ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പുതുമുഖമാണ് ചാറ്റ് ജിപിടി. ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഈ ചാറ്റ്ബോട്ട് ഏറെ ജനപ്രിയമായിക്കഴിഞ്ഞു. ആളുകളുടെ ഇൻപുട്ടുകൾക്ക് മറുപടി നൽകുന്നതോടൊപ്പം ഏറ്റവും ബുദ്ധിമുട്ടുള്ള ചില മൽസര പരീക്ഷകളിലും ചാറ്റ് ജിപിടി വിജയിച്ചിട്ടുണ്ട്. അതിൽ പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിലെ മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ (എംബിഎ) പ്രോഗ്രാമിന്റെ അവസാന പരീക്ഷ മുതൽ യുഎസ് മെഡിക്കൽ എക്സാം വരെ ഉൾപ്പെടുന്നു. എന്നാൽ യുപിഎസ്‍സി സംഘടിപ്പിക്കുന്ന, ലോകത്തിലെ ഏറ്റവും കടുപ്പമേറിയ പരീക്ഷകളിലൊന്നായ ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷക്കു മുന്നിൽ ചാറ്റ് ജിപിടിക്കു മുട്ടു മടക്കേണ്ടി വന്നെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അനലിറ്റിക്‌സ് ഇന്ത്യ മാഗസിനാണ് ചാറ്റ് ജിപിടിക്ക് സിവിൽ സർവീസ് പരീക്ഷാ ചോദ്യങ്ങൾ കൊടുത്തത്.
”യുപിഎസ്‌സിയുടെ പ്രിലിമിനറി പരീക്ഷയിൽ വിജയിക്കാമെന്ന് കരുതുന്നുണ്ടോ?”എന്ന് ചാറ്റ്‌ബോട്ടിനോട് ചോദിച്ചപ്പോൾ, ഈ പരീക്ഷയിൽ വിജയിക്കാനാകുമോ ഇല്ലയോ എന്നതിന് കൃത്യമായ ഉത്തരം നൽകാൻ കഴിയില്ലെന്നായിരുന്നു ചാറ്റ്ബോട്ടിന്റെ മറുപടി. തുടർന്ന് യുപിഎസ്‍സിയുടെ 2022 ലെ പ്രിലിമിനറി പരീക്ഷയുടെ ചോദ്യപേപ്പറിലെ ആദ്യ സെറ്റിൽ നിന്നുള്ള 100 ചോദ്യങ്ങൾ ചാറ്റ് ജിപിടിയോട് ചോദിച്ചു. ചാറ്റ്ജിപിടിക്ക് അവയിൽ 54 ചോദ്യങ്ങൾക്കു മാത്രമേ ശരിയായി ഉത്തരം നൽകാൻ കഴിഞ്ഞുള്ളൂ. 87.54 ആയിരുന്നു കട്ട് ഓഫ് മാർക്ക് ആയി ലഭിക്കേണ്ടിയിരുന്നത്.
Also read-ChatGPT | ചാറ്റ് ജിപിടി ചാറ്റ്ബോട്ട് ഉപയോഗിക്കുന്നത് എങ്ങനെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഭൂമിശാസ്ത്രം, സാമ്പത്തികം, ചരിത്രം, പരിസ്ഥിതിശാസ്ത്രം, ജനറൽ സയൻസ്, ഇന്ത്യയുമായി ബന്ധപ്പെട്ട സമകാലിക വിഷയങ്ങൾ തുടങ്ങിയ മേഖലകളെ ആസ്പദമാക്കിയുള്ളതായിരുന്നു ചോദ്യങ്ങൾ. സമകാലിക വിഷയങ്ങൾ സംബവന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ചാറ്റ് ജിപിടിക്ക് കഴിഞ്ഞില്ല. ഭൂമിശാസ്ത്രം, സാമ്പത്തികം തുടങ്ങിയ വിഷയങ്ങളിലെ ചോദ്യങ്ങൾക്ക് തെറ്റായ ഉത്തരങ്ങളാണ് നൽകിയത്.
2021 സെപ്‌റ്റംബർ വരെയുള്ള എല്ലാ വിവരങ്ങളും ക്രോഡീകരിച്ചാണ് ചാറ്റ് ജിപിടി ഉത്തരം നൽകുന്നതെന്നാണ് പറയുന്നത്. എന്നാൽ ചരിത്രം സംബന്ധിച്ച ഒരു ചോദ്യത്തിനും ചാറ്റ് ബോട്ട് തെറ്റായ ഉത്തരമാണ് നൽകിയത്. ചില മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾക്ക് ഓപ്ഷനിൽ ഇല്ലാത്ത ‘None of the above’ എന്ന ഉത്തരം നൽകുകയും ചെയ്തു.
ലോകത്തിലെ ഏറ്റവും കഠിനമായ പരീക്ഷകളിലൊന്നായാണ് യുപിഎസ്‌സി പരീക്ഷ കണക്കാക്കപ്പെടുന്നത്. ഏകദേശം 12 ലക്ഷം ഉദ്യോഗാർത്ഥികൾ ഓരോ വർഷവും ഈ പരീക്ഷ എഴുതുന്നുണ്ടെങ്കിലും അവരിൽ 5 ശതമാനം പേർ മാത്രമാണ് അവസാന ഘട്ടത്തിലേക്ക് യോഗ്യത നേടുന്നത്.
സുപ്രധാന കണ്ടുപിടിത്തമാണെങ്കിലും പല ചോദ്യങ്ങളുടെയും ഉത്തരങ്ങള്‍ നല്‍കുന്നതില്‍ ചാറ്റ് ജിപിടിയ്ക്ക് ഇപ്പോഴും തെറ്റു പറ്റാറുണ്ടെന്ന് ചിലർ പറയുന്നു. ”ചാറ്റ് ജിപിടി എന്നത് ഒരു സുപ്രധാന കണ്ടുപിടിത്തം തന്നെയാണ്. എന്നാല്‍ കാല്‍ക്കുലേറ്റര്‍, ടെക്സ്റ്റ് എഡിറ്റര്‍ എന്നിവയെക്കാള്‍ മികച്ചതല്ല”, എന്നാണ് ഫ്രഞ്ച് എഴുത്തുകാരനും അധ്യാപകനുമായ അന്റോണിയോ കാസില്ലി പറയുന്നത്. ഒരു ഡ്രാഫ്റ്റ് തയ്യാറാക്കാൻ മാത്രമാണ് ചാറ്റ് ജിപിറ്റി സഹായിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.