#നിസ്സാർ കെ.എ.പെരുമ്പാവൂർ: ജീവിതത്തിലെ ജോയ് താക്കോൽക്കാരനാവാൻ കോടനാട്ടുകാരൻ. പുണ്യാളൻ അഗർബത്തീസ് മാതൃകയിൽ ആന പിണ്ടത്തിൽ നിന്നും ജൈവ വളവും, മൃഗ വിസർജ്ജ്യത്തിൽ നിന്ന് പാചക വാതകവും എന്ന കോടനാട്ടുകാരൻ്റെ ആശയം യാഥാർഥ്യത്തിലേക്ക് നീങ്ങുന്നു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാനും കോടനാട്ടുകാരനുമായ എം.പി. പ്രകാശിന്റെ ആശയമാണ് ഇത്. സിനിമയിലെ നായകനെപ്പോലെ രണ്ടു വർഷത്തോളം പലവിധ വെല്ലുവിളികളും നേരിട്ട ശേഷമാണ് ഈ പ്രൊജക്റ്റ് യാഥാർഥ്യമാവുന്നത്.
അഭയാരണ്യം ശുചിത്വ പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രോജക്ട് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ഉദ്‌ഘാടനം ചെയ്തു. കോടനാട് അഭയാരണ്യം വിനോദസഞ്ചാര കേന്ദ്രത്തിൽ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് 19 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച പദ്ധതിയാണ്.
കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽപ്പെടുത്തി 15 ലക്ഷം രൂപയും ശുചിത്വ മിഷന്റെ ഗോബർ ധൻ പദ്ധതിയിൽ നാല് ലക്ഷം രൂപയും കൂടി 19 ലക്ഷം രൂപയാണ് പദ്ധതി ചിലവ്. എറണാകുളം ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായ വനം വകുപ്പിന് കീഴിലുള്ള അഭയാരണ്യം ഇക്കോ ടൂറിസം സെൻ്ററിൽ സ്ഥാപിക്കുന്ന പദ്ധതി മാലിന്യ നിർമ്മാർജ്ജനത്തിന് അനിവാര്യവുമാണ്.
പെരിയാർ നദിയുടെ തീരത്തുള്ള 250 ഏക്കർ സ്ഥലത്താണ് അഭയാരണ്യം ഇക്കോ ടൂറിസം സെന്റർ സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ പ്രധാന ആകർഷണം ആറ് ആനകളും 300ൽ പരം മാനുകളുമാണ്. അഭയാരണ്യത്തിലെ കാടുകൾ ജൈവ വൈവിധ്യങ്ങളുടെ കലവറയാണ്. തിങ്ങി നിറഞ്ഞ മരങ്ങൾ, നിറയെ ദേശാടന പക്ഷികൾ, വിവിധ തരം സസ്യങ്ങൾ എന്നിവ കൊണ്ടിവിടം സമൃദ്ധം.
ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളാണ് കോടനാട് വർഷം തോറും എത്തുന്നത്. ആന പിണ്ടവും, മൃഗങ്ങളുടെ വിസർജ്ജ്യവും, ഭക്ഷണ അവശിഷ്ടങ്ങളും ശാസ്ത്രീയമായി സംസ്കരിക്കപ്പെടാത്തതു മൂലം ഗുരുതരമായ പരിസ്ഥിതി, ആരോഗ്യ പ്രശ്നങ്ങൾ ഇവിടെ ഉണ്ടാവുന്നുണ്ട്. മഴക്കാലമായാൽ മലിനജലം പെരിയാർ നദിയിലേക്ക് ഒഴുകിയെത്തും. കൂടാതെ സംസ്കരിക്കപ്പെടാത്ത ആന പിണ്ടവും ഭക്ഷണാവശിഷ്ടങ്ങളും പ്രദേശത്തെ മലിനപ്പെടുത്തുകയാണ്. ഇതു മൂലം ദുർഗന്ധവും കൊതുക് ശല്യവും രൂക്ഷമായിട്ടുണ്ട്.
പ്രദേശത്ത് താമസിക്കുന്ന ആന പാപ്പാന്മാർക്കും, പ്രദേശവാസികൾക്കും സഞ്ചാരികൾക്കും ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. ഇതിന് പരിഹാരം കാണണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. സസ്യഭുക്കുകളായ ആനകളുടെ പ്രധാന തീറ്റ തെങ്ങിന്റെയും പനയുടെയും ഓലകളാണ്.
കഴിക്കുന്ന ഭക്ഷണത്തിന്റെ 40% മാത്രം ദഹിപ്പിക്കാനുള്ള ശേഷിയേ ആനകൾക്കുള്ളൂ. ബാക്കി 60% പിണ്ടമായി പുറംതള്ളുകയാണ്. അങ്ങനെ ആരോഗ്യമുള്ള ഒരു ആന 100 മുതൽ 150 കിലോ പിണ്ടം ഒരു ദിവസം പുറന്തള്ളുന്നു. ഈ പിണ്ടം ആനയുടെ അടുത്തുതന്നെ കുമിഞ്ഞുകൂടുന്നത് അതിന്റെ തന്നെ ആരോഗ്യത്തിനു നല്ലതല്ല.
