കോട്ടയം: അബ്രു പോലീസ് എന്നു വിളിക്കുന്ന നേഥൻ പോലീസുകാരെയാണ് ഇഷ്ടം. ഊണിലും ഉറക്കത്തിലും പോലീസിനെയാണ് അബ്രുവിനു ഇഷ്ചം . എന്നാൽ അവന്റെ ജന്മദിനം പോലീസ് സ്റ്റേഷനിൽ തന്നെ ആഘോഷിക്കാൻ വൈദികനായ പിതാവും കുടുംബാംഗങ്ങളും തീരുമാനിച്ചു. അങ്ങനെ അഞ്ചാം ജന്മദിനം പോലീസ് സ്റ്റേഷനിൽ ആഘോഷിച്ച് അബ്രു പോലീസ്. മണർകാട് പോലീസ് സ്റ്റേഷനിലാണു സംഭവം. സെന്റ് ജയിംസ് സിഎസ്ഐ ഇടവക വികാരി റവ. ദീബു എബി ജോണിന്റെയും എലിസബത്ത് എം.തര്യന്റെയും മകനാണു നേഥൻ. അബ്രു പൊലീസ് എന്നാണു വീട്ടുകാർ നേഥനെ വിളിക്കുന്നത്.
ടീവിയിൽ കാണുന്ന കാർട്ടൂൺ കഥാപാത്രങ്ങള്‍ കണ്ട് അബ്രുവിനു പോലീസുകാരോടു ഏറെ പ്രിയമാണ്. പോലീസുകാരെ കാണണമെന്നു പറഞ്ഞ് ഇടയ്ക്കു വഴക്കുണ്ടാക്കുമ്പോൾ വീട്ടുകാർ സ്റ്റേഷനു മുന്നിൽ വാഹനം നിർത്തിച്ചു പോലീസുകാരെ കാണിച്ചുകൊടുക്കും. ഒരു ദിവസം റെയിൽവേ സ്റ്റേഷനിൽ പോലീസുകാരെ കണ്ടപ്പോൾ അബ്രുവിനു വാശി. ഒടുവിൽ ആ പോലീസുകാരന്റെ ഒക്കത്തു കയറി ഫോട്ടോ എടുത്തു ആഗ്രഹം സാധിച്ചു. ഇതോക്കെ കൊണ്ടു തന്നെ അവൻറെ ജന്മദിനം പോലീസ് സ്റ്റേഷനിൽ ആഘോഷിക്കാൻ കുടുംബാംഗങ്ങൾ തീരുമാനിച്ചത്. അതിനു പോലീസ് വേഷം തന്നെ അബ്രുവിനു സമ്മാനമായി വാങ്ങി നൽകി. സല്യൂട്ട് അടിക്കാനും പഠിപ്പിച്ചു.
സ്റ്റേഷനിലെത്തി വിവരം അറിയിച്ചപ്പോൾ പോലീസുകാർക്കും സന്തോഷം. തുടർന്നു സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അബ്രു ജന്മദിന കേക്ക് മുറിച്ചു. പോലീസുകാരും അബ്രുവിനു സമ്മാനം നൽകി. പുറത്തിറങ്ങിയപ്പോൾ അബ്രുവിന്റെ വക സ്നേഹസല്യൂട്ടും പൊലീസുകാർക്കു നൽകി. അബ്രുവിന്റെ വല്യച്ചൻ ഡോ. മാത്യു തര്യൻ, റവ. ദീബുവിന്റെ സഹോദരൻ സിബു എന്നിവരും പൊലീസ് സ്റ്റേഷനിലെ ജന്മദിനാഘോഷത്തിൽ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.