കഴിഞ്ഞ ദിവസം ട്വിറ്റര്‍ തലപ്പത്തു നിന്ന് താന്‍ വിട്ടുനില്‍ക്കണോ എന്ന ട്വിറ്റർ പോളുമായിഇലോൺ മസ്ക് എത്തിയതോടെ മസ്കിന്റെ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാണെന്ന് പറഞ്ഞ് നിരവധി പേർ രംഗത്തെത്തി.റാപ്പര്‍ സ്നൂപ്പ്ഡോഗ് ഉള്‍പ്പെടെയുള്ളവര്‍ സിഇഒ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.പോൾ തിരിച്ചടിയായതോടെ ട്വിറ്ററിന്റെ സിഇഒ ആകാൻ പറ്റിയ വിഡ്ഢിയായ ഒരാളെ കണ്ടെത്തിയാല്‍ താന്‍ ആ സ്ഥാനമൊഴിയും എന്ന് ഇലോൺ മസ്ക് ട്വിറ്റ് ചെയ്തു. ഇപ്പോഴിതാ പ്രമുഖ യുട്യൂബറായ ജിമ്മി ഡൊണാള്‍ഡ്സണും സമാന അഭിപ്രായവുമായി എത്തിയിരിക്കുകയാണ്.
മിസ്റ്റര്‍ ബീസ്റ്റ് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ‘അടുത്ത സിഇഒ ഞാന്‍ ആയാലോ’ എന്നാണ് മിസ്റ്റര്‍ ബീസ്റ്റ് ട്വീറ്റ് ചെയ്തിരിക്കുന്നത്.തുടര്‍ന്ന് മിസ്റ്റര്‍ ബീസ്റ്റിന് മറുപടിയുമായി ഇലോണ്‍ മസ്കും രംഗത്തെത്തി. ‘അത് സാധ്യമായ കാര്യമല്ല’ എന്നാണ് മസ്ക് ബീസ്റ്റിന് മറുപടി നൽകിയത്.
വെറുമൊരു സാധാരണ യൂട്യൂബര്‍ അല്ല മിസ്റ്റര്‍ ബീസ്റ്റ് എന്ന ജിമ്മി ഡൊണാള്ഡ്സണ്. 16.7 മില്യണ്‍ ട്വിറ്റര്‍ ഫോളോവേഴ്സ് ഉള്ള വ്യക്തിയാണ് ഇദ്ദേഹം. 122 മില്യണ്‍ ജനങ്ങളാണ് ഇദ്ദേഹത്തിന്റെ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത്. “ഞാൻ മരിക്കുന്നതിന് മുമ്പ് ഈ ലോകത്തെ ഒരു മികച്ച സ്ഥലമാക്കി മാറ്റാൻ ആഗ്രഹിക്കുന്നു” എന്നാണ് അദ്ദേഹം തന്റെ ബയോയിൽ കുറിച്ചിരിക്കുന്നത്.
Also read-‘വെബ് സീരീസ് കാണാന്‍ ലീവ് വേണം’; മാധ്യമപ്രവര്‍ത്തകന്റെ ലീവ് ലെറ്റര്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
അതേസമയം കഴിഞ്ഞ ദിവസമാണ് ട്വിറ്റര്‍ തലപ്പത്തു നിന്ന് താന്‍ മാറി നില്‍ക്കണോ എന്ന ചോദ്യവുമായി മസ്ക് രംഗത്തെത്തിയത്. ഉപയോക്താക്കളുടെ മറുപടി ലഭിച്ചതിനു ശേഷം അതിനനുസരിച്ച് താന്‍ തീരുമാനമെടുക്കുമെന്നും മസ്ക് വ്യക്തമാക്കിയിരുന്നു. മാത്രമല്ല, ഉത്തരവാദിത്തത്തോടെ വേണം ചോദ്യത്തിന് മറുപടി നല്‍കേണ്ടത് എന്നും മസ്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം, മസ്കിന്റെ ഈ ട്വിറ്റർ പോളിന് ഏറ്റവും കൂടുതല്‍ ലഭിച്ച ഉത്തരം മസ്ക് ട്വിറ്ററിൽ നിന്ന് മാറി നിൽക്കണം എന്നായിരുന്നു. അതായത് ട്വിറ്റര്‍ മേധാവിയാകാന്‍ മസ്ക് യോഗ്യനല്ലെന്നാണ് കൂടുതല്‍ പേരും പ്രതികരിച്ചത്. ട്വിറ്റര്‍ മസ്കിന് പറ്റിയ ഇടമല്ലെന്നും പകരം ഇലക്ട്രിക് കാറുകളും ടണലുകളും ബഹിരാകാശ വിമാനങ്ങളും ഉണ്ടാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ എന്നുമായിരുന്നു ഒരാളുടെ പ്രതികരണം.
കഴിഞ്ഞ നവംബറിലാണ് 44 ബില്യണ്‍ ഡോളറിന് സ്വന്തമാക്കിയ ട്വിറ്ററിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനം താന്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് മസ്ക് രംഗത്തെത്തിയത്.
Also read-നാനോ കാർ ഹെലികോപ്ടറാക്കി മാറ്റി; നാട്ടുകാരെ അമ്പരപ്പിച്ച് യു.പിയിലെ മരപ്പണിക്കാരൻ
റോക്കറ്റ് കമ്പനിയായ സ്പേസ് എക്സ്, ബ്രെയിന്‍-ചിപ്പ് സ്റ്റാര്‍ട്ടപ്പായ ന്യൂറലിങ്ക്, ടണലിംഗ് സ്ഥാപനമായ ബോറിംഗ് തുടങ്ങിയ കമ്പനികളെയെല്ലാം നയിക്കുന്നത് ശകകോടീശ്വരനായ ഇലോണ്‍ മസ്ക് ആണ്.
ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെ മുന്‍ സിഇഒ പരാഗ് അഗര്‍വാളിനെയും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരെയും മസ്ക് പുറത്താക്കിയിരുന്നു. ബ്രെറ്റ് ടെയ്ലര്, ഒമിദ് കോര്‍ഡെസ്താനി, ഡേവിഡ് റോസെന്‍ബ്ലാറ്റ്, മാര്‍ത്ത ലെയ്ന്‍ ഫോക്സ്, പാട്രിക് പിച്ചെറ്റ്, എഗോണ്‍ ഡര്ബന്, ഫെയ്- ഫെയ് ലിയും മിമി അലമേഹോ തുടങ്ങിയവരാണ് പുറത്താക്കപ്പെട്ട മറ്റ് പ്രമുഖജീവനക്കാര്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.