ബീജിംഗ്: അമ്മയുമായുള്ള വഴക്കിനെത്തുടർന്ന് പരാതി പറയാൻ മുത്തശ്ശിയുടെ വീട്ടിലേക്ക് 130 കിലോമീറ്റർ സൈക്കിളിൽ ഒറ്റയ്ക്ക് സഞ്ചരിച്ച് പതിനൊന്നുകാരൻ. ചൈനയിലാണ് സംഭവം നടന്നത്. ഏകദേശം 24 മണിക്കൂർ എടുത്താണ് ഈ ബാലൻ ഇത്രയധികം ദൂരം സഞ്ചരിച്ചത്. എക്‌സ്പ്രസ്സ് വേ ടണലിൽ ക്ഷീണിതനായി കണ്ട കുട്ടിയെ വഴിയാത്രക്കാർ ശ്രദ്ധിച്ചിരുന്നു. ഇവരാണ് വഴിയിൽ ഒറ്റയ്ക്കായ കുട്ടിയെപ്പറ്റിയുള്ള വിവരം അധികൃതരെ അറിയിച്ചത്.
അമ്മയുമായി വഴക്കിട്ട ബാലൻ തന്റെ മുത്തശ്ശിയുടെ വീട്ടിലേക്ക് പോകാനായാണ് ഇറങ്ങിയത്. മേയ്ജിംഗിലാണ് കുട്ടിയുടെ മുത്തശ്ശിയുടെ വീട്. സൈൻ ബോർഡുകളും സിഗ്നലുകളും മറ്റും ഉപയോഗിച്ചാണ് ഈ പതിനൊന്നുകാരൻ വഴി കണ്ടെത്തിയത്. രാത്രിയിൽ വെള്ളവും ബ്രഡും കഴിച്ച് വിശപ്പടക്കുകയും ചെയ്തു. നിരവധി തവണ കുട്ടിയ്ക്ക് വഴി തെറ്റിയിരുന്നു. പിന്നീടാണ് ശരിയായ ദിശയിലേക്ക് കുട്ടി സൈക്കിളോടിച്ച് എത്തിയത്.
കുട്ടിയെ കണ്ടെത്തിയ പൊലീസുകാർ വരെ പതിനൊന്നുകാരന്റെ സാഹസിക യാത്ര കേട്ട് ഞെട്ടിത്തരിച്ചെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുട്ടിയെ സ്റ്റേഷനിലേക്ക് പൊലീസുകാർ എത്തിച്ചു. വൈകുന്നേരത്തോടെ കുട്ടിയുടെ മാതാപിതാക്കളും മുത്തശ്ശിയും എത്തി കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അതേസമയം വഴക്കിന് ശേഷം താൻ മുത്തശ്ശിയുടെ വീട്ടിലേക്ക് പോകുമെന്ന് കുട്ടി പറഞ്ഞിരുന്നതായി അമ്മ സമ്മതിച്ചു. എന്നാൽ തന്നെ ഭീഷണിപ്പെടുത്താൻ കുട്ടി വെറുതെ പറയുന്നതാകും എന്നാണ് ആദ്യം കരുതിയതെന്നും അമ്മ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.