പത്തനംതിട്ട: ആകെ മൂന്ന് എൽഇഡി ബൾബും രണ്ടും ഫാനും മാത്രമാണ് വിജയൻ എന്നയാളുടെ രണ്ടു മുറി വീട്ടിലുളള വൈദ്യുത ഉപകരണങ്ങൾ. സ്ഥിരമായി 500 രൂപയിൽ താഴെ മാത്രം കറണ്ട് ബിൽ വരാറുള്ള വിജയന് ഇത്തവണ ലഭിച്ചത്17044 രൂപയുടെ ബിൽ. നിശ്ചിത സമയത്തിനുള്ളിൽ ബിൽ അടക്കാതെ വന്നതോടെ വൈദ്യുത കണക്ഷൻ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വിച്ഛേദിക്കുകയും ചെയ്തു. തിരുവല്ല പെരിങ്ങര ആലഞ്ചേരിൽ വിജയനും കുടുംബവുമാണ് ഓർക്കാപ്പുറത്ത് കെഎസ്ഇബി വക ഷോക്കേറ്റത്.
പെരിങ്ങര പഞ്ചായത്തിലെ 12-ാം വാർഡിലാണ് വിജയനും ഭാര്യയും രണ്ടുമക്കളും വിജയന്റെ അമ്മയും ഉൾപ്പെടുന്ന കുടുംബം കഴിയുന്നത്. കൂലിപ്പണി ചെയ്താണ് വിജയൻ കുടുംബം പുലർത്തുന്നത്. മാർച്ച് 10-നാണ് മൊബൈൽഫോണിൽ 17044 രൂപയുടെ കറണ്ട് ചാർജ് അടക്കണമെന്ന് ചൂണ്ടിക്കാട്ടി സന്ദേശം ലഭിച്ചത്.
സന്ദേശം ലഭിച്ച് നാലാം ദിവസം മണിപ്പുഴ സെക്ഷൻ ഓഫീസിലെ ജീവനക്കാരൻ എത്തി ഇവരുടെ വീട്ടിലേക്കുള്ള കണക്ഷൻ പോസ്റ്റിൽനിന്ന് വിച്ഛേദിച്ചു. നേരത്തെ ബിൽ ലഭിച്ചയുടനെ കാവുംഭാഗത്തെ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ വിജയൻ നേരിട്ടെത്തി പരാതി നൽകിയിരുന്നു. അംഗീകൃത ഇലക്ട്രീഷ്യനെക്കൊണ്ട് വീട്ടിലെ വയറിങ് പരിശോധിപ്പിച്ച് മീറ്ററിന്റെ ഫോട്ടോയും എടുത്തു നൽകാനായിരുന്നു കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുടെ നിർദേശം. എന്നാൽ ഇലക്ട്രീഷ്യനെ വിളിച്ച് കാണിച്ചതിൽ തകരാർ ഒന്നും കണ്ടെത്താനായിരുന്നില്ല.
ഇതോടെ മീറ്ററിന്‍റെ ചിത്രവുമായി വിജയൻ വീണ്ടും സെക്ഷൻ ഓഫീസിലെത്തി. പഴയ മീറ്ററിനൊപ്പം പുതിയ ഒരു മീറ്റർ സ്ഥാപിച്ച് റീഡിങ് വീണ്ടും പരിശോധിച്ചു. എന്നാൽ റീഡിങ്ങിൽ വ്യത്യാസമൊന്നും കണ്ടെത്താനായില്ല. പഴയ മീറ്ററിനും കുഴപ്പമില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പുതിയ മീറ്റർ കെഎസ്ഇബി ജീവനക്കാർ തിരിച്ചുകൊണ്ടുപോകുകയും ചെയ്തു. അതിനിടെ ബിൽ അടയ്ക്കേണ്ട തീയതി കഴിഞ്ഞതോടെ ചട്ടപ്രകാരമാണ് കണക്ഷൻ റദ്ദാക്കിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
വയറങ്ങിലെ തകരാർ കൊണ്ടാകാം വൈദ്യുത ഉപഭോഗം കൂടുതൽ വരുത്താനിടയാക്കിയതെന്നാണ് സെക്ഷൻ ഓഫീസിലെ ഉദ്യോഗസ്ഥർ പറയുന്നത്. 80 വയസ്സുള്ള അമ്മയുടെ ആരോഗ്യ സ്ഥിതിമോശമാണെന്നും സ്‌കൂൾ വിദ്യാർഥികളായ മക്കൾക്ക് പരീക്ഷ നടക്കുകയാണെന്ന് അറിയിച്ചിട്ടും ജീവനക്കാർ കണക്ഷൻ വിച്ഛേദിക്കുകയായിരുന്നെന്നാണ് വിജയൻ പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Current bill, Kseb, Pathanamthitta, Thiruvalla