സാങ്കേതിക പിഴവിനെ തുടര്‍ന്ന് അബദ്ധവശാൽ നൂറുകണക്കിന് ടിക്കറ്റുകള്‍ വലിയ വിലക്കുറവില്‍ വിറ്റിരിക്കുകയാണ് പ്രമുഖ വിമാനക്കമ്പനിയായ ഓള് നിപ്പോള്‍ എയര്‍വെയ്സ്. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പറയുന്നതനുസരിച്ച്, യാത്രക്കാര്‍ക്ക് ജക്കാര്‍ത്തയില്‍ നിന്ന് കരീബിയന്‍ ദ്വീപിലേക്കുള്ള റൗണ്ട്-ട്രിപ്പ് ഫസ്റ്റ് ക്ലാസ് ടിക്കറ്റുകള്‍ ഏകദേശം 73,000 രൂപക്ക് (890 ഡോളര്‍) ബുക്ക് ചെയ്യാന്‍ കഴിഞ്ഞു. ഈ ടിക്കറ്റുകള്‍ക്ക് സാധാരണയായി ഏകദേശം 20 മടങ്ങ് കൂടുതല്‍ തുക ഈടാക്കുന്നിടത്താണ് ഇത്രയും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിച്ചത്.
10,000 ഡോളര്‍ (ഏകദേശം 8.21 ലക്ഷം രൂപ) വില വരുന്ന ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ 300 ഡോളര്‍ (ഏകദേശം 25,000 രൂപ) വരെ വിലക്കുറവില്‍ സ്വന്തമാക്കാന്‍ യാത്രക്കാര്‍ക്ക് ഇതുവഴി സാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഇത്രയും വിലക്കുറവില്‍ എത്ര ഉപഭോക്താക്കള്‍ക്ക് ടിക്കറ്റുകള്‍ വിറ്റുപോയെന്ന് ഓള് നിപ്പോണ്‍ എയര്‍വേയ്സ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
Also Read-ടൈറ്റാനിക്കിലെ യാത്രക്കാരുടെ ഭക്ഷണം എന്തായിരുന്നു? 111 വർഷം പഴക്കമുള്ള മെനു വൈറൽ
എല്ലാ ഡിസ്കൗണ്ട് ടിക്കറ്റുകളും ഉപയോക്താക്കൾക്ക് ഉപയോഗിക്കാനാകുമെന്ന് ഓള് നിപ്പോള്‍ എയര്‍ലൈനിന്റെ വക്താവ് വ്യക്തമാക്കി. എന്നാല്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് കാരിയര്‍ പിന്നീട് അറിയിച്ചു. ഈ മാസം അവസാനത്തോടെ ഇതില്‍ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തീരുമാനം അന്തിമമാകുന്നതിന് മുമ്പ് വരെ യാത്ര ചെയ്യുന്ന യാത്രക്കാരുടെ ഡിസ്കൗണ്ട് ടിക്കറ്റുകള്‍ സാധുവായിരിക്കുമെന്ന് ഓള് നിപ്പോണ്‍ എയര്‍വെയ്സ് വിശദീകരിച്ചു.
വിയറ്റ്നാം വെബ്സൈറ്റിലെ ഒരു പിഴവാണ് കറന്‍സി കണ്വെര്ഷനിലെ പിഴവിന് കാരണമെന്ന് എഎന്‍എ പറഞ്ഞു. ഈ പിഴവിന് പിന്നിലെ കാരണം എന്താണെന്ന് അന്വേഷിക്കുമെന്ന് എയര്‍ലൈന്‍ വക്താക്കള്‍ അറിയിച്ചു.
എന്നാല്‍, ഇതാദ്യമായല്ല വിമാന കമ്പനികള്‍ക്ക് ഇത്തരമൊരു സാങ്കേതിക പിഴവ് സംഭവിക്കുന്നത്. 2019 ല്‍ വിയറ്റ്നാം യുഎസ് യാത്രയില്‍ കാത്തി പസഫിക് എന്ന വിമാനക്കമ്പനി ഏതാണ്ട് ഒന്നര ലക്ഷം വിലയുള്ള ടിക്കറ്റുകള്‍ 65,000 രൂപയ്ക്ക് വിറ്റിരുന്നു. 2014 ല്‍ സിംഗപ്പൂര്‍ എയര്‍വെയ്സിനും ഇത്തരത്തില്‍ സാങ്കേതിക പിഴവിനെ തുടര്‍ന്ന് ടിക്കറ്റ് പകുതി വിലയ്ക്ക് വില്‍ക്കേണ്ടിവന്നിരുന്നു. 2015ല്‍, യുണൈറ്റഡ് എയര്‍ലൈന്‍സിന് അറ്റ്ലാന്റിക് യാത്രയുടെ ടിക്കറ്റിംഗിലും പിഴവ് നേരിടേണ്ടി വന്നിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.