കണ്ണൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളം യാത്രയെ വിമർശിച്ച് മുതിർന്ന സി പി എം നേതാവ് പി. ജയരാജൻ. വർഗീയതുയെട ഐശ്വര്യകേരളമാണ് രമേശ് ചെന്നിത്തലയുടെ യാത്രയുടെ ലക്ഷ്യമെന്ന് പി ജയരാജൻ വിമർശിച്ചു. 'യു.ഡി.എഫിന് തീവ്രവർഗീയതയുടെ പുതിയ തൊപ്പി കൂടി ഇടാൻ ജമാഅത്തെ ഇസ്ലാമി ഇപ്പോൾ വലിയ ആവേശം കാണിക്കുന്നുണ്ട്. ലീഗിന്റെ തൊപ്പിയേക്കാൾ തീവ്രവർഗീയതയുടെ തൊപ്പി മൗദൂദിയുടേതല്ലേ... അതല്ലേ യു.ഡി.ഫ് ന്റെ വർഗീയ വിളവെടുപ്പിന് കൂടുതൽ നല്ലത്... ഇതൊക്കെയാണ് യു.ഡി .എഫിന്റെ വർഗീയകേരളത്തിന് മുന്നിൽ ജമാ അത്തെ ഇസ്ലാമി അവതരിപ്പിക്കുന്ന അജണ്ട'- ഫേസ്ബുക്ക് പോസ്റ്റിൽ പി ജയരാജൻ പറഞ്ഞു.
പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
ശ്രീമാൻ രമേശ് ചെന്നിത്തലയുടെ കേരള യാത്ര ഇന്ന് തുടങ്ങുകയാണല്ലോ."വർഗീയതയുടെ ഐശ്വര്യ കേരളമാണ്" ലക്ഷ്യം. കേരള ജനത കൈവിട്ട കൂട്ടുകെട്ടാണ് യു.ഡി.ഫ് എന്നത്.
യു.ഡി.എഫിന് തീവ്രവർഗീയതയുടെ പുതിയ തൊപ്പി കൂടി ഇടാൻ ജമാഅത്തെ ഇസ്ലാമി ഇപ്പോൾ വലിയ ആവേശം കാണിക്കുന്നുണ്ട്. ലീഗിന്റെ തൊപ്പിയേക്കാൾ തീവ്രവർഗീയതയുടെ തൊപ്പി മൗദൂദിയുടേതല്ലേ... അതല്ലേ യു.ഡി.ഫ് ന്റെ വർഗീയ വിളവെടുപ്പിന് കൂടുതൽ നല്ലത്...
ഇതൊക്കെയാണ് യു.ഡി .എഫിന്റെ വർഗീയകേരളത്തിന് മുന്നിൽ ജമാ അത്തെ ഇസ്ലാമി അവതരിപ്പിക്കുന്ന അജണ്ട.
അതിന്റെ കാഹളമൂത്താണ് ശനിയാഴ്ച്ച മാധ്യമം പത്രത്തിൽ ഒ.അബ്ദുറഹ്മാൻ ( എ.ആർ) എഴുതിയ ലേഖനം. 'ദൈവിക രാജ്യം' ( ഹുകുമത്തെ ഇലാഹി ) എന്ന ആശയത്തിനായി ഉറച്ചു നിന്ന് പോരാടിയ മൗദൂദിയെ വെളുപ്പിച്ചെടുക്കാൻ മഹാനായ അബുൽ കലാം ആസാദിനെ കൂട്ടുപിടിക്കുകയാണ്.
