ടെക് ഭീമന്‍ ഗൂഗിളിന്റെ പിരിച്ചുവിടല്‍ ഏറെ വാര്‍ത്തപ്രാധാന്യം നേടിയിരുന്നു. രാത്രി രണ്ട് മണിയ്ക്ക് തന്റെ കുഞ്ഞിന് പാലു കൊടുക്കുന്ന സമയത്താണ് കമ്പനിയില്‍ നിന്ന് പിരിച്ചുവിട്ടുവെന്ന കാര്യം താന്‍ അറിഞ്ഞതെന്ന് പറയുകയാണ് ഒരു ജീവനക്കാരന്‍. ലോസ് ഏഞ്ചല്‍സിലെ ഒരു അഭിഭാഷകനായ നിക്കോളാസ് ദുഫെയാണ് ഗൂഗിളില്‍ നിന്ന് തനിക്കുണ്ടായ ദുരനുഭവം പറഞ്ഞ് രംഗത്തെത്തിയത്. കഴിഞ്ഞ ആറ് മാസമായി ഗൂഗിളില്‍ അസോസിയേറ്റ് പ്രോഡക്ട് കൗണ്‍സില്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു അദ്ദേഹം. ജനുവരി 17നാണ് നിക്കോളാസിന് ഒരു മകള്‍ ജനിക്കുന്നത്. ഇതേത്തുടര്‍ന്നാണ് ഇദ്ദേഹം ലീവെടുത്തത്.
”ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കാണ് എനിക്ക് ഒരു മകള്‍ ജനിച്ചത്. ഗൂഗിളിളിലെ എന്റെ സഹപ്രവര്‍ത്തകരും എന്റെ ടീം എന്നെ ഏറെ അഭിനന്ദിച്ചിരുന്നു. വളരെ സന്തോഷത്തോടെയാണ് പെറ്റേര്‍ണിറ്റി ലീവ് എടുത്ത എന്നെ അവര്‍ യാത്രയാക്കിയത്. പിന്നീട് വെള്ളിയാഴ്ച പുലര്‍ച്ചെ എന്റെ കുഞ്ഞിന് പാലു കൊടുക്കുന്ന സമയത്താണ് ഒരു കാര്യം എന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഗൂഗിളിന്റെ കോര്‍പ്പറേറ്റ് അക്കൗണ്ട്‌സിലേക്കുള്ള എന്റെ ആക്‌സസ് എടുത്തുമാറ്റിയതായി ഒരു മെസേജ് വന്നു. പിന്നാലെ കമ്പനിയില്‍ നിന്ന് ഒഴിവാക്കുന്നു എന്ന ഇമെയില്‍ സന്ദേശവും,” നിക്കോളാസ് പറഞ്ഞു.
Also read- ഗൂഗിളിന്റെ മാതൃകമ്പനി ആൽഫബറ്റ് 12,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോർട്ട്
” ജീവനക്കാരെ അമൂല്യമായി കാണുന്ന കമ്പനിയാണിതെന്നാണ് അവര്‍ എനിക്ക് ഉറപ്പ് തന്നത്. കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങള്‍ അനുഭവിക്കാന്‍ പെറ്റേണിറ്റി ലീവ് എടുക്കുന്നതില്‍ എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു,” നിക്കോളാസ് പറഞ്ഞു. ഓരോ പിരിച്ചുവിടലും നല്‍കുന്നത് വേദനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഹതാപത്തോടെയും ആശംകളറയിച്ചും മുന്‍ സഹപ്രവര്‍ത്തകര്‍ തന്നെ സമീപിച്ചുവെന്നും തന്റെ ഭാര്യയുടെയും മകളുടെയും പിന്തുണയില്‍ എല്ലാ പ്രശ്‌നങ്ങളെയും താന്‍ അഭിമൂഖീകരിക്കുമെന്നും നിക്കോളാസ് പറഞ്ഞു.
അപ്രതീക്ഷിത പിരിച്ചുവിടല്‍ അനുഭവം പറഞ്ഞ് നേരത്തെ ചില ജീവനക്കാര്‍ രംഗത്തെത്തിയിരുന്നു. അമ്മ മരിച്ചതിനു ശേഷം അവധി കഴിഞ്ഞ് മടങ്ങിയെത്തി നാല് ദിവസത്തിന് ശേഷം തനിക്ക് കമ്പനി വിടേണ്ടി വന്നെന്ന് പിരിച്ചുവിടപ്പെട്ട ജീവനക്കാരിലൊരാള്‍ പറഞ്ഞിരുന്നു. തകര്‍ന്നിരിക്കുന്ന അവസ്ഥയില്‍ മുഖത്തടിയേറ്റതു പോലുള്ള സംഭവമായിപ്പോയി ഇതെന്നും ഗൂഗിളില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായിരുന്ന ടോമി യോര്‍ക്ക് പറയുന്നു.
