വിവാഹത്തിന് അതിഥികൾക്ക് ക്ഷണക്കത്ത് നൽകുന്നത് ഒരു സാധാരണ കാര്യമാണ്. ക്ഷണക്കത്ത് ആകര്‍ഷകവും വിശദമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായിരിക്കണം. എന്നാല്‍, ആ വിവാഹ ക്ഷണക്കത്തില്‍ ഗുരുതരമായൊരു പിഴവ് സംഭവിച്ചാലോ? അത്തരത്തിലൊരു പിശകാണ് ഇവിടെ ഒരു വിവാഹ ക്ഷണക്കത്തിൽ സംഭവിച്ചിരിക്കുന്നത്. തെറ്റ് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ് ഈ ക്ഷണക്കത്ത്.
വളരെ കാവ്യാത്മകമായിട്ടാണ് ഈ ക്ഷണക്കത്ത് തയാറാക്കിയിരിക്കുന്നത്. ഇതിനായി ഒരു കവിതയാണ് വിവാഹ ക്ഷണക്കത്തില്‍ കൊടുത്തിരിക്കുന്നത്. എന്നാല്‍ ചെറിയൊരു വാക്ക് വിട്ട് പോയതോടെ ക്ഷണക്കത്തിന്റെ അര്‍ത്ഥം തന്നെ മാറിപ്പോയി. വളരെ സ്‌നേഹത്തോടെയാണ് ഈ ക്ഷണക്കത്ത് അയക്കുന്നത്, ദയവായി ഈ വിവാഹത്തിന് വരുന്ന കാര്യം താങ്കൾ മറക്കൂ’ എന്നാണ് ഹിന്ദിയിലെഴുതിയിരിക്കുന്ന കത്ത് വിവര്‍ത്തനം ചെയ്യുമ്പോഴുള്ള അര്‍ത്ഥം.
അതേസമയം, ക്ഷണക്കത്ത് കിട്ടിയവരൊക്കെ അന്തംവിട്ടുപോയി. കല്യാണത്തിന് വരരുത് എന്നാണോ കല്യാണത്തിന് ക്ഷണിച്ചവര്‍ ഉദ്ദേശിച്ചത് എന്നായിരുന്നു എല്ലാവരുടേയും സംശയം. എന്നാല്‍ ക്ഷണക്കത്ത് അച്ചടിച്ച സ്റ്റുഡിയോയ്ക്കാണ് തെറ്റ് പറ്റിയത്. വിവാഹത്തിന് ക്ഷണിച്ച വീട്ടുകാര്‍ ഉദ്ദേശിച്ചത് വിവാഹത്തിന് വരണം എന്ന് തന്നെ ആയിരുന്നു. മറക്കരുത് (Not forget) എന്ന വാക്കിലേ ‘നോ’ എന്ന വാക്ക് സ്റ്റുഡിയോക്കാര്‍ വിട്ടുപോയി. അതോടെ ഉദ്ദേശിച്ച അര്‍ത്ഥവും പാടേ മാറിപ്പോയി.
Also read-പൂച്ചയെ അനാഥാലയത്തിലാക്കി; ഭർത്താവിനെതിരെ യുവതി വിവാഹമോചന കേസ് കൊടുത്തു
വിവാഹ ക്ഷണക്കത്തിന്റെ ഫോട്ടോ ഒരു മീം പേജാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ‘ഒരു വിവാഹ ക്ഷണക്കത്ത് ലഭിച്ചു, എന്നാല്‍ പോകണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ കഴിയില്ല’ എന്ന തലക്കെട്ടോട് കൂടിയാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഇതോടെ വിവാഹ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇതുവരെ 4800ലധികം പേര്‍ പോസ്റ്റ് കാണുകയും 138 കമന്റും ഫോട്ടോക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ട്.
ഇങ്ങനെ വിവാഹത്തിന് വിളിക്കുന്നത് ‘ഇന്‍സള്‍ട്ട്’ ആണ്, നിങ്ങളെ അതിഥിയായി സ്വീകരിക്കാന്‍ അവര്‍ക്ക് താല്‍പ്പര്യമില്ല’ എന്നാണ് ഫോട്ടോക്ക് താഴെ ഒരാള്‍ കമന്റ് ചെയ്തത്.
നേരത്തെ, ഛത്തീസ്ഗഡില്‍ നിന്നൊരു വരന്‍ തന്റെ വിവാഹത്തിനായി ആധാര്‍ കാര്‍ഡിന്റെ മാതൃകയില്‍ ക്ഷണക്കത്ത് തയ്യാറാക്കിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.ലോഹിത് സിംഗ് എന്ന് പേരുള്ള സര്‍ക്കാര്‍ ജീവനക്കാരനായ വരന്‍ ഛത്തീസ്ഗഢിലെ ജഷ്പൂര്‍ നിവാസിയാണ്. തന്റെ ജോലിയോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നതിന് വേണ്ടിയാണ് ഇദ്ദേഹം വെഡിങ് കാര്‍ഡിന്റെ ലേഔട്ട് ആധാര്‍ കാര്‍ഡിന്റെ രൂപത്തില്‍ തയ്യാറാക്കിയത്.
കാര്‍ഡില്‍ വിവാഹത്തിന്റെ എല്ലാ വിശദാംശങ്ങളും നല്‍കിയിട്ടുണ്ട്. ആധാര്‍ കാര്‍ഡിന്റെ ലേഔട്ടില്‍ തയ്യാറാക്കിയിരിക്കുന്ന കത്തില്‍ ആധാര്‍ നമ്പറിന് പകരം വിവാഹതീയതിയും ബാര്‍കോഡും നല്‍കിയിട്ടുണ്ട്. കൂടാതെ വരന്റെ പേര്, വധുവിന്റെ പേര്, വിവാഹത്തിന്റെ വേദി ഇതെല്ലം ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ക്ക് സമാനമായ രീതിയിലാണ് പരാമര്‍ശിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.