ഇംഗ്ലീഷ് അക്ഷരമാല വിപരീതമായി ചൊല്ലികൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ (india book of records) ഇടം നേടി അഞ്ച് വയസ്സുകാരി. 23 സെക്കന്‍ഡ് കൊണ്ടാണ് (23 second) ആത്രേയി ഘോഷ് അക്ഷരമാല (alphabet) വിപരീതമായി (reverse) പറഞ്ഞത്. പശ്ചിമ ബംഗാളിലെ മിഡ്നാപൂര്‍ ജില്ലയിലെ ഗോള്ട്ടോറാണ് പെണ്‍കുട്ടിയുടെ സ്വദേശം. ഇതുമാത്രമല്ല, പാട്ടിലും നൃത്തത്തിലും വായനയിലും ആത്രേയിക്ക് കഴിവുകളുണ്ട്. ആത്രേയിയുടെ അച്ഛന് അനിരുദ്ധ ഘോഷ് ഒരു പൊലീസുകാരനാണ്. പുരുലിയയിലെ ഡിഐബി ഓഫീസിലാണ് അദ്ദേഹം ഇപ്പോള്‍ ജോലി ചെയ്യുന്നത്. അമ്മ സംപതി ഘോഷാണ് ആത്രേയിയുടെ ഈ കഴിവ് മനസ്സിലാക്കിയെടുത്തത്.
ഈ വര്‍ഷം ആദ്യം, ഇന്ത്യന്‍ അള്‍ട്രാ റണ്ണര്‍ സൂഫിയ ഖാന് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ സുവര്‍ണ ചതുര്ഭുജ പാതകളിലൂടെ സഞ്ചരിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയിരുന്നു. 110 ദിവസവും 23 മണിക്കൂറും 24 മിനിറ്റും കൊണ്ട് 6,002 കിലോമീറ്ററാണ് സൂഫിയ ഓടിയത്. 2020 ഡിസംബര്‍ 16 ന് ന്യൂഡല്‍ഹിയില്‍ നിന്നാണ് സൂഫിയ യാത്ര ആരംഭിച്ചത്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവയെ ബന്ധിപ്പിക്കുന്ന സുവര്‍ണ്ണ ചതുര്‍ഭുജത്തിലൂടെ അവള് സഞ്ചരിച്ചു. 2021 ഏപ്രില്‍ 6 ന്, സൂഫിയ റെക്കോര്‍ഡ് സമയത്ത് സര്‍ക്യൂട്ട് പൂര്‍ത്തിയാക്കുകയും പിന്നീട് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്തു.
35 കാരിയായ സൂഫിയ ഓട്ടം തുടങ്ങുന്നതിന് മുമ്പ് ഡല്‍ഹി വിമാനത്താവളത്തില്‍ ഗ്രൗണ്ട് സ്റ്റാഫായി ജോലി ചെയ്തിരുന്നു. ''വിമാനത്താവളത്തിലെ ജോലി വളരെ പ്രയാസകരമായിരുന്നു, അതിനാല്‍ നിരാശ ഒഴിവാക്കാനായി ഞാന്‍ ഓടാന്‍ തുടങ്ങി'', സൂഫിയ പറഞ്ഞു. താമസിയാതെ താന്‍ കായികരംഗത്ത് താല്‍പ്പര്യം വളര്‍ത്തിയെടുക്കുകയും ദീര്‍ഘദൂരങ്ങള്‍ കവര്‍ ചെയ്യാന്‍ തുടങ്ങിയെന്നും സൂഫിയ പറയുന്നു.
കണക്കു കൂട്ടി ഗിന്നസ് റെക്കോഡ് നേടിയ പത്തുവയസുകാരനും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ഇംഗ്ലണ്ടില്‍ നിന്നുള്ള നദൂബ് ഗില്‍ എന്ന ബാലനാണ് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ കണക്ക് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കി ലോക റെക്കോഡ് സ്വന്തമാക്കിയത്. 196 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് ഒരു മിനിറ്റ് പോലും നദൂബ് എടുത്തിട്ടില്ല.
ലോംഗ് ഈറ്റണിലെ ലോംഗ് മൂര്‍ പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥിയാണ് നദൂബ്. ഓണ്‍ലൈന്‍ മാത്സ് ടേബില്‍ ലേണിംഗ് ആപ്പായ ടൈം ടേബിള്‍സ് റോക്ക് സ്റ്റാര്‍സ്, ഗിന്നസ് വേള്‍ഡ് റെക്കോഡുമായി ചേര്‍ന്നാണ് ഓണ്‍ലൈന്‍ ഗണിത മത്സരം സംഘടിപ്പിച്ചത്. നോറ്റിംഗ്ഹാം പോസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം എഴുന്നൂറോളം പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. എല്ലാവരെയും പിന്നിലാക്കി നദൂബ് ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു. ഒരു ചോദ്യത്തിന് പോലും തെറ്റായ ഉത്തരം നല്‍കിയില്ല എന്നതായിരുന്നു കുട്ടിയുടെ വിജയത്തെ കൂടുതല്‍ മികച്ചതാക്കിയത്. ശാരീരികവും മാനസികവുമായ വൈദഗ്ദ്യം തെളിയിക്കാനുള്ള ഒരു പരീക്ഷണമായിരുന്നു ഇത്. നദൂബിനെ ഞങ്ങളുടെ ഗിന്നസ് വേള്‍ഡ് റെക്കോഡ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു എന്നാണ് ഗിന്നസ് വേള്‍ഡ് റെക്കോഡ്സ് എഡിറ്റര്‍ ഇന്‍ ചീഫ് ക്രെയ്ഗ് ഗ്ലെന്‍ഡെ അറിയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.