Also read- ഗൂഗിളിലും കൂട്ടപ്പിരിച്ചുവിടൽ; മാതൃകമ്പനിയായ ആൽഫബെറ്റിൽ 12,000 ഓളം പേർക്ക് ജോലി നഷ്ടമാകും
”കഴിഞ്ഞ ആഴ്ചയാണ് എന്നെ ഗൂഗിളില്‍ നിന്ന് പിരിച്ചുവിട്ടത്. ഡിസംബറിലാണ് കാന്‍സര്‍ ബാധിച്ച് എന്റെ അമ്മ മരിച്ചത്. അവധി കഴിഞ്ഞ് മടങ്ങിയെത്തി നാലാം ദിവസമാണ് പിരിച്ചുവിടുകയാണെന്ന് അറിയിച്ചത്”, ടോമി യോര്‍ക്ക് ലിങ്ക്ഡിനില്‍ കുറിച്ചു. ”ഞാന്‍ ക്ഷീണിതനും നിരാശനുമാണ്. പിരിച്ചുവിടപ്പെട്ട പലരെയും കുറിച്ചുള്ള വേദനിപ്പിക്കുന്ന കഥകള്‍ ഞാന്‍ കേട്ടു. രോഗാവധിയില്‍ ഉള്ളവരും ഒരു കുഞ്ഞിനെ കാത്തിരിക്കുന്നവരും എല്ലാം അക്കൂട്ടത്തിലുണ്ട്”, ടോമി കൂട്ടിച്ചേര്‍ത്തു.
12,000 പേരെ പിരിച്ചുവിടുന്നതായി കഴിഞ്ഞ ദിവസമാണ് ഗൂഗിള്‍ പ്രഖ്യാപിച്ചത്. കോവിഡിനെ തുടര്‍ന്ന് നേരിട്ട സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയും ചെലവ് ചുരുക്കലിന്റെ ഭാഗമായും ആണ് ഒറ്റയടിക്ക് ഇത്രയധികം ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്. ”ഞങ്ങള്‍ക്കു വേണ്ടി കഠിനാധ്വാനം ചെയ്യുകയും ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുകയും ചെയ്തിരുന്ന അസാധ്യ കഴിവുകളുള്ള ചില ആളുകളോട് വിട പറയേണ്ട അവസ്ഥ വന്നിരിക്കുന്നു. അതില്‍ ഞാന്‍ അഗാധമായി ഖേദിക്കുന്നു. ഈ മാറ്റങ്ങള്‍ അവരുടെ ജീവിതത്തെ ബാധിക്കുമെന്ന വസ്തുത എന്നെ വല്ലാതെ ഭാരപ്പെടുത്തുന്നു. കഠിനമായ, എന്നാല്‍ ഒഴിവാക്കാനാവാത്ത ഈ തീരുമാനങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു”, എന്ന് ജീവനക്കാര്‍ക്കയച്ച കത്തില്‍ സുന്ദര്‍ പിച്ചൈ പറഞ്ഞിരുന്നു.
Also read- 1337 കോടി രൂപ പിഴയ്ക്കെതിരായ ഗൂഗിളിന്റെ അപ്പീൽ പരിഗണിച്ചു; ഇപ്പോൾ 10% അടയ്ക്കാൻ നിർദേശം
അമേരിക്കയില്‍ പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് നോട്ടീസ് പീരിയഡിലെ (കുറഞ്ഞത് 60 ദിവസത്തെ) ശമ്പളം ലഭിക്കും. ഒരു പിരിച്ചുവിടല്‍ പാക്കേജും ലഭിക്കും. നാലു മാസത്തെ ശമ്പളം നഷ്ടപരിഹാരമായി നല്‍കും. ഇതിനു പുറമെ 2022 ലെ ശേഷിക്കുന്ന ബോണസും 6 മാസത്തെ ആരോഗ്യ സംരക്ഷണം, ജോലി പ്ലേസ്‌മെന്റ് സേവനങ്ങള്‍, പുതിയ ജോലി കണ്ടെത്തുന്നതിനുള്ള പിന്തുണ എന്നിവയും നല്‍കുമെന്ന് കമ്പനി അറിയിച്ചു. യുഎസിന് പുറത്തുള്ള ഗൂഗിള്‍ ജീവനക്കാര്‍ക്ക് പ്രാദേശിക മാര്‍ഗനിര്‍ദേശങ്ങളും കരാറുകളും അനുസരിച്ച് വേര്‍പിരിയല്‍ പാക്കേജ് ലഭിക്കാന്‍ കൂടുതല്‍ സമയമെടുക്കും എന്നും കമ്പനി അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.