ടീഷര്‍ട്ടുകളും ജീന്‍സുകളും സ്കൂളില്‍ ധരിക്കാന്‍ ഉചിതമാണോ? ഏതായാലും ഇത് അനുചിതമാണെന്നാണ് പാക്കിസ്താന് സര്‍ക്കാര്‍ കരുതുന്നത്. പാക്കിസ്താനിലെ ഫെഡറല്‍ ഡയറക്ടറേറ്റ് ഓഫ് എഡ്യുക്കേഷന്റെ (എഫ്ഡിഇ) തിങ്കളാഴ്ച ഇറക്കിയ വിജ്ഞാപനത്തില്‍ വനിതാ അധ്യാപകര്‍ ജീന്‍സും ടൈറ്റ്സും ധരിക്കരുതെന്ന് നിർദ്ദേശം നൽകിയിരിക്കുകയാണ്. ഇതിന് പിന്നാലെ, പുരുഷ അധ്യാപകര്‍ ജീന്‍സും, ടീഷര്‍ട്ടും ധരിക്കരുതെന്ന അറിയിപ്പും എത്തി. വിദ്യാഭ്യാസത്തിലാണ് ശ്രദ്ധപതിപ്പിക്കേണ്ടതെന്നാണ് എഫ്ഡിഇ പറയുന്നത്.
രാജ്യത്തെ എല്ലാ പ്രിന്‍സിപ്പാള്‍മാരോടും അവരുടെ വിദ്യാഭ്യാസ സ്ഥാപനത്തിലെ അദ്ധ്യാപകരും അനദ്ധ്യാപകരും (പുരുഷന്മാരും സ്ത്രീകളും) പതിവ് മുടിവെട്ടല്‍, താടി വെട്ടല്‍, നഖം മുറിക്കല്‍, പെര്‍ഫ്യൂമിന്റെ ഉപയോഗം എന്നിവ ഉള്‍പ്പെടെ വ്യക്തിപരമായ ശുചിത്വം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ എഫ്ഡിഇ നിര്‍ദ്ദേശിച്ചതായി പാക് മാധ്യമമായ
ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗിക ഒത്തുചേരലുകള്‍, ചടങ്ങുകള്‍, മീറ്റിംഗുകള്‍ എന്നിവയ്ക്കായി എത്തുമ്പോള്‍ പാലിക്കേണ്ട വസ്ത്രധാരണ രീതിയെക്കുറിച്ചും വിജ്ഞാപനത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
''എല്ലാ അദ്ധ്യാപക ജീവനക്കാരും ക്ലാസുകളില്‍ ടീച്ചിംഗ് ഗൗണ്‍ ധരിക്കണം, ലബോറട്ടറികളില്‍ പ്രായോഗിക ക്ലാസുകള്‍ പഠിപ്പിക്കുമ്പോള്‍ ലാബ് കോട്ടുകള്‍ അണിയണം. ജീന്‍സുകള്‍, ടീഷര്‍ട്ടുകള്‍ എന്നിവ നിരോധിച്ചിരിക്കുന്നതിനാല്‍, ഉചിതമായ വസ്ത്രമായി കണക്കാക്കുന്നത് ലളിതവും മാന്യവുമായ സല്‍വാര്‍ കമ്മീസ്, ട്രൗസറുകള്‍, ദുപ്പട്ട/ഷാള്‍ ഉള്ള ഷര്‍ട്ട് തുടങ്ങിയവയാണ്. പര്‍ദ ധരിക്കുന്ന സ്ത്രീകള്‍ക്ക് സ്കാര്‍ഫ്/ഹിജാബ് ധരിക്കാന്‍ അനുവാദമുണ്ട്, പക്ഷെ കാഴ്ചയില്‍ അത് വൃത്തിയുള്ളതായ രൂപം ഉറപ്പാക്കണം,''വിജ്ഞാപനത്തെ ഉദ്ധരിച്ച്
ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പുരുഷന്മാര്ക്കും അനുയോജ്യമായ വസ്ത്രധാരണ രീതി നിര്‍ദ്ദേശിച്ചിട്ടുണ്ട്, ''കാലാവസ്ഥയ്ക്ക് അനുസൃതമായി ലളിതവും മാന്യവുമായ വേസ്റ്റ് കോട്ടോട് കൂടിയ സല്‍വാര്‍ കമ്മീസ്. ഷര്‍ട്ടും (ടൈ ഉപയോഗിച്ച് ഫുള്‍ സ്ലീവ്), ട്രൗസറും (ഡ്രസും, കോട്ടണ്‍ പാന്റും മാത്രം) ധരിക്കുക.'' അധ്യാപനസമയത്ത് അനുയോജ്യമായ ഷൂസുകളും സ്നിക്കേഴ്സും അനുവദനീയമാണെങ്കിലും, സ്ലിപ്പറുകള്‍ കര്‍ശനമായി ധരിക്കാന്‍പാടില്ലെന്നും എഫ്ഡിഇ കൂട്ടിച്ചേര്‍ത്തു.
