾ ഇപ്പോൾ സന്തോഷത്തിലും അഭിമാനത്തിലുമാണെന്ന് പ്രണവിന്റെ അമ്മയും അച്ഛനും പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Buzz, Maharashtra