ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീ യാത്ര ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കും. കാശിയില്‍ (ഉത്തര്‍പ്രദേശ്) നിന്ന് ദിബ്രുഗഢിലേക്കാണ് യാത്ര. അന്താരയുടെ ഏറ്റവും പുതിയ ആര്‍ട്ട് ഡെക്കോ ബോട്ടിക് കപ്പലായ അന്താര ഗംഗാ വിലാസില്‍ (antara ganga vilas) 51 ദിവസത്തെ യാത്രയാണ് കപ്പല്‍ നടത്തുന്നത്. ദക്ഷിണേന്ത്യന്‍ സംസ്കാരവും അവിടുത്തെ പുരാതന പ്രദേശങ്ങളുടെ സൗന്ദര്യവും ആസ്വദിക്കാന്‍ ഇതൊരു മികച്ച അവസരമാണ്. സുന്ദര്‍ബന്‍സ്, ബംഗ്ലാദേശ് എന്നിവിടങ്ങളിലൂടെയാണ് കപ്പല്‍ കടന്നുപോകുക. 2 രാജ്യങ്ങളിലൂടെയും 5 സംസ്ഥാനങ്ങളിലൂടെയും 27 ചെറിയ നദികളിലൂടെയും ക്രൂയിസ് (cruise) സഞ്ചരിക്കും.
വിനോദ സഞ്ചാരികള്‍, ചരിത്ര പ്രേമികള്‍, വിവിധ സംസ്കാരങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍, പ്രകൃതി സ്നേഹികള്‍ എന്നിവര്‍ക്ക് ഇത് ഒരു മനോഹര അനുഭവമായിരിക്കും. ചില സെഗ്മെന്റുകളില്‍ മാത്രം യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ഹോപ്പ്-ഓണ്‍ ഹോപ്പ്-ഓഫ് ഓപ്ഷനും ക്രൂയിസ് നല്‍കുന്നുണ്ട്.
യാത്രയില്‍ ഓരോ ദിവസവും കടലിലെയും കരയിലെയും സൗന്ദര്യം നിങ്ങള്‍ക്ക് ആസ്വദിക്കാനുള്ള അവസരം യാത്ര ഒരുക്കുന്നുണ്ട്. വാരണാസിയില്‍ (varanasi) നിന്ന് തുടങ്ങുന്ന യാത്ര ഗംഗയിലൂടെ ലോകത്തിന്റെ പൈതൃക സ്ഥലങ്ങളിലേക്കും ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും പുരാതന സ്ഥലങ്ങളിലേക്കും നിങ്ങളെ കൂട്ടിക്കൊണ്ടു പോകുന്നു. പ്രാദേശിക പാരമ്പര്യങ്ങളെ കുറിച്ച് പഠിക്കാനുള്ള അവസരവും നല്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ക്കാടായി യുനെസ്കോ അംഗീകരിച്ച സുന്ദര്‍ബനിലൂടെ (sunderban) സഞ്ചരിച്ചാണ് ക്രൂയിസ് ബംഗ്ലാദേശില്‍ എത്തുന്നത്. ബംഗ്ലാദേശിലെ ബാരിസല്‍, ബാഗര്‍ഹട്ട്, ധാക്ക, സോനാര്‍ഗാവ് എന്നിവയുള്‍പ്പെടെ വിവിധ പ്രദേശങ്ങളിലെ കാഴ്ചകളും ഈ യാത്രയില്‍ സഞ്ചാരികള്‍ക്ക് ആസ്വദിക്കാന്‍ കഴിയും. ധാക്കയില്‍ നിന്ന് വടക്കന്‍ ബംഗ്ലാദേശിലെ ജമുനയിലേക്ക് യാത്ര തുടരുന്ന ക്രൂയിസ്, കിഴക്കോട്ട് തിരിഞ്ഞ് ധുബ്രിയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങും.
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ആധുനിക രീതിയില്‍ നിര്‍മ്മിച്ച കപ്പൽ ആണ് അന്താരാ ഗംഗാ വിലാസ്. 18 സ്യൂട്ടുകൾ ഉൾപ്പെടെ എല്ലാ ആഡംബരങ്ങളും കപ്പലിലുണ്ട്. കപ്പലിനുള്ളിലെ എല്ലാ തുണിത്തരങ്ങളും, ഫര്‍ണീച്ചറുകളും ഇന്ത്യയില്‍ നിര്‍മ്മിച്ചവയാണ്.
ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയില്‍ തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ഇരു സര്‍ക്കാരുകളുടെ പിന്തുണയും സഹായവും സഹകരണവും കൊണ്ടാണ് ചരിത്രപരമായ ഈ നദീയാത്ര സാധ്യമാക്കിയതെന്ന് കമ്പനിയുടെ സ്ഥാപകനായ രാജ് സിംഗ് പറഞ്ഞു. ഈ യാത്രയിലെ ഓരോ കാര്യങ്ങളും താന്‍ നേരിട്ട് അവലോകനം ചെയ്തുവെന്നും സഹയാത്രികര്‍ക്കായി രൂപകല്‍പ്പന ചെയ്യുകയും പരിശോധിക്കുകയും ചെയ്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവയെക്കെല്ലാം പുറമെ, കലയിലേക്കും സംസ്കാരത്തിലേക്കും ചരിത്രത്തിലേക്കും ആത്മീയതയിലേക്കുമുള്ള ഒരു യാത്രയാണ് അന്താര റിവര്‍ ക്രൂയിസ് ഒരുക്കുന്നത്. 2500 വര്‍ഷത്തിലേറെ പഴക്കമുള്ള പുരാവസ്തു കേന്ദ്രങ്ങള്‍, ഗ്രാമങ്ങളിലെ പിച്ചള പാത്ര നിര്‍മ്മാണം, വസ്ത്ര നിര്‍മ്മാണം, തുസാര്‍ സില്‍ക്ക് നെയ്ത്ത്, വാസ്തുവിദ്യകള്‍, വിക്രംശില എന്നിവിടങ്ങളിലെ സന്ദര്‍ശനവും യാത്രയിൽ ഉണ്ടാകും. കൊല്‍ക്കത്തയിലെ ഹൂഗ്ലി നദിയില്‍ നിന്ന് വാരാണസിയിലെ ഗംഗാ നദി വരെയുള്ള വിവിധയിടങ്ങളിലേക്ക് സഞ്ചരിക്കാനായിരുന്നു കമ്പനി ആദ്യം തീരുമാനിച്ചിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.