മഹാത്മാഗാന്ധി പ്രതിമകളും റോഡുകളും രാഷ്ട്രപിതാവിന്റെ പേരിലുള്ള കെട്ടിടങ്ങളും രാജ്യത്തുടനീളം സാധാരണ കാഴ്ചയാണ്. എന്നാൽ തെലങ്കാനയിൽ മഹാത്മാവിനെ ദൈവത്തിന്റെ അവതാരമായി ആരാധിക്കുന്ന ഒരു ക്ഷേത്രമുണ്ട്, അദ്ദേഹത്തിന്റെ ആശയങ്ങളെയും അദ്ദേഹം ഉയർത്തിപിടിച്ച ആദർശങ്ങളെയും സ്തുതിച്ചുകൊണ്ട് ആരതികളും സ്തുതിഗീതങ്ങളും ചൊല്ലുന്ന ഒരു ക്ഷേത്രം. “ഓം നമോ ഭഗവതേ ഗാന്ധി ദേവായ നമോ നമഹ” എന്നതാണ് ക്ഷേത്രത്തിൽ എല്ലാവരും ഉരുവിടുന്ന മന്ത്രം.
തെലങ്കാനയുടെ തലസ്ഥാനത്ത് നിന്ന് 70 കിലോമീറ്റർ അകലെ ഹൈദരാബാദ്-വിജയവാഡ ഹൈവേയിൽ സ്ഥിതി ചെയ്യുന്ന ശാന്തമായ നാലേക്കർ ഭൂമിയിലാണ് ഈ ഗാന്ധിക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗോശാല, ധ്യാന മന്ദിരം, പഞ്ചഭൂത ക്ഷേത്രം എന്നിവയും ഇതിനോട് ചേർന്നുണ്ട്. ഈ ഗാന്ധി ക്ഷേത്രം ഗവേഷകരായ ആളുകൾ പതിവായി സന്ദർശിക്കാറുണ്ട്. നാട്ടുകാർക്ക് പുറമെ ടൂറിസ്റ്റുകളും ക്ഷേത്രം സന്ദർശിക്കാനെത്താറുണ്ട്.
ധ്വജസ്തംഭം, ബലി-പീഠം തുടങ്ങിയ ഹിന്ദു ക്ഷേത്രത്തിന്റെ എല്ലാ കാഴ്ച്ചകളും ഇവിടെയുണ്ട്, വൈഷ്ണോദേവി, രാമേശ്വരം, ഹാജി അലി ദർഗ, ബോധഗയ തുടങ്ങിയ 30 പുണ്യസ്ഥലങ്ങളിൽ നിന്നും പോർബന്തർ, സബർമതി, വാർധ, രാജ്-ഘട്ട് എന്നിവിടങ്ങളിൽ നിന്നും ശേഖരിച്ച മണ്ണ് ഇവിടെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.
“സ്‌കൂൾ പാഠപുസ്തകങ്ങളിലും സെമിനാറുകളിലും ശിൽപശാലകളിലും മറ്റും മഹാത്മാഗാന്ധിയുടെ ആദർശങ്ങളെപ്പറ്റി പറയാറുണ്ട്. എന്നാൽ അവ ആഗ്രഹിച്ച ഫലങ്ങൾ നൽകുന്നുണ്ടോ ? ഒരു ധാർമ്മിക പാത സ്വീകരിക്കാൻ ആളുകളെ പ്രചോദിപ്പിക്കുന്നുണ്ടോ? കൂടുതൽ ആളുകളെ അദ്ദേഹത്തിന്റെ ചിന്തകളിലേക്ക് ആകർഷിക്കുന്നതിനായാണ് ക്ഷേത്രം എന്ന ആശയം ഉരുത്തിരിഞ്ഞത്, ”റിട്ടയേർഡ് സർക്കാർ സ്കൂൾ ഹെഡ്മാസ്റ്ററും ക്ഷേത്രവും മറ്റ് പ്രവർത്തനങ്ങളും നിയന്ത്രിക്കുന്ന മഹാത്മാഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറിയുമായ പി.വി.കൃഷ്ണറാവു പറഞ്ഞു.
2012 ഒക്ടോബർ 2 ന് തറക്കല്ലിടുകയും 2014 സെപ്റ്റംബറിൽ ഉദ്ഘാടനം ചെയ്യുകയും ചെയ്ത ക്ഷേത്രം, പ്രദേശവാസികൾ, ചെറുകിട കർഷകർ, വ്യാപാരികൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ എന്നിവരുടെ സംഭാവനകൾ ഉപയോഗിച്ചാണ് നിർമ്മിച്ചത്. വ്യവസായികൾ, ഉദ്യോഗസ്ഥർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള വ്യക്തികൾ ട്രസ്റ്റിൽ അംഗങ്ങൾ ആണ്. ക്ഷേത്രം പുത്ലി ബായ് ഗാന്ധി അന്ന പ്രസാദം (പ്രതിദിന സൗജന്യ ഭക്ഷണം) നൽകിവരുന്നുണ്ട്.
അതേസമയം ഇവിടെയെത്തുന്നവർ ക്ഷേത്രപരിസരത്തെ ഒരു ബാഗിൽ നിന്ന് ഒരു പിടി അരി എടുത്ത് പ്രതിഷ്ഠയ്ക്ക് മുന്നിൽ വച്ചിരിക്കുന്ന പാത്രത്തിലേക്ക് 10 രൂപ മുതൽ എന്തെങ്കിലും സംഭാവന കൂടെ ചേർത്ത് സമർപ്പിക്കുന്ന രീതിയും ഉണ്ട്. ചിറ്റിയാൽ മണ്ഡലത്തിൽ വിവാഹിതരാകുന്ന നവദമ്പതികൾക്ക് ട്രസ്റ്റ് അവരുടെ വിവാഹത്തിന് പട്ടുവസ്ത്രങ്ങൾ കൈമാറാറുണ്ട്.
ജന്മദിനം, മറ്റ് ആഘോഷ പരിപാടികൾ എന്നിവയ്ക്കായി പാത്രങ്ങൾ, പന്തൽ അലങ്കാരങ്ങൾ എന്നിവ ജാതി-മതഭേദമന്യേ സൗജന്യമായി നൽകാറുമുണ്ട്. സ്കൂളുകൾക്ക് ബെഞ്ചുകളും സമീപ ഗ്രാമങ്ങളിലെ യുവാക്കൾക്ക് ക്രിക്കറ്റ് കിറ്റുകളും മറ്റും ട്രസ്റ്റ് സംഭാവന ചെയ്തിട്ടുണ്ട്.
“ഞങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും, നിർദ്ദിഷ്ട ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതോടൊപ്പം, കൂടുതൽ ആളുകളെ, പ്രത്യേകിച്ച് യുവാക്കളെ ഗാന്ധിയൻ മാർഗ്ഗങ്ങളിലേയ്ക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്,” ഐആർഎസ് ഓഫീസറും ട്രസ്റ്റിന്റെ മുഖ്യ ഉപദേഷ്ടാവുമായ ഭൂപാൽ റെഡ്ഡി പറയുന്നു. ക്ഷേത്ര പ്രവേശന കവാടത്തിലെ ഒരു മരം അറിയപ്പെടുന്നത് “ആഗ്രഹം നിറവേറ്റുന്ന മരം” എന്നാണ്. സന്ദർശകർ കെട്ടുന്ന ആയിരക്കണക്കിന് ഓറഞ്ച് നൂലുകൾ കൊണ്ട് അതിന്റെ ഇലകൾക്ക് ഭാരം താങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.