ഡോണ്‍ പ്രതിനിധി എഫ്ഡിഇയുടെ ഒരു ഡയറക്ടറെ ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച പ്രതികരണം ഇങ്ങനെയായിരുന്നു, ''ഈ വിജ്ഞാപനം ഒരു നല്ല ഉദ്ദേശ്യത്തോടെയാണ് നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാകുന്നതിനാല്‍ ശരിയായ വസ്ത്രധാരണം പാലിക്കേണ്ടത് അധ്യാപകരുടെ ഉത്തരവാദിത്തമാണ്.''
അധ്യാപകര്‍ക്ക് ധരിക്കാനുള്ള 'ഉചിതമായ വസ്ത്രം' എന്ന് തരത്തില്‍ ഈ നടപടിക്ക് വളരെ കുറച്ച് പിന്തുണയും ലഭിച്ചെങ്കിലും, എഫ്ഡിഇയുടെ വിജ്ഞാപനത്തിനെതിരെ പാക്കിസ്ഥാന് സോഷ്യല്‍ മീഡിയയിൽ വന്‍പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ചിലര്‍ ഇത് വസ്ത്രം ധരിക്കാനുള്ള സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് പറഞ്ഞപ്പോള്‍ മറ്റുചിലര്‍ ഇത് ഫാസിസവും ഏകാധിപത്യവുമാണെന്ന് ആരോപിക്കുന്നു.
സോഷ്യല്‍ മീഡിയകളില്‍ എത്തിയ ചില കമന്റുകള്‍ ഇങ്ങനെയായിരുന്നു:
''ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. പാകിസ്താനില്‍, തിങ്കളാഴ്ച എഫ്ഡിഇ വനിതാ അധ്യാപകരോട് ജീന്‍സും ടൈറ്റും ധരിക്കരുതെന്ന് ആവശ്യപ്പെടുകയും, പുരുഷ അധ്യാപകര്‍ ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്നത് നിരോധിക്കുകയും ചെയ്തു. ഇത് അടിസ്ഥാന മനുഷ്യാവകാശങ്ങളുടെയും സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും ഗുരുതരമായ ലംഘനമാണ്.''
''രാജ്യത്തിന്റെ പൊതു അവസ്ഥ കണക്കിലെടുക്കുമ്പോള്‍, ഈ സര്‍ക്കാരിന്റെ മുന്‍ഗണന നടപടികള്‍ എല്ലാം ഭ്രാന്താണ്.. ഫെഡറല്‍ ഡയറക്ടറേറ്റ് ഓഫ് എഡ്യുക്കേഷന്‍ പുരുഷ, വനിതാ അധ്യാപകര്‍ക്കുള്ള ഡ്രസ്സ് കോഡ് പുറപ്പെടുവിക്കുന്നു.''
''ഞങ്ങള്‍ ഇപ്പോഴും പുരുഷന്മാരും സ്ത്രീകളും എന്താണ് ധരിക്കേണ്ടതെന്ന് പറയുന്ന തിരക്കിലാണ്. ചിന്തയുടെ ഇടങ്ങള്‍, കൃത്രിമബുദ്ധി, ക്ലൗഡ് അധിഷ്ഠിത ആപ്ലിക്കേഷനുകള്‍ എന്നിവ സൃഷ്ടിക്കുന്നതിനായി ലോകത്തിന്റെ മറ്റ് ഭാഗങ്ങള്‍ ശ്രമിക്കുമ്പോള്‍, ഇവിടെ ഫെഡറല്‍ ഡയറക്ടറേറ്റ് ഓഫ് എഡ്യുക്കേഷന്‍ പുരുഷ, വനിതാ അധ്യാപകര്‍ക്കുള്ള ഡ്രസ് കോഡ് പുറത്തിറക്കുന്നു.''
''നമ്മുടെ സമൂഹത്തില്‍ പുരുഷന്മാരുടേയും കൗമാരക്കാരുടേയും മോശം ചിന്തയെ ഡ്രസ് കോഡ് തടയില്ല. അതിനാല്‍ ആ താലിബാന് ചിന്തകള്‍ നിങ്ങളില്‍ തന്നെ സൂക്ഷിക്കുക. നിങ്ങള്‍ യുവജനതയെ മോശമായി ചിന്തിപ്പിച്ച അതേ രാജ്യത്താണ് ഞങ്ങളും വളര്‍ന്നത്.''
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.