ആലപ്പുഴ: വിജയദശമി ദിനത്തിൽ കുട്ടികൾക്ക് അദ്യക്ഷരം കുറിച്ച് മന്ത്രി ജി. സുധാകരൻ. നിലത്തെഴുത്ത് ആശാനായിരുന്ന അച്ഛന്‍റെ ഓർമ്മ പുതുക്കിയാണ് മന്ത്രി ജി സുധാകരൻ കുട്ടികളെ എഴുതിച്ചത്. 'അക്ഷരങ്ങൾ അഗ്നിയായ്, ആ അഗ്നിയിൽ എരിഞ്ഞു തീരട്ടെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും.. പരസ്പര സ്നേഹവും സാഹോദര്യവും പുലർത്താനാകട്ടെ ഈ കുരുന്നുകൾക്ക്..'- ഫേസ്ബുക്ക് പോസ്റ്റിൽ മന്ത്രി ജി.സുധാകരൻ കുറിച്ചു.
മന്ത്രി ജി. സുധാകരന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപംവിജയദശമി ദിനത്തിൽ ആലപ്പുഴ കേരളകൗമുദിയിൽ കുട്ടികൾക്ക് ആദ്യക്ഷരം കുറിച്ചു.
"പുറം കണ്ണ് തുറപ്പിക്കാൻ
പുലർ വേളയിൽ അംശുമാൻ.
അകക്കണ്ണ് തുറപ്പിക്കാൻ
ആശാൻ ബാല്യത്തിൽ എത്തണം.
കൊണ്ടുപോകില്ല ചോരന്മാർ
കൊടുക്കുന്തോറുമേറിടും
മേന്മ നൽകും മരിച്ചാലും
വിദ്യ തന്നെ മഹാധനം"
വിദ്യാധനം സർവ്വധനാൽ പ്രധാനം.
ഇത് മലയാളികളുടെ വിദ്യാഭ്യാസ സ്വപ്നം.
അക്ഷരങ്ങൾ അഗ്നിയായ്, ആ അഗ്നിയിൽ എരിഞ്ഞു തീരട്ടെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും.. പരസ്പര സ്നേഹവും സാഹോദര്യവും പുലർത്താനാകട്ടെ ഈ കുരുന്നുകൾക്ക്..
അച്ഛൻ നിലത്തെഴുത്ത് ആശാൻ ആയിരുന്നു. പഴയ ഓർമകൾ ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്ന ഒരു സന്ദർഭമായിട്ടാണ് ഈ അവസരത്തെ ഓർക്കുന്നത്. വിശിഷ്ടമായ ഭൂതകാലത്തിന്റെ നല്ല ഓർമകൾ മനസ്സിൽ വളരെയധികം സന്തോഷം ഉണ്ടാക്കുന്നു. അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും സർവ്വൈശ്വര്യങ്ങൾ നേരുന്നു..
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.