ബോളിവുഡ് നടൻ രൺവീർ സിങ്ങിന്റെ (Ranveer Singh) വിവാദ ഫോട്ടോഷൂട്ടിനെതിരെ പ്രതിധേഷം ശക്തമാകുന്നു. പേപ്പർ മാഗസിന് വേണ്ടിയാണ് റൺവീർ സിംഗ് നഗ്ന ഫോട്ടോഷൂട്ട് നടത്തിയത്. അമേരിക്കൻ പോപ്പ് കൾച്ചർ സിംപലായി വിശേഷിപ്പിക്കപ്പെടുന്ന ബേർട്ട് റൈനോൾഡ്സിനുള്ള (Burt Reynolds) ആദരസൂചകമായിട്ടായിരുന്നു ഫോട്ടോഷൂട്ട്. റൈനോൾഡ്സ് നഗ്നനായി തറയിൽ കിടക്കുന്ന വിഖ്യാതമായ ഫോട്ടോയും റൺവീർ റീക്രിയേറ്റ് ചെയ്തിരുന്നു. 1972ല്‍ കോസ്മോപൊളിറ്റന്‍ മാസികക്കായാണ് ബര്‍ട്ട് റെയ്നോള്‍ഡ് ഫോട്ടോഷൂട്ട് നടത്തിയത്.
ചിത്രങ്ങൾ വലിയ ചർച്ചയായതിനു പിന്നാലെ രൺവീർ സിങ്ങിനായി വസ്ത്ര ശേഖരണം നടത്താൻ രംഗത്തിറങ്ങിയിരിക്കുകയാണ് മധ്യപ്രദേശിലെ ഇൻഡോറിലുള്ള ഒരു സന്നദ്ധ സംഘടന. ഇതിനായി പ്രത്യേക പെട്ടിയും സ്ഥാപിച്ചിട്ടുണ്ട്. സംഭവത്തിന്റെ വിീഡിയോയും ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
റോഡരികിലെ മേശപ്പുറത്ത് വെച്ചിരിക്കുന്ന പെട്ടിയിൽ ആളുകൾ വസ്ത്രങ്ങൾ നിക്ഷേപിക്കുന്നത് വീഡിയോയിൽ കാണാം. ഫോട്ടോഷൂട്ടിൽ നിന്നുള്ള രൺവീറിന്റെ ഒരു ചിത്രവും പെട്ടിയുടെ അരികത്തായി ഒട്ടിച്ചിട്ടുണ്ട്. ''രാജ്യത്ത് നിന്ന് മാനസിക മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഇൻഡോർ തീരുമാനിച്ചു'' എന്നും ഈ ചിത്രത്തോടൊപ്പം കുറിച്ചിട്ടുണ്ട്.
ഫോട്ടോഷൂട്ടിനെതിരെ രൺവീർ സിങ്ങിനെതിരെ മുംബൈയിലെ ചെമ്പൂർ പൊലീസ് സ്റ്റേഷനിൽ എഫ്ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് നടനെതിരെ പരാതി ലഭിച്ചത്. കിഴക്കൻ മുംബൈ സബർബിൽ പ്രവർത്തിക്കുന്ന ഒരു എൻജിഒ ഭാരവാഹിയാണ് പരാതി സമർപ്പിച്ചത്. തന്റെ ഫോട്ടോകളിലൂടെ നടൻ സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തുകയും അവരെ അപമാനിക്കുകയും ചെയ്തെന്ന് പരാതിക്കാരൻ ആരോപിച്ചു. നടനെതിരെ ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസെടുക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. സ്ത്രീകളെ പ്രകോപിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ ഫോട്ടോകൾ പോസ്റ്റ് ചെയ്തെന്നാരോപിച്ച് ഒരു അഭിഭാഷകനും രൺവീറിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു.
Also read: പാത്രം കഴുകുന്നതിനിടെ തലയിൽ തേങ്ങ വീണ് യുവതി മരിച്ചുവിവാദ ഫോട്ടോഷൂട്ടിനെക്കുറിച്ച് പ്രതികരിച്ച് രൺവീർ സിങ്ങും രംഗത്തെത്തിയിരുന്നു. ''എനിക്ക് ശാരീരികമായി നഗ്നനാകുന്നത് വളരെ എളുപ്പമാണ്. അവിടെ നിങ്ങൾക്ക് എന്റെ ആത്മാവിനെ കാണാൻ കഴിയും. ആയിരം ആളുകൾക്കു മുന്നിൽ എനിക്ക് നഗ്നനാകാന്‍ പറ്റും. എനിക്ക് ഒന്നും സംഭവിക്കില്ല അവർക്ക് അത് അസ്വസ്ഥതയുണ്ടാകുന്നുവെന്നു മാത്രം", എന്നാണ് രണ്‍വീര്‍ സിങ്ങ് ഇതേക്കുറിച്ച് പറഞ്ഞത്.
ഫോട്ടോഷൂട്ടിനു പിന്നാലെ നിരവധി പേർ താരത്തിന്റെ ധീരമായ തീരുമാനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് രൺവീറിന് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്. 'ദി ലാസ്റ്റ് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍' എന്ന അടിക്കുറിപ്പോടെ മാഗസിന് പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിനു താഴെ കമന്റുകളുടെ ബഹളമാണ്. ഒരു സ്ത്രീയാണ് ഇത്തരത്തില്‍ നഗ്ന ഫോട്ടോഷൂട്ട് നടത്തിയതെങ്കില്‍ നിങ്ങളുടെ മനോഭാവം ഇങ്ങനെയായിരിക്കുമോ എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും ബംഗാളി നടിയുമായ മിമി ചക്രവർത്തി ചോദിച്ചത്. ഫാഷന്‍ ഐക്കണ്‍ കൂടിയായ രണ്‍വീര്‍ ഇതിന് മുന്‍പും പല ഫോട്ടോഷൂട്ടുകളും ചെയ്ത് ശ്രദ്ധ നേടിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.