ഒരിക്കലും ചെയ്യാന്‍ കഴിയില്ല എന്ന കാര്യം നേടാന്‍ കഴിഞ്ഞാല്‍ ചിലർക്ക് അതിലും വലിയ സന്തോഷം വേറെയുണ്ടാകില്ല. അത്തരത്തില്‍ വീല്‍ചെയറില്‍ (wheelchair) കഴിയുന്ന ഒരു 90കാരന്റെ (90 year old man) ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. അദ്ദേഹത്തിന്റെ കൊച്ചുമകളായ ഡോ. ഡ്രിയ ആണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
ബൗളിംഗ് ആലിയില്‍ (bowling alley) വീല്‍ചെയറില്‍ ഇരിക്കുന്ന മുത്തച്ഛനെയാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. ആദ്യം ബൗളിംഗ് ബോള്‍ (bowling ball) എടുത്ത് കളിക്കാന്‍ കൊച്ചുമകള്‍ അദ്ദേഹത്തെ സഹായിക്കുന്നുണ്ട്. എന്നാല്‍ പിന്നീട് വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് അദ്ദേഹം ഒറ്റയ്ക്കാണ് ബോൾ എറിയുന്നത്. ടെക്നിക് പിടികിട്ടിയപ്പോള്‍ മുത്തച്ഛന് പിന്നീട് സ്കോര്‍ ചെയ്യാന്‍ തുടങ്ങി.
20-ാമത്തെ വയസ്സിലാണ് അദ്ദേഹത്തിന്റെ നട്ടെല്ലിന് ക്ഷതം സംഭവിച്ചതെന്ന് കൊച്ചുമകള്‍ പറയുന്നു. വേണ്ടത്ര നിര്‍ദേശങ്ങളും ചികിത്സകളും ഇല്ലാത്തതിനാല്‍ പഴയതുപോലെ ആകാനും അദ്ദേഹത്തിന് കഴിഞ്ഞില്ല, പിന്നീടങ്ങോട്ട് വീല്‍ചെയറിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. എന്നിരുന്നാലും, അദ്ദേഹം തളരാതെ മുന്നോട്ടുപോയി.
Also Read-Shocking | നൃത്തം ചെയ്യുന്നതിനിടെ മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു; ദൃശ്യങ്ങൾ പുറത്ത്
ചെറുമകള്‍ ഡോ. ഡ്രിയ ഒരു ഫിസിക്കല്‍ തെറാപ്പിസ്റ്റാണ്. മുത്തച്ഛനെ കുറിച്ച് അഭിമാനിക്കുന്നുവെന്നും അവള് പറയുന്നു. വീഡിയോ കണ്ടവര്‍ മുത്തച്ഛനെ ഇത്രയധികം സപ്പോര്‍ട്ട് ചെയ്ത കൊച്ചുമകളെ അഭിനന്ദിക്കാനും മറന്നില്ല. '' നിങ്ങള്‍ രണ്ടുപേരെയും ഓര്‍ത്ത് അഭിമാനിക്കുന്നു'' എന്ന് ഒരു ഉപയോക്താവ് കമന്റ് ചെയ്തു. ''നിങ്ങള്‍ ഭൂമിയിലെ ഒരു മാലാഖയാണ്, നിങ്ങള്‍ ചെയ്ത എല്ലാത്തിനും നന്ദി'' എന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു.
നേരത്തെ, ഒഡീഷയിലെ പുരിയില്‍ നിന്നുള്ള യുവാവ് വീല്‍ചെയറില്‍ ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച് പുതിയ ഗിന്നസ് റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. 24 മണിക്കൂറു കൊണ്ട് 215 കിലോമീറ്റര്‍ വീല്‍ചെയറില്‍ സഞ്ചരിച്ച്, ഏറ്റവും കൂടുതല്‍ ദൂരം വീല്‍ചെയറില്‍ സഞ്ചരിച്ചതിനുള്ള റെക്കോര്‍ഡാണ് ഈ 28കാരന് സ്വന്തമാക്കിയത്. കമല കാന്ത നായക് എന്ന യുവാവിന്റെ ഇരുകാലുകളും തളര്‍ന്നതാണ്. ചെന്നൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നിര്‍മ്മിച്ച നിയോഫൈ വീല്‍ചെയറില്‍ യാത്ര ചെയ്താണ് കമല കാന്ത് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. 2007ല്‍ പോര്‍ച്ചുഗലിലെ മരിയോ ട്രിനിഡാഡ് എന്ന വ്യക്തി വില്ല റിയല്‍ സ്റ്റേഡിയത്തില്‍ വെച്ച് 24 മണിക്കൂര്‍ കൊണ്ട് 182 കിലോമീറ്റര്‍ താണ്ടി റെക്കോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ഈ റെക്കോര്‍ഡ് തകര്‍ത്താണ് കമല കാന്തിന്റെ മുന്നേറ്റം.
ഐഐടി മദ്രാസിന്റെ ടിടികെ സെന്റര്‍ ഫോര്‍ റീഹാബിലിറ്റേഷന്‍ റിസര്‍ച്ച് ആന്‍ഡ് ഡിവൈസ് ഡെവലപ്മെന്റും അതിന്റെ സ്റ്റാര്‍ട്ടപ്പായ നിയോമോഷനും സംയുക്തമായാണ് കഴിഞ്ഞ വര്‍ഷം ഭിന്നശേഷിക്കാര്‍ക്കായി മോട്ടോര്‍ ഘടിപ്പിച്ച വീല്‍ചെയര്‍ വികസിപ്പിച്ചത്. നിയോബോള്‍ട്ട് എന്നറിയപ്പെടുന്ന ഈ വീല്‍ചെയര്‍ സ്വന്തമായി യാത്ര ചെയ്യാന്‍ ഭിന്നശേഷിക്കാരെ സഹായിക്കാനായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. മോട്ടോര്‍ ഘടിപ്പിച്ച മെഷീന് വീല്‍ചെയറില്‍ നിന്ന് ആവശ്യമെങ്കില്‍ വേര്‍പെടുത്തി ഉപയോഗിക്കാനും സാധിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.