അസമിലെ (Assam) ബജാലിയിൽ നിന്നുള്ള ചായ വിൽപ്പനക്കാരൻ (Tea Seller) ആദ്യ ശ്രമത്തിൽ തന്നെ നീറ്റ് പരീക്ഷ (NEET Exam) ജയിച്ച് എയിംസിലേക്ക് പ്രവേശനം നേടിയെന്ന വാർത്ത വ്യാജമാണെന്ന് തെളിഞ്ഞു. അസമിലെ ചായ വിൽപ്പനക്കാരന്റെ മകൻ രാഹുൽ കുമാർ ദാസ് (Rahul Kumar Das) ആദ്യ ശ്രമത്തിൽ നീറ്റ് പാസാവുകയും എയിംസിൽ (AIIMS) എംബിബിഎസ് (MBBS) കോഴ്‌സിന് പ്രവേശനം നേടുകയും ചെയ്തുവെന്നായിരുന്നു പ്രചരിച്ച വാർത്ത
വാർത്ത വന്ന് രണ്ടു ദിവസത്തിന് ശേഷം രാഹുലിന്റെ അഡ്മിറ്റ് കാർഡ് വ്യാജമാണെന്ന് തെളിഞ്ഞു. രാഹുലിന്റെ അഡ്മിറ്റ് കാർഡിലെ റോൾ നമ്പറും ജനനത്തീയതിയും തമ്മിൽ പൊരുത്തക്കേട് ഉണ്ടെന്നും സ്ഥിരീകരിച്ചു. രാഹുലിന്റെ അഡ്മിറ്റ് കാർഡിലെ റോൾ നമ്പർ 2303001114 ആയിരുന്നു. എന്നാൽ ഇത് ഹരിയാനയിൽ നിന്നുള്ള കിരൺജീത് കൗർ എന്ന പെൺകുട്ടിയുടെ റോൾ നമ്പർ ആണെന്ന് തെളിഞ്ഞു.
നേരത്തെ രാഹുൽ നീറ്റ് പരീക്ഷ പാസ്സായ വാർത്ത വൈറലായ ശേഷം, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ രാഹുലിന്റെ വിദ്യാഭ്യാസ ചെലവുകൾ സംസ്ഥാന സർക്കാർ വഹിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതുപോലെ മന്ത്രി രഞ്ജിത് കുമാർ ദാസ് രാഹുലിനെ അഭിനന്ദിക്കാൻ നേരിട്ടെത്തുകയും വിദ്യാഭ്യാസ ചെലവുകൾ സർക്കാർ വഹിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
"ഞങ്ങൾക്ക് അവനെ വളരെക്കാലമായി അറിയാം. അവൻ അവന്റേതായ ലോകത്തിൽ ജീവിക്കുന്നു. ഞങ്ങൾ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവൻ പ്രതികരിച്ചില്ല. പിന്നീട് ഞങ്ങൾ അവന്റെ മാർക്ക് ഷീറ്റ് പരിശോധിക്കാൻ തീരുമാനിച്ചു. അപ്പോഴാണ് പ്രഖ്യാപിച്ച ഫലം അനുസരിച്ചുള്ള വിശദാംശങ്ങൾ പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടത്. അഡ്മിറ്റ് കാർഡ് പരിശോധിച്ചപ്പോൾ അത് എഡിറ്റ് ചെയ്ത അഡ്മിറ്റ് കാർഡാണെന്ന് ഞെട്ടലോടെ ഞങ്ങൾ മനസ്സിലാക്കി. ശേഷം ഔദ്യോഗിക വെബ്സൈറ്റിൽ റോൾ നമ്പർ പരിശോധിച്ചപ്പോൾ ഹരിയാനയിൽ നിന്നുള്ള കിരൺജീത് കൗർ എന്ന പെൺകുട്ടിയുടെ ഫലമാണ് കാണിച്ചത്", പ്രദേശവാസിയായ ദർപൻ ഒലെമാൻ പറഞ്ഞു
"ഇത് ലജ്ജാകരമായ സംഭവമാണ്. എന്തുകൊണ്ടാണ് രാഹുൽ ആളുകളെയും മാധ്യമങ്ങളെയും തെറ്റിദ്ധരിപ്പിച്ചത്? അതൊരു വലിയ ചോദ്യമാണ്. ദരിദ്രകുടുംബത്തിൽപ്പെട്ട മിടുക്കനായ ഒരു വിദ്യാർത്ഥിയാണ് അവനെന്നത് സത്യമാണ്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നീറ്റ് റിസൾട്ട് വെബ് സൈറ്റിൽ രാഹുലിന്റെ റോൾ നമ്പറും ജനനത്തീയതിയും നൽകി വിവരങ്ങൾ തിരയാൻ ശ്രമിച്ചപ്പോൾ അസാധുവായ അപേക്ഷാ നമ്പറും ജനനത്തീയതിയും എന്നാണ് കാണിച്ചത്", മറ്റൊരു പ്രദേശവാസിയായ പങ്കജ് ശർമ പറഞ്ഞു.
Also Read- Rooster Charged Rs 30 Ticket | പൂവൻ കോഴിയുമായി ബസ്സിൽ കയറി; 30 രൂപ ടിക്കറ്റ് നൽകി കണ്ടക്ടർ
"ഒരു വിഭാഗം മാധ്യമങ്ങളും വ്യാജ വാർത്ത പരത്തിയതിന് കാരണക്കാരാണ്. ബ്രേക്കിംഗ് ന്യൂസിന് വേണ്ടി മാത്രം പരിശോധിച്ചുറപ്പിക്കാത്ത വിവരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് ഒരു റിപ്പോർട്ടും പ്രസിദ്ധീകരിക്കരുത്. അവർക്ക് ഇതൊരു വലിയ പാഠമാണ്", മറ്റൊരു പ്രദേശവാസി കൂട്ടിച്ചേർത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്ന് നാട്ടുകാർ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.