മൗദൂദിയുടെ ആശയക്കാരനായിരുന്നു ആസാദും എന്നാണ് ലേഖകന്റെ കണ്ടുപിടുത്തം.1923 മുതൽ ദീർഘകാലം കോൺഗ്രസിന്റെ പ്രസിഡണ്ടായിരുന്നു അബ്ദുൾ കലാം ആസാദ് .ഇന്ത്യൻ മുസ്ലിംകളുടെ വിദ്യാഭ്യാസ പുരോഗതിക്കായി മുന്നിൽ നിന്ന് പ്രവർത്തിച്ച, കറ കളഞ്ഞ മതനിരപേക്ഷവാദിയായ ,ദേശീയ സ്വാതന്ത്ര്യത്തിനായി ഹിന്ദു മുസ്ലീം ഐക്യത്തിന് ഊന്നൽ കൊടുത്ത അബ്ദുൽ കലാം ആസാദും മതരാഷ്ട്രവാദിയായ മൗദൂദിയും ഒരു പോലെയല്ല. മൗദൂദിയുടെ തൊപ്പി അബുൽ കലാം ആസാദിനെ അണിയിക്കാൻ ജമാഅത്തെ ഇസ്ലാമി ശ്രമിക്കുമ്പോൾ എന്താണ് കോൺഗ്രസ് ഒന്നും മിണ്ടാത്തത് ?UDF ന്റെ ജാഥാ നേതാവായ ചെന്നിത്തല ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങി ഈക്കാര്യത്തെ കുറിച് ഒന്നും മിണ്ടാൻ പോകുന്നില്ല .
ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരണമെന്ന ഉറച്ച രാഷ്ടീയ തീരുമാനം ജനങ്ങളുടെ മനസ്സിലുണ്ട്.മതനിരപേക്ഷ വോട്ടുകൾ ഇനി യു.ഡി.എഫിന് കിട്ടില്ല .
Also Read-
'കേരളീയരെ എനിക്കിഷ്ടമാണ്, പക്ഷേ അവരുടെ ട്രേഡ് യൂണിയനുകളെ സഹിക്കാൻ പറ്റില്ല': മാർക്കണ്ഡേയ കട്ജു
അതുകൊണ്ടാണ് പിടിച്ചു നിൽക്കാൻ യു ഡി .എഫ് തീവ്ര മതവർഗീയ വഴികൾ തേടുന്നത് .
അപ്പോഴാണ് ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രവും ബുദ്ധിജീവിയും അബ്ദുൾ കലാം ആസാദിനെയും മൗദൂദിയെയും താരതമ്യം ചെയ്യുന്നത്. അബ്ദുൾ കലാം ആസാദിന്റെ പാരമ്പര്യമല്ല, മൗദൂദിയുടേത്. ലേഖനത്തിന്റെ അവസാനഭാഗത്ത് 'മത വിശ്വാസികൾ രാഷ്ട്രീയമായി സംഘടിച്ച് വില പേശൽ നടത്തണംഎന്നാണ് ആവിശ്യപ്പെടുന്നത്.
ജമാഅത്തെ ഇസ്ലാമി ഇതിലൂടെ ഉന്നംവെക്കുന്നത് കോൺഗ്സിന്റെ കൂടെ ഉറച്ചുനിൽക്കുന്ന ദേശിയാവാദികളായ മുസ്ലിങ്ങളെയാണ്.
അങ്ങനെയുള്ള ദേശീയ മുസ്ലിങ്ങളെല്ലാം കോൺഗ്രസിൽനിന്നുമാറി ലീഗിലോ വെൽഫെയർ പാട്ടിയിലോ ചേരണമെന്നാണ് ജമാഅത്തെ ഇസ്ലാമി പറയുന്നത് .ഇതിനോട് കോൺഗ്രസ് എങ്ങനെ പ്രതികരിക്കുന്നു എന്നറിയാൻ മതനിരപേക്ഷവാദികൾക്കാകെ താൽപ്പര്യമുണ്ട് .
ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും സമ്മർദത്തിന് വഴങ്ങി തീവ്രവർഗീയനിലപാട് തുടരാനാണ് ഭാവമെങ്കിൽ കോൺഗ്രെസ്സുകാർ ഇനിമുതൽ മൗദൂദിയുടെ തൊപ്പി ഇടുന്നതാണ് നല്ലത് .
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.