രത്നങ്ങളുടെ സുവർണ കാലഘട്ടത്തിൽ ആഭരണങ്ങൾ മുതൽ വസ്ത്രാലങ്കാരങ്ങൾ വരെ രത്നമയമായിരുന്നു. കരകൗശല വസ്തുക്കളിലും നമ്മൾ രത്നശോഭ കണ്ടിട്ടുണ്ട് എന്നാൽ ഇപ്പോൾ മുഗൾ കാലഘട്ടങ്ങളിൽ നിർമ്മിച്ചുവെന്നു കരുതപ്പെടുന്ന കണ്ണടകളാണ് ശ്രദ്ധേയമാകുന്നത്. മുഗൾ കാലഘട്ടത്തിൽ നിർമ്മിച്ച 'ഗേറ്റ് ഓഫ് പാരഡൈസ്' എന്നും 'ഹാലോ ഓഫ് ലൈറ്റ്' എന്നും വിളിക്കപ്പെടുന്ന രണ്ടു കണ്ണടകൾ സോതെബിയിൽ ലേലത്തിനെത്തിയിരിക്കുകയാണ്
"തിന്മയെ അകറ്റാൻ" രൂപകൽപ്പന ചെയ്തുവെന്ന് കരുതപ്പെടുന്ന ഇവധരിക്കുന്നവർക്ക് സർവ്വഐശ്വര്യങ്ങളും നൽകുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്.സോതെബിസ് 3.5 മില്യൺ ഡോളർ ആണ് ഈ കണ്ണടകൾക്ക് വില നിശ്ചയിച്ചിരിക്കുന്നത്. അതായത് 25,79,93,753 രൂപ
രത്നങ്ങളിൽ അലങ്കരിച്ച കണ്ണടകളിൽ ഒന്നിൽ മരതക ലെൻസുകളും മറ്റൊന്നിൽവജ്ര ലെൻസുകളുമാണ്. മനോഹരമായി നിർമ്മിച്ച ഈ കണ്ണടകൾ ഒക്ടോബർ 27 ന് ലണ്ടനിൽ നടക്കുന്ന ഇസ്ലാമിക് വേൾഡ് ആന്റ് ഇന്ത്യ ലേലത്തിലാണ് വില്പനയ്‌ക്കെത്തുന്നത്.
എഴുത്തുകാരനും ചരിത്രകാരനുമായ വില്യം ഡാൽറിമ്പിൾ, കണ്ണടകൾ എങ്ങനെ നിർമ്മിച്ചിരിക്കുന്നു എന്നതിനെക്കുറിച്ച് സോതെബീസ് യൂട്യൂബിൽ പങ്കിട്ട ഒരു വീഡിയോയിൽ വിവരിക്കുന്നു. ഇവ നിർമ്മിച്ചത് ഉപയോഗിക്കാൻ വേണ്ടി മാത്രമായല്ല പകരം രത്നങ്ങളുടെ ഏറ്റവും മികച്ച കാലഘട്ടം സൂചിപ്പിക്കുന്നതിനാണ് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു .
ഇന്ത്യൻ, ഇസ്ലാമിക പാരമ്പര്യങ്ങളിൽ രത്നങ്ങൾ വളരെയധികം പ്രാധാന്യത്തോടെ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ആ കാലഘട്ടങ്ങളിൽ വജ്രങ്ങളും മറ്റ് രത്നക്കല്ലുകളും 'ഖഗോള പ്രകാശം' ഉള്ളതായി കണക്കാക്കപ്പെട്ടിരുന്നു. തിന്മയെ അകറ്റാൻ രത്‌നങ്ങൾ കൊണ്ട് നിർമിച്ച ആഭരണങ്ങൾ അണിയുമായിരുന്നു. മുഗൾ കാലഘട്ടത്തിൽ രൂപകൽപ്പന ചെയ്ത ഈ കണ്ണടകൾക്കും അത്തരം ബന്ധമുണ്ടാകാം. അസാധാരണവും അതുല്യവുമായ ചരിത്രത്തിന്റെ ഭാഗമായാണ് കണ്ണടകളെ ഡാൽറിമ്പിൾ വിശേഷിപ്പിക്കുന്നത്.
300 കാരറ്റിലധികം ഭാരമുള്ള കൊളംബിയൻ മരതകത്തിൽ നിന്നാണ് ഗേറ്റ് ഓഫ് പാരഡൈസ് നിർമ്മിച്ചിരിക്കുന്നത്. അക്ഷരാത്ഥത്തിൽ പറുദീസയുടെ കവാടം തന്നെയെന്നാണ് ഈ മരതക കണ്ണടയെ വിശേഷിപ്പിക്കേണ്ടത്. 200 കാരറ്റ് ഭാരമുള്ള ഒരൊറ്റ ഗോൾകൊണ്ട വജ്രത്തിൽ നിന്നാണ് 'ഹാലോ ഓഫ് ലൈറ്റ്' കൊത്തിയെടുത്തത്.
ഇസ്ലാമികവും ഭാരതീയവുമായ പാരമ്പര്യത്തിന്റെ സ്മാരകങ്ങളായിരുന്നു രത്നങ്ങൾ കൊണ്ടുള്ള പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിച്ചുവെന്നു കരുതപ്പെടുന്ന വിശിഷ്ടമായ ഈ കണ്ണടകൾ. ലേലത്തിൽ വയ്ക്കുന്നതിന് മുൻപ് അവ ലണ്ടൻ, ഹോങ്കോംഗ്, ന്യൂയോർക്ക് എന്നിവിടങ്ങളിലെ മ്യൂസിയങ്ങളിൽ പ്രദർശിപ്പിക്കും.
ചരിത്രപരമായി വിശകലം ചെയ്താൽ പതിമൂന്നാം നൂറ്റാണ്ടിലാണ് കണ്ണടകൾ ആദ്യമായി നിർമ്മിച്ചത്. തുടർന്ന് ഇവ യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിലേക്ക് എത്തപ്പെട്ടു. പതിനാറാം നൂറ്റാണ്ട് മുതൽ ഇന്ത്യയിലെത്തിയ യൂറോപ്യൻ വ്യാപാരികളുടെ കടന്നു വരവോടു കൂടിയാണ് കണ്ണടകൾ ഇന്ത്യയിലേക്കെത്തുന്നത്. പോർച്ചുഗീസുകാർ വിജയനഗര കോടതിക്ക് സമ്മാനങ്ങളായി നൽകിയിരുന്നു. ഇതിലൂടെയാണ് കണ്ണടകൾ നിർമ്മിക്കുന്ന സാങ്കേതികവിദ്യ കൈമാറിയത്. പതിനാറാം നൂറ്റാണ്ടിനു മുൻപുള്ള കാലഘട്ടങ്ങളിൽ കണ്ണടകൾ ഇന്ത്യയിൽ ഉപയോഗിച്ചിരുന്നില്ല എന്നാണ് കണ്ടെത്തൽ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.