പോംപെയ്: രണ്ടായിരത്തോളം വർഷം മുമ്പ് കൊല്ലപ്പെട്ട രണ്ട് പേരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടടുത്ത് പുരാവസ്തു ഗവേഷകർ. ഇറ്റലിയിലെ പോംപെയ് അതിർത്തിയ്ക്ക് സമീപത്തെ ഒരു വലിയ വില്ലയിൽ നിന്നാണ് ഇത് കണ്ടെടുത്തത്. എഡി 79 ൽ വെസൂവിയസ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടവരാണ് ഇവരെന്നാണ് ഗവേഷകര്‍ അറിയിച്ചത്.
'അഗ്നിപർവ്വതം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽപ്പെട്ട രണ്ട് പേരുടെ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട് എന്നാണ് നേപ്പിൾസിന് സമീപത്തെ ഇറ്റാലിയൻ സൈറ്റ് ഉദ്യോഗസ്ഥർ പ്രസ്താവനയിൽ അറിയിച്ചത്. വളരെ ധനികനായ ഒരു വ്യക്തിയുടെയും അയാളുടെ അടിമയുടെയും ശരീര അവശിഷ്ടങ്ങളാണിതെന്നാണ് രൂപം വച്ച് ഗവേഷകർ പറയുന്നത്. വസ്ത്രങ്ങൾ, ശാരീരിക പ്രത്യേകത എന്നിവ വച്ചാണ് ഇത്തരം ഒരു നിഗമനം.
പാളികളായി അടിഞ്ഞുകൂടിയ ചാരം കെട്ടിടങ്ങളും വസ്തുവകകളും പൂർണ്ണമായും മൂടിക്കളഞ്ഞു. നിരവധി മൃതദേഹങ്ങളും ഇതിനടിയിലുണ്ട്. കഴിഞ്ഞ ദിവസം കണ്ടെടുത്ത മൃതദേഹങ്ങൾ അസ്ഥി പരിശോധന നടത്തി പ്ലാസ്റ്റർ ഒഴിച്ചു ഇവരുടെ രൂപം സൃഷ്ടിച്ചിരുന്നു. 1867 ൽ ഗിസപ്പി ഫിയോറെല്ലി എന്നയാൾ കണ്ടുപിടിച്ച ഒരുതരം വിദ്യയാണിത്. മൃതദേഹങ്ങളുടെ ആകൃതി കൃത്യമായി മനസിലാക്കുന്നതിനാണ് ഈ വിദ്യ ഉപയോഗിക്കുന്നത്.
നോർത്ത് വെസ്റ്റ് പോംപെയിൽ നിന്നും 700 മീറ്ററോളം അകലെയായുള്ള സിവിത ജിയുലിന മേഖലയിൽ തുടർന്നു വരുന്ന ഖനനത്തിനിടെ ഒരു വില്ലയിൽ നിന്നാണ് ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തത്. അഗ്നിപർവ്വത സ്ഫോടനം ഉണ്ടായ സമയത്ത് രക്ഷതേടി ഇവർ ഇവിടെയെത്തിയതാകാമെന്നാണ് കരുതപ്പെടുന്നത്.
79 എഡിയിൽ മൗണ്ട് വെസൂവിയസ് പൊട്ടിത്തെറിച്ചതിനെ തുടർന്ന് ചാരത്തിനടിയിലമർന്ന നഗരമായ പോംപെയി, ഇറ്റലിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണിത്. റോമിലെ കൊളോസിയം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന പ്രദേശം. റോമൻ സാമ്രാജ്യത്തിലെ ഏറ്റവും ധനികമായ നഗരങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ഈ നഗരം ഏതാണ്ട് 44 ഹെക്ടറോളം (110 ഏക്കർ) ആയി വ്യാപിച്ച് കിടക്കുകയാണ്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.