മസ്തിഷ്ക മരണം (Brain Death) സംഭവിച്ച ഓട്ടോറിക്ഷ ഡ്രൈവറുടെ (Autorickshaw Driver) അവയവങ്ങള്‍ (Organs) നാല് പേരുടെ ജീവന് (Life) രക്ഷിച്ചു. ബീഹാര്‍ (Bihar) സ്വദേശി കരു സിംഗിനാണ് മസ്തിഷ്ക മരണം (BRAIN DEATH) സംഭവിച്ചത്. എയിംസ് (AIIMS) ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ജൂണ്‍ 30നാണ് മകളുടെ വിവാഹ ആവശ്യത്തിനായി കരു സിംഗ് ഡല്‍ഹിയില്‍ എത്തിയത്. ബന്ധുവിന്റെ വീടിന്റെ ടെറസില്‍ നില്ക്കുമ്പോള് സിംഗ് കാല് വഴുതി വീഴുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ എയിംസില്‍ എത്തിച്ചു. എന്നാല്‍ മണിക്കൂറുകള്‍ക്കകം അദ്ദേഹത്തിന് മസ്തിഷ്ക മരണം സംഭവിച്ചു. തുടര്‍ന്ന് അയവയദാന സാധ്യതയെക്കുറിച്ച് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
വളരെ അപ്രതീക്ഷിതമായിരുന്നു തന്റെ അച്ഛന്റെ മരണമെന്നും എന്നാല്‍ അദ്ദേഹത്തിന്റെ അവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് പുതുജീവന്‍ നല്കുകയാണെങ്കില് അത് വലിയ പുണ്യപ്രവര്‍ത്തിയായി കരുതുന്നു എന്നും കരു സിംഗിന്റെ മകള്‍ പ്രതികരിച്ചു.
42 വയസ്സുള്ള ഒരു സ്ത്രീയ്ക്കാണ് അദ്ദേഹത്തിന്റെ ഹൃദയം ദാനം ചെയ്തത്. 62കാരനായ ഒരാള്‍ കരള്‍ സ്വീകരിച്ചു. 56കാരനായ ഒരാളും ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 37 വയസ്സുകാരിയും അദ്ദേഹത്തിന്റെ വൃക്കകള്‍ സ്വീകരിച്ചു. എയിംസിലെ നാഷണല്‍ ഐ ബാങ്കില്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ സൂക്ഷിച്ചിട്ടുണ്ട്. അവയവ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകളെല്ലാം വിജയകരമായി പൂര്‍ത്തിയായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
കരു സിംഗിന്റെ കുടുംബത്തെപ്പോലെ കൃത്യ സമയത്ത് ശരിയായ തീരുമാനം എടുക്കുന്നത് ഏറ്റവും ഉചിതമായ കാര്യമാണ്. അവയവങ്ങള്‍ ആവശ്യമുള്ള ഒരുപാട് രോഗികള്‍ നിലവിലുണ്ട്. എന്നാല്‍ അവയവങ്ങള്‍ കിട്ടാനില്ലാത്തത് വലിയ പ്രശ്നമെന്ന് മെഡിക്കല്‍ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ മാതൃകാപരമാണെന്ന് ഡോ. വിജ് അഭിപ്രായപ്പെട്ടു.
അവയവദാനം മഹാദാനം എന്ന് പറയുന്നത്, മാനവ രാശിയ്ക്ക് അവയവദാനത്തിലുടെ നല്കാന് കഴിയുന്ന ദാനം ജീവനോ ജീവിതമോ ആയതിനാലാണ്. ലോകത്തിലെ ആദ്യത്തെ വിജയകരമായ അവയവദാന ശസ്ത്രക്രിയ നടത്തിയത് അമേരിക്കയിലാണ്. 1954-ല്‍ ഡോക്ടര്‍ ജോസഫ് മുറെയുടെ നേതൃത്വത്തിലായിരുന്നു ആദ്യ അവയവമാറ്റ ശസ്ത്രക്രിയ നടന്നത്.
ഇരട്ട സഹോദരന്മാരായ റിച്ചാഡ് ഹെറിക്ക്, റോണള്‍ഡ് ഹെറിക്ക് എന്നിവരിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. മാനവരാശിയുടെ വളര്‍ച്ചയ്ക്ക് തന്നെ അതുല്യമായ സംഭാവന നല്കിയ ജോസഫ് മുറയെ ശാസ്ത്ര ലോകം 1990ല്‍ പരമോന്നത ബഹുമതി നല്കി ആദരിച്ചിരുന്നു. ജീവശാസ്ത്രത്തിലും മനുഷ്യശാസ്ത്രത്തിലും നല്കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ഇദ്ദേഹത്തിന് നൊബേല്‍ സമ്മാനം നല്കി ആദരിച്ചത്.
രണ്ട് തരത്തിലുള്ള അവയവദാനമാണ് ഇന്ന് നിലവിലുള്ളത്. ആദ്യത്തേത് ലൈവ് അവയവദാനമാണ്. അതായത്, ഒരു വ്യക്തി ജീവനോടെ ഇരിക്കുമ്പോള്‍ തന്നെ തന്റെ ശരീരത്തിലെ അവയവം ദാനം ചെയ്യും. ഈ തരത്തില്‍ പൊതുവേ വൃക്കയോ കരളോ ആണ് ദാനം ചെയ്യുക.
രണ്ടാമത്തെ തരം, മരിച്ചതിന് ശേഷമുള്ള അവയവദാന പ്രക്രിയയാണ്. മരിച്ചതിന് ശേഷം, അവയവദാതാവിന്റെ ശരീരത്തിലെ ആരോഗ്യത്തോടെയിരിക്കുന്ന അവയവങ്ങള്‍, അവയവ മാറ്റശസ്ത്രക്രിയയ്ക്കായി മൃതശരീരത്തില്‍ നിന്നും നീക്കം ചെയ്യുകയാണ് ചെയ്യുക. 18 വയസ്സ് പൂര്‍ത്തിയാക്കിയ ഏതൊരു വ്യക്തിയ്ക്കും അവയവദാനത്തിനായി സമ്മതപത്രത്തില്‍ ഒപ്പു വെയ്ക്കാവുന്നതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.