സാധാരണ ഇതു കത്തിച്ചുകളയുകയാണ് പതിവ്. എന്നാലത് അന്തരീക്ഷ മലിനീകരണത്തിന് ഇടയാക്കുന്നു. നേരിട്ടു വിളകൾക്കു വളമായി ഉപയോഗിച്ചാൽ ചൂടുകൂടി അവ കരിഞ്ഞുപോകും. ജൈവവളമാക്കി മാറ്റുകയാണ് എന്തുകൊണ്ടും ഉത്തമം. അതുകൊണ്ടാണ് ഇക്കാര്യത്തിൽ ശാസ്ത്രീയവും സുസ്ഥിരവുമായ പരിഹാരത്തിനായി ശുചിത്വമിഷന്റെ സഹായത്തോടെ പദ്ധതി തയ്യാറാക്കിയതെന്ന് പ്രകാശ് പറഞ്ഞു. പദ്ധതിക്ക് വനം വകുപ്പിന്റെ പൂർണ്ണ പിന്തുണയും മേൽനോട്ടവും ഉണ്ട്.
ആനപ്പിണ്ടം സംസ്കരിക്കുന്നതിന് തുമ്പൂർമുഴി മോഡലിൽ 10 എയറോബിക് കമ്പോസ്റ്റ് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. ദിവസേന ശേഖരിക്കുന്ന ആന പിണ്ടം മെഷീന്റെ സഹായത്തോടെ ചെറിയ കഷണങ്ങളാക്കി കമ്പോസ്റ്റ് ബിന്നിൽ വിതറി നിക്ഷേപിക്കും. ഇതോടൊപ്പം ചെറിയ ചില്ലക്കമ്പുകൾ, പുല്ല് തീറ്റ കഴിഞ്ഞ് ബാക്കി വരുന്നവയും മെഷീൻ ഉപയോഗിച്ച് കഷണങ്ങളാക്കി ബിന്നിൽ നിക്ഷേപിക്കും. തുടർന്ന് ആന മൂത്രവും ഇന്നോക്കുലവും ചേർന്ന വെള്ളം തളിച്ച് വയ്ക്കും. ഒരു ബിൻ നിറയുന്നത് വരെ ഇത് ദിവസേന തുടരും.
നിറച്ച് വച്ച ബിൻ 60 ദിവസം കഴിയുമ്പോൾ ബാക്ടീരിയയുടെ പ്രവർത്തനത്താൽ പൊടിഞ്ഞ് ജൈവവളമായി മാറും. ശേഷം ബിന്നിൽ നിന്ന് മാറ്റി അരിച്ചെടുത്ത് പാക്കറ്റുകളിലാക്കി കുറഞ്ഞ വിലയ്ക്ക് കർഷകർക്ക് നൽകും. ഈ വളത്തിൽ 48% ജൈവാംശം ഉള്ളതിനാൽ കർഷകർക്ക് ഏറെ പ്രയോജനപ്രദവുമാണ്. മാനുകളുടെ വിസർജ്ജ്യം സംസ്ക്കരിക്കാൻ രണ്ടു ഫ്ലോട്ടിംഗ് ഡോം ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. ദിനം പ്രതി 100 കിലോ മാലിന്യം ഓരോന്നിലും നിക്ഷേപിക്കാം. ഇതുവഴി ഒരു ദിവസം നാല് കിലോ പാചകഗ്യാസ് ഉത്പാദിപ്പിക്കാൻ പ്ലാന്റിന് കഴിയുമെന്നാണ് കണക്കു കൂട്ടുന്നത്. ഇത് പൈപ്പ് വഴി ആനകൾക്ക് ആഹാരം പാചകം ചെയ്യുന്ന അടുപ്പുമായി ബന്ധിപ്പിക്കും. ദൂരം കൂടുതൽ ഉള്ളതിനാൽ ഗ്യാസിനെ ശക്തിയിൽ തള്ളിവിടാൻ ബ്ലോവർ മെഷീനും സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ പാചകത്തിനായി ഉപയോഗിക്കുന്ന വിറകിന്റെ ഉപയോഗം കുറയ്ക്കാനും കഴിയും .
പുണ്യാളൻ അഗർബത്തീസ് എന്ന സിനിമയിലെ തനി തൃശൂർക്കാരനായ ജോയ് താക്കോൽക്കാരൻ എന്ന ജയസൂര്യ കഥാപാത്രം പ്രേക്ഷകർക്ക് മറക്കാനാവില്ല. നവീന ആശയങ്ങൾ ഏറെയുള്ള നായകൻ ആന പിണ്ടത്തിൽ നിന്ന് ചന്ദനത്തിരിയുണ്ടാക്കുന്ന കമ്പനി ആരംഭിക്കുന്നതും, അത് മൂലമുണ്ടാക്കുന്ന പ്രായോഗിക ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമായിരുന്നു
സിനിമയുടെ പ്രമേയം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.