ഏറ്റവും സ്നേഹവും വിശ്വസ്തതയും ഉള്ള വളര്‍ത്തുമൃഗങ്ങളാണ് നായ്ക്കള്‍. കര്‍ണാടകയില്‍ 100 കിലോയുടെ കേക്ക് (100 kg cake) ഒരുക്കിയാണ് ഒരാള്‍ തന്റെ വളര്‍ത്തുനായയുടെ (pet dog) ജന്മദിനം ആഘോഷമാക്കിയത്. തുക്കനാട്ടി ജില്ലയിലെ ശിവപ്പ യെല്ലപ്പ മാറാടി എന്നയാളാണ് ക്രിഷ് എന്ന വളര്‍ത്തുനായയുടെ പിറന്നാള്‍ (birthday) അതിഗംഭീരമായി ആഘോഷിച്ചത്. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായയാണ് ക്രിഷ്. ആഘോഷത്തിന്റെ വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്.
കര്‍ണാടകയിലെ ബെലഗാവി ജില്ലയിലാണ് (belagavi district) പാര്‍ട്ടി നടന്നത്. ചടങ്ങില്‍ 4000-ത്തിലധികം ആളുകള്‍ പങ്കെടുത്തുവെന്ന് വാര്‍ത്താ ഏജന്‍സിസായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഒരു മേശ മുഴുവന്‍ നിരന്നിരിക്കുന്ന കൂറ്റന്‍ കേക്കാണ് വീഡിയോയില്‍ കാണുന്നത്. ആള്‍ക്കൂട്ടത്തിന്റെ ഇടയിലാണ് ക്രിഷ് നില്‍ക്കുന്നത്. പര്‍പ്പിള്‍ നിറത്തിലുള്ള ബര്‍ത്ത്ഡേ തൊപ്പിയും ഗോള്‍ഡന്‍ സില്‍ക്ക് ഡ്രസുമാണ് ക്രിഷിന്റെ വേഷം. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഒരു അതിഥിയും ശിവപ്പയും ചേര്‍ന്ന് ക്രിഷിനെ കേക്കിനടുത്തേക്ക് കൊണ്ടുപോകുന്നുണ്ട്. ക്രിഷിന്റെ അടുത്ത നില്ക്കുന്ന ഒരാള്‍ കേക്ക് മുറിച്ചു. പിന്നാലെ മറ്റുള്ളവര്‍ ബര്‍ത്ത്ഡേ ഗാനം ആലപിക്കാന്‍ തുടങ്ങി. ക്രിഷിന്റെ വായിലേക്ക് ഒരു കഷണം കേക്ക് വെച്ച് കൊടുക്കുന്നതും വീഡിയോയില്‍ കാണാം.
'The Lallantop' എന്ന ഒഫീഷ്യല്‍ പേജാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. വിവിധ തരത്തിലുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. ഒരു നായയുടെ ജന്മദിനം ഇത്ര ആഡംബരത്തോടെ ആഘോഷിക്കേണ്ട കാര്യമുണ്ടോ എന്ന് ചിലര്‍ ആശ്ചര്യപ്പെടുമ്പോള്‍ മറ്റുള്ളവര്‍ നായയോട് കാണിക്കുന്ന സ്നേഹത്തില്‍ അത്ഭുതപ്പെടുകയാണ്.
എന്നാല്‍, കര്‍ണാടകയിലെ ബെലഗാവി ജില്ലയില്‍ നായ്ക്കളുടെ ജന്മദിനം ആഘോഷിക്കുന്നത് ഒരു സാധാരണ കാര്യമാണ്. ഡോഗ് സ്ക്വാഡ് അംഗമായ റാംബോയുടെ ജന്മദിനം പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ആഘോഷമാക്കിയതിന്റെ വീഡിയോയും വൈറലായിരുന്നു. 2020-ല്‍ ബെലഗാവി ലോ ആന്‍ഡ് ഓര്‍ഡര്‍ ഡിസിപിയാണ് ആഘോഷത്തിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. ജര്‍മ്മന്‍ ഷെപ്പേര്‍ഡ്, ലാബ്രഡോര്‍ എന്നീ രണ്ട് നായ്ക്കളുടെ ചിത്രങ്ങളാണ് പങ്കുവെച്ചത്. നായയെ കൊണ്ട് കേക്ക് മുറിപ്പിക്കുന്നതും അതില്‍ കാണാം. കര്‍ണാടക സംസ്ഥാന പോലീസ് ഡോഗ് സ്ക്വാഡിലെ ഏറ്റവും സീനിയറായ നായയാണ് റാംബോ. ധാരാളം കേസുകള്‍ വളരെ പെട്ടെന്ന് കണ്ടെത്തുന്നതില്‍ അതീവ് ബുദ്ധിമാനാണ് റാംബോ.
വളര്‍ത്തുനായയുടെ ഓര്‍മ്മയ്ക്കായി ഒരാള്‍ ക്ഷേത്രം പണിതതും വലിയ വാര്‍ത്തയായിരുന്നു. മാനാമധുര സ്വദേശിയായ മുത്തു ആണ് തന്റെ പ്രിയപ്പെട്ട വളര്‍ത്തുമൃഗം എന്നെന്നും ഓര്‍മ്മിക്കപ്പെടണമെന്ന് കരുതി ഒരു ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. 82-കാരനായ ഇദ്ദേഹം തന്റെ സ്വന്തം തോട്ടത്തിലാണ് ചത്തുപോയ തന്റെ വളര്‍ത്തുനായ ടോമിനായി ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. ഈ ക്ഷേത്രം താനും ടോമുമായുള്ള ബന്ധം ശാശ്വതമാക്കുമെന്ന് അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു. ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്നതിനുള്ള ടോമിന്റെ മാര്‍ബിള്‍ പ്രതിമയ്ക്ക് മാത്രം 80,000 രൂപ അദ്ദേഹം ചെലവഴിച്ചിരുന്നു. മുത്തുവിന്റെ ബന്ധുക്കള്‍ എടുത്ത ടോമിന്റെ ചിത്രങ്ങളുടെ സഹായത്തോടെയാണ് ശില്പികള് ഈ പ്രതിമ നിര്‍മ്മിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.