തിരുവനന്തപുരം: ആദാ ശർമ്മയുടെ ‘ദി കേരള സ്റ്റോറി’ (The Kerala Story) റിലീസിന് മുൻപു തന്നെ ശ്രദ്ധ നേടിയ സിനിമയാണ്. കേരളത്തിൽ നിന്നുള്ള ഹിന്ദു സ്ത്രീകളെ മതപരിവർത്തനം ചെയ്യുകയും ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയയിലേക്ക് (ഐഎസ്ഐഎസ്) കടത്തുകയും ചെയ്ത കഥകളാണ് കേരള സ്റ്റോറിയുടെ പ്രമേയം. എന്നാൽ ചിത്രത്തിനെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ഇപ്പോഴും ഉയർന്നുകൊണ്ടിരിക്കുകയാണ്. പല കോണുകളിൽ നിന്നുളളവരും അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ മുംബൈയില്‍ ദ കേരള സ്റ്റോറി സംഘം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ കേരളത്തിനെതിരെ സംവിധായകന്‍ സുദീപ്തോ സെൻ നടത്തിയ പരാമര്‍ശത്തിനെതിരെ കേരള വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി രംഗത്ത് വന്നിരിക്കുകയാണ്.
സുധിപ്തോ സെൻ, താങ്കൾക്ക് കേരളം എന്തെന്ന് അറിയില്ല. ഇവിടെ ആ പരിപ്പ് വേവില്ല. എന്നാണ് മന്ത്രി പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മുംബൈയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് സുദീപ്തോ സെന്‍ രണ്ട് കേരളം ഉണ്ട് എന്ന തരത്തില്‍ വിവാദ പരാമര്‍ശം നടത്തിയത്.
“കേരളത്തിനുള്ളിൽ രണ്ട് കേരളങ്ങളുണ്ട്. ഒരു ചിത്രം മനോഹരമായ കായല്‍. ലാൻഡ്‌സ്‌കേപ്പ്, കളരിപ്പയറ്റ്, നൃത്തം എന്നിങ്ങനെയാണ്. മറ്റൊരു കേരളം, കേരളത്തിന്റെ വടക്ക് ഭാഗമാണ്. മലപ്പുറം, കാസർഗോഡ്, കോഴിക്കോട്, മംഗളൂരു ഉൾപ്പെടെ ദക്ഷിണ കർണാടകയുമായി ബന്ധിപ്പിക്കുന്ന ഒരു ഭീകര ശൃംഖലയുടെ കേന്ദ്രമാണ് അവിടം” – എന്നാണ് സുദീപ്തോ സെന്‍ പറഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.