വനമേഖലയോട് ചേർന്ന് താമസിക്കുന്ന ആളുകൾക്ക് പലപ്പോഴും വന്യ മൃഗങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. കാട്ടിൽ നിന്നും ഇറങ്ങുന്ന മൃഗങ്ങൾ കാർഷിക വിളകൾ നശിപ്പിക്കുന്നതും, വളർത്തുമൃഗങ്ങളെ ഭക്ഷണമാക്കുന്നതും പലയിടങ്ങളിലും നിത്യസംഭവമാണ്. വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ ചിലപ്പോഴൊക്കെ മനുഷ്യരുടെ ജീവൻ നഷ്ട്ടപ്പെടാറുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും മൃഗങ്ങൾക്ക് രക്ഷകരായും മനുഷ്യർ മാറാറുണ്ട്. ഇത്തരത്തിൽ മനുഷ്യർ ഒരു പുള്ളിപ്പുലിയെ രക്ഷിച്ച സംഭവം ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ആസാമിൽ കിണറ്റിൽ വീണ പുള്ളിപ്പുലിയെ ആണ് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനപാലകർ എത്തി രക്ഷപ്പെടുത്തിയത്. ഗുവാഹത്തിയുടെ അതിർത്തി പ്രദേശമായ മദബ് നഗറിൽ വീണ പുള്ളിപ്പുലിക്കാണ് വനപാലകർ രക്ഷകരായത്. 20 അടിയോളം താഴ്ച്ചയിലേക്കാണ് പുലി വീണിരുന്നത്. മണിക്കൂറുകളോളം തല വെള്ളത്തിൽ പൊക്കിപ്പിടിച്ച് പുലി കിണറ്റിൽ കിടന്നു. പുലിയുടെ മുരൾച്ച കേട്ട് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കിണറ്റിൽ വീണു കിടക്കുന്ന പുലിയെ കണ്ടത്. ഉടൻ തന്നെ ഇവർ വനം വകുപ്പിനെ വിവരം അറിയിച്ചു. പിന്നാലെ വനം വകുപ്പിന്റെ രക്ഷാ സംഘം സ്ഥലത്ത് എത്തുകയും പുലിയെ സുരക്ഷിതമായി പുറത്ത് എത്തിക്കുകയും ചെയ്തു. മണിക്കൂറുകളോളം വെള്ളത്തിൽ കിടന്നതിനാൽ ക്ഷീണിതനായാണ് പുലി കാണപ്പെട്ടത്. പുറത്ത് എത്തിച്ച പുലിയെ പിന്നീട് കാട്ടിലേക്ക് തിരികെ വിടുകയും ചെയ്തു.
കിണറ്റിൽ വീണ പുലിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. അതേ സമയം കിണറ്റിൽ നിന്നും തുറിച്ചു നോക്കുന്ന പുലിയുടെ ഫോട്ടോയാണ് ഇന്റർനെറ്റിൽ കൂടുതൽ ശ്രദ്ധ ആകർഷിക്കപ്പെടുന്നത്.
ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് ഉദ്യോഗസ്ഥനായ രാമേഷ് പാണ്ഡെയാണ് പുലി കിണറ്റിൽ തല ഉയർത്തിപിടച്ച് നിൽക്കുന്ന ചിത്രം ട്വിറ്ററിൽ ഷെയർ ചെയ്തത്. “ഗുവാഹത്തിയിൽ കിണറ്റിൽ വീണ പുലിയെ രക്ഷപ്പെടുത്തി കാട്ടിലേക്ക് തിരിച്ചയച്ചു. തുറന്ന് കിടക്കുന്ന കിണറുകൾ വന്യമൃഗങ്ങൾക്ക് പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. അതിനാൽ തന്നെ ഇത്തരത്തിലുള്ള സംഭവങ്ങൾ പതിവാണ്,” ഫോട്ടോക്ക് ഒപ്പം അദ്ദേഹം കുറിച്ചു.
ധാരാളം പേരാണ് പുലിയുടെ ഈ ചിത്രം ഷെയർ ചെയ്തത്. ഗൗരവകരമായ കമന്റുകൾക്ക് ഒപ്പം തമാശ നിറഞ്ഞ കമൻ്റുകളും ചിത്രത്തിന് ലഭിച്ചു. വലിയ പങ്ക് ആളുകളും വനപാലകരുടെ പ്രവർത്തനത്തെ അഭിനന്ദിച്ച് കമന്റുകൾ എഴുതി. പുലി എങ്ങനെയായിരിക്കും കിണറ്റൽ വീണതെന്നായിരുന്നു ചിലരുടെ സംശയം. സെൽഫി എടുക്കുന്ന തിരക്കിലായിരിക്കും പുലിയെന്ന തമാശ നിറഞ്ഞ കമന്റുകളും പോസ്റ്റിന് ലഭിച്ചു. പുലിയുടെ നോട്ടം ഭീതിപ്പെടുത്തുന്നതാണ് എന്നാണ് ചിലരുടെ അഭിപ്രായം എന്നാൽ ദയനീയമായുള്ള നോട്ടമാണ് പുലിയുടേത് എന്ന് മറ്റ് ചിലർ കുറിച്ചു.
അടുത്തിടെ മഹാരാഷ്ട്രയിലും 40 അടി താഴ്ച്ചയുള്ള കിണറ്റിലേക്ക് പുലി വീണിരുന്നു. വനം വകുപ്പിലെ ഉദ്യോഗസ്ഥർ ചേർന്നാണ് പുലിയെ സുരക്ഷിതമായി പുറത്ത് എത്തിച്ചത്. രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് പുലിയെ പുറത്ത് എത്തിക്കാനായത്. പൂനെ ജില്ലയിലെ വഡ്ഗോൺ കണ്ഡാലിയിലായിരുന്നു സംഭവം.
Summary
Watch - Face of leopard trapped in well goes viral during the rescue operations in Assam
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Assam, Forest department, Leopard, Leopards in India, Rescue operation