ഹൈദരാബാദ്: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയുടെ ജീവനക്കാരൻ മുസ്ലിമായതിനാൽ ഭക്ഷണം സ്വീകരിക്കാതെ ഉപഭോക്താവ്. ജീവനക്കാരനായ മുദാസ്സിറിന്റെ പരാതിയിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തതായി വാർത്താ ഏജൻസിയായ എഎൻഐ റപ്പോർട്ട് ചെയ്യുന്നു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. എന്നാല്‍ ബുധനാഴ്ച 32കാരനായ ഡെലിവറി ബോയ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സംഭവം പുറം ലോകം അറിഞ്ഞത്.
അലിയാബാദില്‍ നിന്നുള്ള അജയകുമാർ എന്ന ഉപഭോക്താവ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തപ്പോള്‍ തന്നെ ഹിന്ദു ഡെലിവറി ബോയിയെ അയക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹോട്ടല്‍ മുസ്ലിം ഉടമയുടേതാണ്. തന്റെ പേര് കേട്ടപ്പോള്‍ തന്നെ ഉടമ നിരാശനായെന്ന് ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സ്വിഗ്ഗിയുടെ ഡെലിവറി ബോയ് പറയുന്നു. ''ഭക്ഷണം എത്തിക്കേണ്ട കൃത്യമായ സ്ഥലം അറിയാനായി ഞാന്‍ ഉപഭോക്താവിനെ വിളിച്ചു. എന്റെ പേര് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു. അതോടെ ഞാന്‍ മുസ്ലിം ആയതിനാല്‍ ഭക്ഷണം വേണ്ടെന്ന് പറയുകയായിരുന്നു'' - ഡെലിവറി ബോയ് പറഞ്ഞു.
ഉപഭോക്താവ് പിന്നീട് സ്വിഗ്ഗി കസ്റ്റമര്‍ കെയറില്‍ വിളിച്ച് പരാതിപ്പെടുകയും ചെയ്തു. ഹിന്ദു അല്ലാത്തയാളില് നിന്ന് ഭക്ഷണം സ്വീകരിക്കില്ലെന്ന് അപ്പോഴും അയാള്‍ ആവര്‍ത്തിച്ചു. ഓര്‍ഡര്‍ റദ്ദാക്കി പണം തിരികെ വേണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. 95 രൂപ കഴിഞ്ഞ് ബാക്കി തുക അക്കൗണ്ടിലേക്ക് വരുമെന്ന് അറിയിച്ചപ്പോള്‍, പണം പോകുന്നത് തനിക്ക് പ്രശ്നമല്ലെന്നും എന്നാലും ഒരു മുസ്ലിമിന്റെ കൈയില്‍ നിന്ന് ഭക്ഷണം വാങ്ങില്ലെന്നുമായിരുന്നു മറുപടി.
ജിപിഎസ് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സംവിധാനത്തിലൂടെ ആ പ്രദേശത്തിനടുത്തുള്ളയാള് എന്ന നിലയിലാണ് തനിക്ക് ഓര്‍ഡര്‍ കിട്ടിയതെന്ന് ഡെലിവറി ബോയ് പറഞ്ഞു. മതം നോക്കി ഓര്‍ഡറുകള്‍ നല്‍കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈയില്‍ മധ്യപ്രദേശിലെ ജബല്പൂരില് സൊമാറ്റോ ഡെലിവറി ബോയിക്കും സമാനമായ അനുഭവമുണ്ടായിരുന്നു. ആ സംഭവത്തില്‍ ഡെലിവറി ബോയിക്ക് പൂര്‍ണ പിന്തുണയുമായി സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍ രംഗത്തെത്തിയിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.