പാചകം ചെയ്യാനോ കാത്തിരിക്കാനോ സമയമില്ലാത്ത സാഹചര്യത്തിൽ വിശപ്പനുഭവപ്പെട്ടാൽ ഫാസ്റ്റ് ഫുഡിനെയാകും (Fast Food) നാം ആശ്രയിക്കുക. എന്നാല്‍ വിമാനത്തില്‍ പ്രഭാത ഭക്ഷണമായി ഫാസ്റ്റ് ഫുഡ് കൊണ്ടുപോയ യാത്രക്കാരന് പറ്റിയ അബദ്ധമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ബാലിയില്‍ (Bali) നിന്ന് ഓസ്ട്രേലിയയിലേക്കുള്ള വിമാനത്തില്‍ ഫാസ്റ്റ് ഫുഡ് കൊണ്ടുപോയതിന് ഒരു വിനോദസഞ്ചാരിക്ക് കനത്ത പിഴയാണ് ചുമത്തിയിരിക്കുന്നത്. മക്ഡൊണാള്‍ഡ്സിന്റെ (McDonald’s) ബര്‍ഗറും (burger) മറ്റി ചില ഭക്ഷണങ്ങളുമാണ് ഇദ്ദേഹം കൈയിൽ കരുതിയത്. ഇതിന് യാത്രക്കാരന് ചുമത്തിയിരിക്കുന്ന പിഴ 2 ലക്ഷം രൂപയാണ്.
വിമാനത്തിനുള്ളിൽ പല സാധനങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പലപ്പോഴും ആളുകള്‍ ഇത് കാര്യമായി ശ്രദ്ധക്കാറില്ല. ഇവിടെയും ഇത് തന്നെയാണ് സംഭവിച്ചത്. ബാലിയില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്ത ഇദ്ദേഹം തന്റെ പ്രിയപ്പെട്ട മക്ഡൊണാള്‍ഡ്സ് ബർഗർ ബാഗിനുള്ളിലാക്കി കൊണ്ടുപോയി.
വിമാനത്തിൽ നിന്ന് ഇറങ്ങിയയുടന്‍ ഇയാളുടെ ലഗേജ് ഒരു നായ മണംപിടിച്ച് കണ്ടെത്തി. മക്ഡൊണാള്‍ഡ്സില്‍ നിന്നുള്ള രണ്ട് മുട്ടയും ബീഫ് സോസേജുള്ള മക് മഫിന്‍സും ഒരു ഹാം ക്രോയിസന്റും നായ കണ്ടെത്തിയതോടെയാണ് ഇയാള്‍ പിടിയിലാത്. ഇതേതുടര്‍ന്ന് എയര്‍പോര്‍ട്ട് അതോറിറ്റി യുവാവിന് പിഴ ചുമത്തുകയായിരുന്നു.
തെറ്റായ വിവിരങ്ങള്‍ നല്‍കിയതിന് യുവാവിന് 2 രണ്ട് ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. അതേസമയം, ഈ സംഭവത്തോട് പ്രതികരിച്ച ഓസ്ട്രേലിയയിലെ കൃഷി വകുപ്പ് മന്ത്രി മുറെ വാട്ട് ഇതിനെ ഏറ്റവും ചെലവേറിയ മക്ഡൊണാള്‍ഡ്‌സ് ഫുഡ് എന്നാണ് വിശേഷിപ്പിച്ചത്. നിയമങ്ങള്‍ പാലിക്കാത്തവരോട് സഹതാപമില്ലെന്നും യാത്രക്കാര്‍ നിയമങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മക്ഡൊണാള്‍ഡ്സില്‍ നിന്ന് വാങ്ങിയ കോളയില്‍ ചത്ത പല്ലിയെ കണ്ടെത്തിയത് അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള മക്ഡൊണാള്‍ഡ് ഔട്ട്ലെറ്റില്‍ നിന്നും വാങ്ങിയ കോളയിലാണ് പല്ലിയെ കണ്ടത്. ഇതോടെ ഔട്ട്ലൈറ്റ് സീല്‍ ചെയ്തതായി ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഭാര്‍ഗവ് ജോഷി എന്നയാളാണ് കോളയില്‍ ചത്ത പല്ലിയെ കണ്ടെത്തിയ സംഭവത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.
ഇയാള്‍ ഓര്‍ഡര്‍ ചെയ്ത മറ്റ് ഭക്ഷണ സാധനങ്ങള്‍ക്കൊപ്പം ഒരു ഗ്ലാസ് കോളയും മേശപ്പുറത്ത് വെച്ചിരിക്കുന്നത് വീഡിയോയില്‍ കാണാം. ക്യാമറ, കപ്പിലേക്ക് സൂം ചെയ്യുമ്പോള്‍ ഒരു ചെറിയ പല്ലി അതില്‍ പൊങ്ങിക്കിടക്കുന്നതും കാണാം. കോളയില്‍ പല്ലിയെ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒരു മണിക്കൂറിലധികം ഔട്ട്‌ലെറ്റിനുള്ളില്‍ കാത്തുനിന്നതായി ജോഷിയും സുഹൃത്തുക്കളും മറ്റൊരു വീഡിയോയില്‍ ആരോപിച്ചു. എന്നാല്‍ ഔട്ട്ലെറ്റില്‍ നിന്നും പാനീയത്തിന്റെ 300 രൂപ റീഫണ്ട് നല്‍കാമെന്ന് പറഞ്ഞുവെന്നും യുവാക്കള്‍ പറഞ്ഞു.
വീഡിയോ പുറത്തുവന്നതോടെ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (എഎംസി) ഉടനടി നടപടിയെടുത്തു. ഔട്ട്‌ലെറ്റില്‍ നിന്ന് ശീതളപാനീയത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച് അഹമ്മദാബാദിലെ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഭാര്‍ഗവ് ജോഷിയുടെ പരാതിയെത്തുടര്‍ന്ന് എഎംസി ഔട്ട്‌ലെറ്റ് സീല്‍ ചെയ്യുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.