ന്യൂഡല്‍ഹി: ഹോളിയോടനുബന്ധിച്ച് ഡല്‍ഹിയില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന. ഈ വര്‍ഷത്തെ മറ്റെല്ലാ റെക്കോര്‍ഡുകളും തകര്‍ക്കുന്ന മദ്യ വിൽപ്പനയാണ് ഹോളിയോടനുബന്ധിച്ച് രേഖപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകൾ.
മാര്‍ച്ച് 6ന് മാത്രം ഡൽഹിയിൽ വിറ്റഴിച്ചത് 26 ലക്ഷം കുപ്പി മദ്യമാണ്. എക്സൈസ് വകുപ്പിന്റെ കണക്കനുസരിച്ച് ഡല്‍ഹിക്കാര്‍ ഈ ഒരു ദിവസം കൊണ്ട് ഏകദേശം 58.8 കോടി രൂപയുടെ മദ്യമാണ് വാങ്ങിയത്. എന്നാല്‍ ഹോളി ദിനമായ മാര്‍ച്ച് എട്ടിന് ഡല്‍ഹിയില്‍ മദ്യഷോപ്പുകള്‍ക്ക് അവധിയായിരുന്നു.
ഈ വർഷം ഡൽഹിയിൽ പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി ഏകദേശം 20 ലക്ഷത്തിലധികം കുപ്പി മദ്യമാണ് വിറ്റഴിച്ചത്. അതിനെ കടത്തിവെട്ടുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.ഇതോടെ മാര്‍ച്ചിലെ റവന്യൂ വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വർധിച്ചതായും എക്‌സൈസ് വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ ദീപാവലി, ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ക്കിടയിലും മദ്യവില്‍പ്പന ഇത്തരത്തിൽ കുത്തനെ ഉയർന്നിരുന്നു.
Also read-ഹോളി വരും ഭർത്താക്കന്മാർ കൂട്ടത്തോടെ മുങ്ങും; എത്ര മനോഹരമായ ആചാരങ്ങൾ
ഈ മാസം മാര്‍ച്ച് ഒന്നിന് ഡൽഹിയിൽ 27.9 കോടി രൂപയുടെ 15.2 ലക്ഷം കുപ്പി മദ്യമാണ് വിറ്റതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കൂടാതെ, മാര്‍ച്ച് രണ്ടിന് 26.5 കോടി രൂപയുടെ 14.6 ലക്ഷം കുപ്പി മദ്യവും മാര്‍ച്ച് 3ന് 31.9 കോടിയുടെ 16.5 ലക്ഷം കുപ്പി മദ്യവും മാര്‍ച്ച് 4 ന് 35.5 കോടിയുടെ 17.9 ലക്ഷം കുപ്പി മദ്യവും മാര്‍ച്ച് 5 ന് 22.9 ലക്ഷം കുപ്പി മദ്യവും വിറ്റതായി കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം ഈ സീസണില്‍ നിരവധി പേര്‍ മദ്യം പൂഴ്ത്തിവെച്ചിരുന്നതായും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. സ്വന്തമായി ഡിസ്റ്റലറി ഇല്ലാത്ത പ്രദേശമാണ് ഡല്‍ഹി. ഇവിടേക്ക് എത്തുന്ന മദ്യത്തിന്റെ ഭൂരിഭാഗവും നിര്‍മ്മിക്കുന്നത് അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ്.
വേനല്‍ക്കാലം ആരംഭിച്ചതോടെ മറ്റ് സംസ്ഥാനങ്ങളിലേക്ക് ബിയര്‍ വില്‍ക്കുന്നതിന് നിരോധനം എര്‍പ്പെടുത്തി ഈ സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിരുന്നു. പ്രാദേശിക വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു ഈ തീരുമാനം.
അതേസമയം എക്‌സൈസ് വകുപ്പിന് കീഴില്‍ 560 മദ്യഷോപ്പുകളാണ് ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നത്. ഹോളിയോട് അനുബന്ധിച്ച് ഡൽഹിയിൽ മദ്യവില്‍പ്പനയില്‍ നിന്നുള്ള വരുമാനം കുത്തനെ ഉയർന്നിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.