അവിശ്വസനീയമായ പല ലോക റെക്കോര്‍ഡുകളും നമ്മളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകും. എന്നാല്‍ അടുത്തിടെ രണ്ട് കാര്യങ്ങള്‍ ഒരുമിച്ച് ചെയ്തുകൊണ്ട് ലോക ഗിന്നസ് റെക്കോര്‍ഡ് (World Guinness Record) സ്വന്തമാക്കിയിരിക്കുകയാണ് ഒരു കനേഡിയന്‍ യുവാവ്. കൈയില്‍ മൂന്ന് പന്തുകൾ അമ്മാനമാടി 10 കിലോമീറ്റര്‍ ഓടിയാണ് (jogging) മൈക്കേല്‍ ബെര്ഗറോണ് (Michael Bergeron) നേട്ടം സ്വന്തമാക്കിയത്. 34 മിനിറ്റും 47 സെക്കന്‍ഡും കൊണ്ടാണ് അദ്ദേഹം ഓടിയത്. കാനഡയിലെ പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് സ്വദേശിയാണ് മൈക്കല്‍.
36 മിനിറ്റും 26 സെക്കന്‍ഡും എന്ന നിലവിലെ മിക്കൽ കപ്രലിന്റെ (Michal Kapral) ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡാണ് മൈക്കേല്‍ മറികടന്നത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സിന്റെ ഔദ്യോഗിക സൈറ്റിലെ വിവരം അനുസരിച്ച്, കാനഡയിലെ ടൊറന്റോ നിവാസിയായ കപ്രാല്, 2006 സെപ്റ്റംബര്‍ 10-നാണ് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്. പന്ത് അമ്മാനമാടി 10 കിലോമീറ്ററാണ് ഇദ്ദേഹവും ഓടിയത്. ലോംഗ്ബോട്ട് ടൊറന്റോ ഐലന്‍ഡ് റണ്ണില്‍ 36 മിനിറ്റും 26 സെക്കന്‍ഡും കൊണ്ട് 3 ബീന്‍ ബാഗുകള്‍ നിലത്തുവെയ്ക്കാതെ അമ്മാനമാടിയാണ് കപ്രാല് റെക്കോര്‍ഡ് സ്വന്തമാക്കിയത്.
2018ലാണ് മൈക്കേല്‍ ഈ റെക്കോര്‍ഡ് നേട്ടത്തിനായി ആദ്യമായി പരിശ്രമം നടത്തിയത്. 36 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍, ചില സാങ്കേതിക കാരണത്താല്‍ മൈക്കേല്‍ അയോഗ്യനാക്കപ്പെട്ടു. സാള്ട്ട്വയറുമായുള്ള ഒരു അഭിമുഖത്തില്‍, മൈക്കേല്‍ തന്റെ ഇപ്പോഴത്തെ നേട്ടത്തെ കുറിച്ച് സംസാരിച്ചിരുന്നു. 10 കിലോമീറ്റര്‍ ഓടിയ ശേഷം ശരീര വേദനയുണ്ടെന്നും എന്നാല്‍ ഈ നേട്ടത്തില്‍ അതീവ സന്തോഷവാനാണെന്നും മൈക്കേല്‍ പറഞ്ഞിരുന്നു.
തുംകൂരുവിലെ സിദ്ധഗംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എസ്ഐടി) എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ഗിന്നസ് വേള്‍ഡ് സ്വന്തമാക്കിയതും അടുത്തിടെ വാര്‍ത്തയായിരുന്നു. ഈശ്വര്‍ എന്‍ എന്ന വിദ്യാര്‍ത്ഥിയാണ് റാക്കറ്റ് ഉപയോഗിച്ച് ടേബിള്‍ ടെന്നീസ് ബോള്‍ നിയന്ത്രിച്ചുകൊണ്ട് ഏറ്റവും വേഗത്തില്‍ ഒരു മൈല്‍ ദൂരം താണ്ടി പുതിയ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്ഥാപിച്ചത്. 6 മിനിറ്റ് 16.53 സെക്കന്‍ഡ് സമയം കൊണ്ടാണ് ഈശ്വര്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. സ്പെയിനിലെ യുങ്കോസിന്റെ ക്രിസ്റ്റ്യന്‍ റോബര്‍ട്ടോ ലോപ്പസ് റോഡ്രിഗസിന്റെ പേരിലുള്ള, 6 മിനിറ്റ് 24.69 സെക്കന്‍ഡിന്റെ റെക്കോര്‍ഡാണ് ഈശ്വര്‍ മറികടന്നത്.
അഞ്ചാം സെമസ്റ്റര്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് ഈശ്വര്‍. വര്‍ഷങ്ങളായി ഈശ്വര്‍ ടേബിള്‍ ടെന്നീസ് കളിക്കുന്നുണ്ട്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയ ബെംഗളൂരുവിലെ എം എസ് രാമയ്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സുസ്മിത്ത് രാജേന്ദ്ര ബരിഗിദാദാണ് ഈശ്വറിന്റെ പ്രചോദനം. ബെലഗാവിയിലെ വിശ്വേശ്വരയ്യ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി (വിടിയു) നടത്തിയ നിരവധി ടൂര്‍ണമെന്റുകളില്‍ ഈശ്വറും സുസ്മിത്തും വിജയിച്ചിട്ടുണ്ട്. എന്നാല്‍ കാഴ്ചക്കുറവിനെ തുടര്‍ന്ന് കണ്ണട വെയ്ക്കേണ്ടി വന്നതിനാല്‍ അന്ന് ഗിന്നസ് റെക്കോര്‍ഡ് നേടുന്നതില്‍ നിന്ന് ഈശ്വര്‍ വിട്ടുനില്‍ക്കുകയായിരുന്നു. പിന്നീട് തുംകുരു ബാഡ്മിന്റണ്‍ അക്കാദമിയില്‍ ഒരു വര്‍ഷത്തോളം മണിക്കൂറുകളോളം കഠിന പരിശീലനം നടത്തി റെക്കോഡ് സ്ഥാപിക്കാന്‍ ഈശ്വര്‍ സ്വയം തയ്യാറെടുക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.