സ്വന്തം രചനകൾ പുസ്തകമായി പ്രസിദ്ധീകരിച്ച് ലോക ഗിന്നസ് റെക്കോര്‍ഡ് (guinness world record) സ്വന്തമാക്കി അഞ്ച് വയസ്സുകാരി. പുസ്തകം പ്രസിദ്ധീകരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടിയാണ് ബ്രിട്ടീഷ് സ്വദേശിയായ ബെല്ല ജെയ് ഡാര്‍ക്ക് (Bella Jay Dark). ദി ലോസ്റ്റ് ക്യാറ്റ് (The Lost Cat) എന്ന പുസ്തകമാണ് ബെല്ലയ്ക്ക് ഗിന്നസ് റെക്കോര്‍ഡ് നേടിക്കൊടുത്തത്. അമ്മ പൂച്ചയില്‍ നിന്ന് അകന്നുപോയ ഒരു പൂച്ചക്കുട്ടിയാണ് (kitten) ബെല്ലയുടെ പുസ്തകത്തിലെ പ്രധാന കഥാപാത്രം.
അമ്മ ചെല്‍സിയാണ് ബെല്ലയ്ക്ക് എല്ലാ പിന്തുണയും നല്‍കുന്നത്. അമ്മയുടെ സഹായത്തോടെയാണ് ബെല്ല പുസ്തകം പ്രസിദ്ധീകരിച്ചത്. കുട്ടികള്‍ക്കുള്ള സുരക്ഷാ സന്ദേശങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ചെല്‍സി പറയുന്നു. ബെല്ല വരച്ച ചിത്രങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭാവിയില്‍ കൂടുതല്‍ പുസ്തകങ്ങള്‍ എഴുതാനും പ്രസിദ്ധീകരിക്കാനുമാണ് ബെല്ലയുടെ പ്ലാന്‍.
പ്രസിദ്ധീകരണത്തിന് ശേഷം പുസ്തകത്തിന്റെ ഏകദേശം 1000 കോപ്പികള്‍ വിറ്റുപോയിട്ടുണ്ട്. ഒരു പുസ്തകം എഴുതണമെന്ന ആഗ്രഹം മകള്‍ പറഞ്ഞപ്പോള്‍ ചെറുപ്രായത്തില്‍ എല്ലാ കുട്ടികളും പറയുന്ന തമാശയായാണ് ആദ്യം കണ്ടതെന്ന് ചെല്‍സി പറയുന്നു. എന്നാല്‍, മകള്‍ അതിനെ എത്ര ഗൗരവത്തോടെയാണ് കാണുന്നതെന്ന് കണ്ടപ്പോള്‍ ശരിക്കും അത്ഭുതപ്പെട്ട് പോയെന്നും ചെല്‍സി പറയുന്നു.
Bella writing book 2! #bellajdark #worldsyoungestauthor #gingerfyrepress pic.twitter.com/i1dQFaq1V4
— Ginger Fyre Press (@FyrePress) February 25, 2022
കുട്ടികളുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ജിഞ്ചര്‍ ഫയര്‍ പ്രസ് ആണ് ബെല്ലയുടെ പുസ്തകം പ്രസിദ്ധീകരിച്ചത്. പുസ്തകം ഇപ്പോള്‍ ആമസോണില്‍ ലഭ്യമാണ്. ബെല്ലയുടെ മൂത്ത സഹോദരിയാണ് പുസ്കത്തിലെ ഒരു ചിത്രം വരച്ചിരിക്കുന്നത്. ബാക്കിയുള്ള എല്ലാ ചിത്രങ്ങളും ബെല്ല വരച്ചതാണ്. അതെല്ലാം തന്നെ പുസ്കത്തില്‍ അച്ചടിച്ചിട്ടുണ്ടെന്നും ചെല്‍സി പറയുന്നു. 2022 ജനുവരി 31നാണ് പുസ്തകം പുറത്തിറങ്ങിയത്. അപ്പോള്‍ ബെല്ലയ്ക്ക് വെറും 5 വയസ്സും 211 ദിവസവും മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. മുമ്പ്, നാല് വയസ്സുകാരനായ കൊച്ചുമിടുക്കനാണ് സ്വന്തമായി പുസ്തകം പ്രസിദ്ധീകരിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. ശ്രീലങ്കന്‍ സ്വദേശിയായ തനുവാന സെരസിംഗ എന്ന ആണ്‍കുട്ടി 4 വയസ്സും 356 ദിവസവും പ്രായമുള്ളപ്പോഴാണ് ജങ്ക് ഫുഡ് എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്.
ഭഗവദ്ഗീതയിലെ 700 ശ്ലോകങ്ങള്‍ 64 മിനിറ്റുകൊണ്ട് ചൊല്ലി ഒമ്പത് വയസ്സുകാരനും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദിലെ തല്‍തേജ് പ്രദേശത്ത് നിന്നുള്ള ദ്വിജ് ഗാന്ധി എന്നാണ് ബാലനാണ് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്.
കഴിഞ്ഞ വര്‍ഷം ഒഡീഷയില്‍ നിന്നുള്ള ആറു വയസ്സുകാരി 24 മിനിറ്റും 50 സെക്കന്‍ഡും കൊണ്ട് 108 മന്ത്രങ്ങള്‍ ഉരുവിട്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയിരുന്നു. ജഗത്സിംഗ്പൂര്‍ ജില്ലയിലെ താരദപദ ഗ്രാമത്തില്‍ നിന്നുള്ള പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തക രശ്മി രഞ്ജന്‍ മിശ്രയുടെ ചെറുമകളായ ഡി സായ് ശ്രേയാന്‍സിയായിരുന്നു ഈ നേട്ടം സ്വന്തമാക്കിയത്. വീട്ടില്‍ ആഴ്ച തോറും നടക്കാറുള്ള പൂജയ്ക്കിടെ പൂജാരി ചൊല്ലുന്നത് കേട്ടാണ് മന്ത്രങ്ങള്‍ പഠിച്ചതെന്ന് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സായി പറയുന്നു. മാതാപിതാക്കളും മുത്തച്ഛനും തനിക്ക് വേണ്ട സഹായം നല്‍കിയെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Books, Guinness world record