News18 MalayalamNews18 Malayalam
|
news18-malayalam
Updated: November 22, 2020, 3:07 PM IST
Kissing Scene
"ലവ് ജിഹാദ്" പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് മീരാ നായരുടെ നെറ്റ്ഫ്ലിക്സ് ഷോയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. ക്ഷേത്രത്തിനുള്ളിൽവെച്ചുള്ള ചുംബന രംഗം പുറത്തുവന്നതോടെയാണ് #BoycottNetflix എന്ന ഹാഷ് ടാഗിലാണ് നെറ്റ്ഫ്ലിക്സ് ബഹിഷ്കരണ ആഹ്വാനം നടക്കുന്നത്.
നെറ്റ് ഫ്ലിക്സ് ഷോയിലെ ക്ഷേത്രത്തിനുള്ളിലെ ചുംബന രംഗം ഇപ്പോൾ ട്വിറ്ററിലും മറ്റു സോഷ്യൽ മീഡിയ വഴിയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഹിന്ദു കഥാപാത്രമായ ലത മെഹ്റ (താനിയ മാനിക്താല) ഒരു ക്ഷേത്രപരിസരത്ത് തന്റെ അന്യമതസ്ഥനായ കാമുകനെ ചുംബിക്കുന്ന രംഗമാണ് വൈറലായത്.
ഈ രംഗം പ്രചരിക്കാൻ തുടങ്ങിയതോടെ പ്രകോപിതരായ ഒരു വിഭാഗം ട്വിറ്റർ ഉപയോക്താക്കൾ സ്റ്റോറി പ്ലോട്ട് പഴയപടിയാക്കുകയും ചുംബന രംഗം ഒരു പള്ളിയിൽ ചിത്രീകരിക്കുകയും ചെയ്താൽ എന്ത് സംഭവിക്കുമെന്ന് ചോദിച്ചു രംഗത്തെത്തി. ക്ഷേത്രത്തിൽ രംഗം ചിത്രീകരിച്ചതിൽ ബിജെപി നേതാവ് ഗൌരവ് തിവാരി ചലച്ചിത്ര പ്രവർത്തകർക്കെതിരെ രംഗത്തെത്തി. മധ്യപ്രദേശിലെ റെവയിൽ നെറ്റ്ഫ്ലിക്സിനെതിരെ തിവാരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തിവാരിയുടെ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തിവാരിയുടെ ട്വീറ്റിനെ തുടർന്ന് #BoycottNetflix എന്ന ഹാഷ് ടാഗ് ഞായറാഴ്ച മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിൽ ട്രെൻഡിങ് ആയിട്ടുണ്ട്. “ഇത് ഞങ്ങളുടെ സംസ്കാരമല്ല നെറ്റ്ഫ്ലിക്സ് പ്രദർശിപ്പിക്കുന്നത്,” അസ്വസ്ഥനായ ഒരു ഉപയോക്താവ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ മാസം ആദ്യം, ജ്വല്ലറി ബ്രാൻഡായ തനിഷ്ക് വ്യത്യസ്ത മതവിശ്വാസികളായ ദമ്പതികളുള്ള ഒരു പരസ്യം പുറത്തുവിട്ടത് സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പിന്നീട് അവർക്ക് ഇത് പിൻവലിക്കേണ്ടി വന്നു.
അന്നും ലൗ ജിഹാദ് എന്ന ആരോപണം ഉന്നയിച്ചാണ് പ്രതിഷേധക്കാർ രംഗത്തെത്തിയത്. ഒരു മുസ്ലീം കുടുംബത്തിലേക്കു വിവാഹം കഴിച്ച ഹിന്ദു യുവതി ഉൾപ്പെടുന്ന രംഗമാണ് വിവാദമായത്. മുസ്ലീം പുരുഷന്മാർ ഹിന്ദു സ്ത്രീകളെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ വിവാഹത്തിന് പ്രേരിപ്പിക്കുന്നുവെന്ന ആരോപണത്തോടെ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതാണ് പരസ്യമെന്ന് പ്രതിഷേധക്കാർ പറഞ്ഞിരുന്നു.
Published by:
Anuraj GR
First published:
November 22, 2020, 3:07 PM IST