ത്രിപുര നിയമസഭാ സമ്മേളനത്തിനിടെ ബി.ജെ.പി. എം.എൽ.എ. ഫോണിൽ അശ്ലീല വീഡിയോ കണ്ടതായി ആരോപണം. ബാഗ്‌ബാസ നിയോജക മണ്ഡലത്തിലെ ബി.ജെ.പി. എം.എൽ.എ ജദാബ് ലാൽ നാഥിന്റെ ഫോണിൽ സമ്മേളനം നടക്കുമ്പോൾ ചില വീഡിയോ ക്ലിപ്പുകൾ പ്ലേ ചെയ്തിരുന്നു. ഇത് ക്യാമറയിൽ പതിഞ്ഞതോടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. മുൻപ് പൊതുസ്ഥലത്ത് അശ്ലീലം കാണുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പലരും വിവാദത്തിന് പാത്രമായിരുന്നു.
2012ൽ കർണാടകയിലെ ബി.ജെ.പി. സർക്കാരിന്റെ കീഴിൽ രണ്ട് മന്ത്രിമാർ നിയമസഭാ നടപടിക്രമങ്ങൾ നടക്കുമ്പോൾ മൊബൈൽ ഫോണിൽ അശ്ലീല ക്ലിപ്പ് കാണുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിരുന്നു. ‘വിദ്യാഭ്യാസ കാര്യങ്ങൾക്കും റേവ് പാർട്ടികളെ കുറിച്ച് കൂടുതൽ അറിയാനുമാണ്’ തങ്ങൾ വീഡിയോ കാണുന്നത് എന്നുമായിരുന്നു മന്ത്രിമാരിൽ ഒരാൾ നിരത്തിയ വാദം.
2012ലെ സംഭവത്തിൽ അശ്‌ളീല ക്ലിപ്പുകൾ കണ്ടുകൊണ്ടിരിക്കുന്ന സഹകരണ മന്ത്രി ലക്ഷ്മൺ സവാദിയും അത് ഷെയർ ചെയ്ത വനിതാ ശിശു വികസന മന്ത്രി സി.സി. പാട്ടീലും ഉൾപ്പെട്ടിരുന്നു.
വിവാദം അവിടം കൊണ്ടും തീർന്നില്ല. 2019ൽ അന്നത്തെ കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ തന്റെ മൂന്ന് ഉപമുഖ്യമന്ത്രിമാരിൽ ഒരാളായി ലക്ഷ്മൺ സവാദിയെ നിയമിക്കുകയും പുതിയ വിവാദത്തിന് തിരികൊളുത്തുകയും ചെയ്തു. ലക്ഷ്മൺ സവാദിയുടെ നിയമനത്തിനെതിരെ കർണാടക മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയും അദ്ദേഹത്തെ പുറത്താക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബി.ജെ.പി. അധ്യക്ഷൻ അമിത് ഷായോടും ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അടുത്തിടെ, ബീഹാറിലെ പട്‌ന ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ, പ്ലാറ്റ്‌ഫോമുകളിൽ സ്ഥാപിച്ചിട്ടുള്ള ടിവി സ്‌ക്രീനുകളിൽ ഏകദേശം മൂന്ന് മിനിറ്റോളം പരസ്യങ്ങൾക്ക് പകരം ഒരു അശ്‌ളീല ചിത്രം വന്നത് വാർത്തകളിൽ ഇടം നേടിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: MLA, Tripura, Viral video