നടൻ ഉണ്ണി മുകുന്ദനും യൂട്യൂബറും തമ്മിലെ സംഭാഷണം സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് ഏറെ വിവാദമുണ്ടായിരുന്നു. ഉണ്ണിയുടെ വീട്ടുകാരെയും മാളികപ്പുറം സിനിമയിലെ ബാലതാരത്തെയും കുറിച്ച് ഈ സംഭാഷണത്തിനിടെ മറുപകുതിയിൽ നിന്നും മോശം രീതിയിൽ പരാമർശിക്കപ്പെട്ടിരുന്നു. സംഭവത്തിന് ശേഷം ഉണ്ണി ഫേസ്ബുക്ക് കുറിപ്പും നൽകി.
ഈ വേളയിൽ ഉണ്ണിയെ പിന്തുണച്ചു കൊണ്ട് സംവിധായകൻ വി.സി. അഭിലാഷ് രംഗത്തെത്തി. ആളൊരുക്കാം, സബാഷ് ചന്ദ്രബോസ് സിനിമകളുടെ സംവിധായകനാണ് അഭിലാഷ്. അഭിലാഷിന്റെ കുറിപ്പിലേക്ക്:
‘ഞാൻ ഉണ്ണി മുകുന്ദനെ പിന്തുണയ്ക്കുന്നു. ആ വ്ലോഗ്ഗർ തൻ്റെ വീഡിയോയിൽ ‘വ്യക്തിപര’ ആക്രമണം നടത്തുന്നുണ്ട്. അതിന് ഒരാൾക്കും അവകാശമില്ല. തുടർന്നുള്ള ഫോൺ വിളിയിലും വ്ലോഗ്ഗർ നല്ല പിള്ള ചമയുന്നുണ്ട്.
ടിക്കറ്റ് എടുത്ത് സിനിമ കാണുന്നവർക്ക് വിമർശിക്കാൻ അവകാശമുണ്ട്. അത് പക്ഷേ കൊമേഴ്സ്യൽ താൽപര്യത്തോടെ ചെയ്യുമ്പോൾ അഭിപ്രായ പ്രകടനം മാത്രമല്ല സംഭവിക്കുന്നത്. സിനിമാ വിമർശനം വ്യക്തിയധിക്ഷേപത്തിലേക്ക് തരം താഴരുത്.
വ്ലോഗ്ഗർമാർ മനസ്സിലാക്കേണ്ടത്, ഒരു സിനിമയ്ക്ക് നിങ്ങൾ പണം മുടക്കി ടിക്കറ്റ് എടുത്തു എന്നു പറയുമ്പോൾ തന്നെ നിങ്ങളുടെ യൂ ടൂബ് വീഡിയൊ എന്ന് പറയുന്ന സംഗതിയും അത് കാണുന്നവർക്ക് സൗജന്യമായി കിട്ടുന്നതല്ല എന്ന് നിങ്ങളും തിരിച്ചറിയുന്നത് നല്ലതാണ്. നിങ്ങൾക്കെതിരെ വരുന്ന വിമർശനം/ നിരൂപണം നേരിടാനും നിങ്ങൾക്കും മനസ്സുണ്ടാവണം.
മെക്സിക്കൻ അപാരത പുറത്തിറങ്ങിയപ്പോൾ തീയറ്ററിനുള്ളിൽ മുദ്രാവാക്യം വിളിക്കാമെങ്കിൽ മാളിക പ്പുറമിറങ്ങുമ്പോൾ തീയറ്ററിനുള്ളിൽ ശരണം വിളിയും പ്രതീക്ഷിക്കണം.
ഞാനെന്ന ചലച്ചിത്ര സംവിധായകൻ അല്ല, എന്നിലെ സാമൂഹിക ബോധ്യമുള്ള സാധാരണക്കാരനാണ് ഇത് കുറിക്കുന്നത്. ഉണ്ണി മുകുന്ദൻ്റെ രാഷ്ട്രീയമല്ല എൻ്റേത്. ഇത് പറയുന്നതിലൂടെ ഞാൻ ചിലപ്പോ വായുമാർഗ്ഗം സഞ്ചരിക്കേണ്ടി വന്നേക്കാം. എന്നാലും എനിക്കിത് പറഞ്ഞേ പറ്റൂ. പറയാനുള്ളത് പറഞ്ഞു തന്നെ പോകണമല്ലോ.’
‘തെറ്റ് സംഭവിച്ചു എന്നൊന്നും ഞാൻ പറയുന്നില്ല, പക്ഷെ ഇന്നലെ ആ വ്യക്തിയെ, ഞാൻ 15 മിനിറ്റിനു ശേഷം വിളിച്ചു മാപ്പു ചോദിച്ചിരുന്നു. തിരിച്ചു അദ്ദേഹം എന്നോടും മാപ്പ് പറഞ്ഞിരുന്നു. വിഡിയോ യൂട്യൂബിൽ വന്നത് വ്യൂസിന് വേണ്ടിയാകാം, എന്നോടുള്ള തീർത്താൽ തീരാത്ത ദേഷ്യം കൊണ്ടുമാവാം. മാൻലി ആയിട്ട് സംസാരിക്കണം എന്ന് പറഞ്ഞതു കൊണ്ട് മാത്രമാണ് നേരിട്ട് വിളിച്ച് കാര്യം പറഞ്ഞത്.’ എന്നായിരുന്നു ഉണ്ണിയുടെ കുറിപ്പിന്റെ തുടക്കം.
Summary: After a phone call between actor Unni Mukundan and a YouTube vlogger went viral for several reasons, director V C Abhilash offers Unni Mukundan his support
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.