കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യയിലെ ജനങ്ങൾ വളരെ വലിയ വേദനകൾക്കും തീരാനഷ്ടങ്ങൾക്കുമാണ് സാക്ഷിയാകുന്നത്. ഓക്സിജൻ ക്ഷാമം കാരണം ആളുകൾക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നു, ശവശരീരങ്ങൾ അടക്കം ചെയ്യാൻ ശ്മശാനങ്ങളിൽ പോലും സ്ഥലമില്ലാത്ത അവസ്ഥ. ചുരുക്കി പറഞ്ഞാൽ, സ്ഥിതി വളരെ ഗുരുതരമാണ്.
എന്നാൽ വലിയ നഷ്ടങ്ങൾക്കിടയിലും പ്രതീക്ഷയുടെ നേർക്കാഴ്ചകളാകുന്ന കോവിഡ് ആശുപത്രികളിലെ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ഒരു ചിത്രമാണ് കൊൽക്കത്തയിൽ 75 വയസുള്ള ഒരു സ്ത്രീ പിപിഇ കിറ്റും മാസ്കും ധരിച്ച ഡോക്ടറെ നിറകണ്ണുകളോടെ കെട്ടിപ്പിച്ച് നിൽക്കുന്ന ചിത്രം. കോവിഡ് ബാധിച്ച വയോധിക സുഖം പ്രാപിച്ചതിന് ശേഷം ഡോക്ടറെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മാരകമായ വൈറസിൽ നിന്ന് രക്ഷപെട്ട വയോധികയ്ക്ക് തന്റെ രക്ഷകനോട് സംസാരിക്കാൻ വാക്കുകളില്ല. എന്നാൽ ആ കണ്ണുകളിൽ കണ്ണുനീർ മാത്രമാണുള്ളതെന്ന് ചിത്രം വ്യക്തമാക്കുന്നു.
ആശുപത്രികളിലെ ഈ 'ദൈവങ്ങൾക്ക്' എത്ര നന്ദി പറഞ്ഞാലും മതിയാകില്ല എന്ന അടിക്കുറിപ്പോടെ പൂജ മേത്ത എന്ന പത്രപ്രവർത്തകയാണ് ഈ ചിത്രം ട്വിറ്ററിൽ പങ്കിട്ടത്.
കൊൽക്കത്തയിലെ മെഡിക്കൽ കോളേജിലും ആശുപത്രിയിലും ജോലി ചെയ്യുന്ന ഡോ. അഭിഷിക്ത മുല്ലിക് എന്ന ഡോക്ടറാണ് ചിത്രത്തിലുള്ളത്. "ഞങ്ങളെ സംരക്ഷിക്കാൻ അവർ ഇവിടെയുണ്ടെന്ന്."ചിത്രത്തിന് കമന്റായി മറ്റൊരാൾ കുറിച്ചു.
2020ൽ മഹാമാരി ലോകത്തെ ആക്രമിച്ച് തുടങ്ങിയത് മുതൽ രോഗികൾക്ക് നിസ്വാർത്ഥ സേവനം നൽകുന്നവരാണ് നമ്മുടെ രാജ്യത്തെ ആരോഗ്യ പ്രവർത്തകർ. കോവിഡിന്റെ രണ്ടാം തരംഗത്തിനിടയിലും അവർ രാവും പകലും മറന്ന് സേവനങ്ങൾ തുടരുന്നു. നിലവിൽ രാജ്യത്ത് പലയിടങ്ങളിലും ആശുപത്രി കിടക്കകൾ, ഓക്സിജൻ സിലിണ്ടറുകൾ, വെന്റിലേറ്ററുകൾ, മരുന്നുകൾ തുടങ്ങിയയ്ക്ക് ക്ഷാമം നേരിട്ടു കൊണ്ടിരിക്കുകയാണ്. നിലവിൽ കോവിഡ് കാരണമല്ല, ചികിത്സയ്ക്ക് ആവശ്യമായ നിർണായക വിഭവങ്ങളുടെ ലഭ്യതക്കുറവ് മൂലമാണ് പലർക്കും ജീവൻ നഷ്ടപ്പെടുന്നത്.
എന്നാൽ കോവിഡ് ബാധിച്ച രോഗികളെ രക്ഷിക്കാൻ അശ്രാന്തം പ്രവർത്തിക്കുന്ന ഡോക്ടർമാർക്കും അവരുടെ സേവനത്തിനും നന്ദി പറയാതെ വയ്യ. കോവിഡ് കാലത്ത് ഇത്തരത്തിൽ രോഗികൾക്ക് ആശ്വാസമായി മാറുന്ന ഇവരുടെ പേരുകൾ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെടും.
ഇതിനിടെ രാജ്യ തലസ്ഥാനമായ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് രോഗികളെ ചികിത്സിച്ചിരുന്ന ഡോക്ടർ കഴിഞ്ഞ ദിവസം ജീവനൊടുക്കി. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഡോക്ടർ കടുത്ത സമ്മർദത്തിലായിരുന്നെന്നാണ് വിവരം. വിവേക് റായ് എന്ന ഡോക്ടറാണ് വീട്ടിൽ ആത്മഹ്യ ചെയ്തത്. ഒരു മാസമായി വിവേക് ആശുപത്രിയിലെ കോവിഡ് രോഗികളെ ചികിത്സിക്കുകയായിരുന്നു.
ഒരു ദിവസം ഗുരുതരാവസ്ഥയിലുള്ള ഏഴോ എട്ടോ രോഗികളെയാണ് പരിചരിച്ചിരുന്നത്. രോഗികൾ മരണപ്പെടുന്നതിനെ തുടര്‍ന്ന് ഡോക്ടർ വിഷാദത്തിലായിരുന്നെന്നാണ് വിവരം. മെഡിക്കൽ ഓക്‌സിജന്റെ അഭാവം മൂലം ഡൽഹിയിലെ ബാത്ര ആശുപത്രിയിൽ ശനിയാഴ്ച ഒരു ഡോക്ടർ ഉൾപ്പെടെ എട്ട് പേർ മരിച്ചിരുന്നു.
Keywords: Covid 19, Coronavirus, Doctor, കോവിഡ് 19, കൊറോണ വൈറസ്, ഡോക്ടർ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid 19, Covid 19 Centre, Covid 19 in India