കോട്ടയം: കാത്തിരിപ്പിനൊടുവിൽ 35 മുട്ടകളും വിരിഞ്ഞു. പുറത്തുവന്നത് 35 മൂർഖൻ പാമ്പിൻ കുഞ്ഞുങ്ങൾ. കോട്ടയത്തെ പാറമ്പുഴ അസിസ്റ്റന്‍റ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിലാണ് മൂർഖൻ പാമ്പിൻ കുഞ്ഞുങ്ങളെ വിരിയിച്ചെടുത്തത്. ഫെബ്രുവരി 15ന് നാട്ടകം മറിയപ്പള്ളിയിലെ വീട്ടില്‍ നിന്നു പിടികൂടിയ മൂർഖൻ പാമ്പിനൊപ്പം ലഭിച്ച 35 മുട്ടകളാണ് കഴിഞ്ഞ ദിവസം വിരിഞ്ഞത്. അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഓഫീസിലെ സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ വിഭാഗമാണ് പാമ്പിന്‍കുഞ്ഞുങ്ങളെ വിരിയിച്ചെടുത്തത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 15ന് വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നാണ് വനംവകുപ്പ് സംഘം മറിയപ്പള്ളിയിലെ വീട്ടിലെത്തുന്നത്. വനംവകുപ്പ് പ്രൊട്ടക്ഷന്‍ വാച്ചര്‍ കെ. എ. അഭീഷിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി ഏറെ ബുദ്ധിമുട്ട് കൂടാതെ തന്നെ മൂർഖൻ പാമ്പിനെ പിടികൂടി. ഏകദേശം രണ്ടു മീറ്ററിലേറെ നീളമുണ്ടായിരുന്ന പാമ്പിനെയാണ് പിടികൂടിയത്. പിടികൂടിയ മൂർഖൻ പാമ്പിനെ അന്നു തന്നെ വനത്തില്‍ തുറന്നുവിട്ടു. എന്നാൽ പാമ്പിനൊപ്പം ലഭിച്ച മുട്ടകൾ വിരിയിക്കാനായി അസിസ്റ്റന്‍റ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിലേക്കു കൊണ്ടുവന്നു.
മുട്ടകള്‍ വിരിയിക്കാനായി ഓഫീസില്‍ പ്രത്യേകം സജ്ജീകരിച്ച ചില്ലുക്കൂട്ടില്‍ സൂക്ഷിച്ചു. മുട്ട വിരിയാൻ സഹായകരമാകുന്ന വിധം ചൂട് ക്രമീകരിച്ചു നല്‍കുകയും ചെയ്തു. മാര്‍ച്ച് 25ന് വൈകിട്ട് അഞ്ചോടെ മുട്ടകളില്‍ ഒന്നു പൊട്ടി ആദ്യ പാമ്പിന്‍കുഞ്ഞ് പുറത്തു വന്നു. അതിനു ശേഷമുള്ള ആറു ദിവസങ്ങളിലായി ബാക്കിയുള്ള മുട്ടകളും വിരിഞ്ഞു. സാധാരണ ഗതിയിൽ മൂർഖൻ പാമ്പിന്‍റെ മുട്ടകൾ വിരിയാൻ 60 മുതല്‍ 72 വരെ ദിവസങ്ങള്‍ എടുക്കാറുണ്ട്. 38 ദിവസമാണ് മുട്ടകള്‍ വനംവകുപ്പ് ഓഫീസില്‍ സൂക്ഷിച്ചത്. 30 ദിവസത്തോളം പഴക്കമുള്ള മുട്ടയാണ് വീട്ടിൽനിന്ന് ലഭിച്ചതെന്നു ഉദ്യോഗസ്ഥർ പറയുന്നു.
Also Read- പത്തു വയസ്സുകാരനെ പാമ്പ് കൊത്തി; കൊത്തിയ പാമ്പിന് കുട്ടി കൊടുത്ത പണി ഇങ്ങനെ
മുട്ട വിരിഞ്ഞു പുറത്തെത്തിയ പാമ്പിൻ കുഞ്ഞുങ്ങളെയെല്ലാം കഴിഞ്ഞ ദിവസം വൈകിട്ടു വനത്തിൽ തുറന്നുവിട്ടു. എരുമേലിക്കു സമീപമുള്ള വനത്തിലാണ് പാമ്പിൻ കുഞ്ഞുങ്ങളെ തുറന്നുവിട്ടത്. പാമ്പിന്‍ കുഞ്ഞുങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുന്ന ആവാസവ്യവസ്ഥയുള്ള സ്ഥലം കണ്ടെത്തിയാണ് തുറന്നു വിട്ടതെന്ന് വനംവകുപ്പ് ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ എസ്. സനീഷ്, ദിവ്യ എസ്. രമണന്‍, പ്രൊട്ടക്ഷന്‍ വാച്ചര്‍ കെ.എ. അഭീഷ് എന്നിവര്‍ പറഞ്ഞു. അപകടത്തില്‍പെടുന്ന വന്യജീവികളെ രക്ഷപ്പെടുത്തുകയും പരിക്കേല്‍ക്കുന്ന ജീവികളെ ചികിത്സിച്ച് ഭേദമാക്കി വനത്തിലേക്കു തിരിച്ചു വിടുകയും ചെയ്യുന്ന ചുമതലയാണ് വനംവകുപ്പിന്റെ പ്രൊട്ടക്ഷന്‍ വിഭാഗത്തിനുള്ളത്.
മൂന്നു ദിവസം മുമ്പ് ഉണ്ടായ മറ്റൊരു സംഭവത്തിൽ രാത്രി രണ്ടു മണിക്ക് കിടപ്പറയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തിയിരുന്നു. പാലക്കാട് കൊപ്പത്തെ എറയൂർ പയറിങ്കൽതൊടി മണികണ്ഠന്‍റെ വീട്ടിലാണ് കിടപ്പുമുറിയിൽ മൂർഖൻ പാമ്പ് കയറിയത്. പാമ്പിനെ കണ്ടതോടെ മണികണ്ഠനും കുടുംബവും ഒരു രാത്രി മുഴുവൻ ഉറങ്ങാതെ കാത്തിരുന്നു. കഴിഞ്ഞ ദിവസം രാത്രി രണ്ടു മണിയോടെയാണ് പാമ്പിനെ കണ്ടത്. ഉറക്കത്തിനിടെ മുറിയിൽനിന്ന് ചീറ്റുന്ന ശബ്ദം കേട്ടാണ് മണികണ്ഠൻ ഉണർന്നത്. ലൈറ്റിട്ട് നോക്കിയപ്പോൾ, തറയിൽ ഇരുന്ന കിടക്കപ്പായയിൽ പാമ്പ് കിടക്കുന്നതാണ് കണ്ടത്. ചുരുണ്ടു കൂടിയ നിലയിലായിരുന്നു പാമ്പ് കിടന്നിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cobra Egg hatch, Cobra hatch, Forest department office, Snake, Snake egg