ഇസ്ലാമബാദ്: രാജ്യത്ത് നിലവിലെ സമ്പദ് സ്ഥിതിയിലേക്ക് ശ്രദ്ധ ആകർഷിക്കാൻ വേറിട്ട മാർഗവുമായി പാകിസ്താൻ യുവതി. പാകിസ്താനിലെ തകരുന്ന സമ്പദ് സ്ഥിതി ആളുകളുടെ ശ്രദ്ധയിലെത്തിക്കാൻ തന്റെ വിവാഹവേദി തന്നെയാണ് ഈ യുവതി തെരഞ്ഞെടുത്തതും. സ്വർണ്ണ-വജ്ര ആഭരണങ്ങളണിഞ്ഞ് സുന്ദരിമാരായാണ് പാകിസ്താനിലെ പെണ്‍കുട്ടികൾ വിവാഹ വേദിയിലെത്തുന്നത്. എന്നാൽ ഈ വധു എത്തിയത് അല്‍പം വ്യത്യസ്തമായാണ്.
തക്കാളി കൊണ്ടുള്ള ആഭരണങ്ങളാണിവർ ധരിച്ചിരുന്നത്. വളയായും മാലയായും കമ്മലായും എന്തിന് നെറ്റിച്ചുട്ടിയായും വരെ തക്കാളി. ഒരു പ്രാദേശിക മാധ്യമ പ്രവർത്തകൻ ട്വിറ്ററിലൂടെ ഈ വധുവിന്റെ വീഡിയോ പുറത്ത് വിട്ടതോടെയാണ് ജനശ്രദ്ധ പിടിച്ചു പറ്റിയത്. പാകിസ്താനിൽ കഴിഞ്ഞ കുറച്ചു നാളുകളായി പച്ചക്കറി വില കുതിച്ചുയരുകയാണ്. ഒരു കിലോ തക്കാളിയ്ക്ക് 300 രൂപ വരെ ആയിരുന്നു. ആ സാഹചര്യത്തിലാണ് യുവതിയുടെ ഈ കടുംകൈ.
വിവാഹത്തിന് വീട്ടുകാർ മൂന്ന് പെട്ടി നിറയെ തക്കാളികൾ നൽകിയെന്നാണ് ഈ യുവതി അഭിമാനത്തോടെ പറയുന്നത്. 'സ്വര്‍ണ്ണവും വിലേയേറിയത് തന്നെയാണ്. എന്നാൽ ഇപ്പോൾ തക്കാളിയും വളരെ വിലയേറിയിരിക്കുകയാണ്. അതുകൊണ്ടാണ് സ്വർണ്ണാഭരണങ്ങൾക്ക് പകരം ഞാൻ തക്കാളി തെരഞ്ഞെടുത്തത്'. എന്നാണ് യുവതി പറയുന്നത്. 'മക്കളുടെ വിവാഹത്തിന് മാതാപിതാക്കൾ തക്കാളി നൽകുകയാണെങ്കിൽ എല്ലാം നൽകിയെന്ന് തന്നെ പറയാമെന്നും ഇവർ കൂട്ടിച്ചേർത്തു..'
തക്കാളി ദൗർലഭ്യം രൂക്ഷമായ സാഹചര്യത്തിലാണ് പാകിസ്താനിൽ വില കുത്തനെ ഉയര്‍ന്നത്. തുടർന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ഇറക്കുമതിയും ചെയ്തിരുന്നു. അവസ്ഥ അത്രയും രൂക്ഷമായതോടെ പാകിസ്കാനിലെ മോഷ്ടാക്കൾ ഇപ്പോൾ തക്കാളിയാണ് ലക്ഷ്യം വക്കുന്നത്. തങ്ങളുടെ വിളകൾ കാത്തു സൂക്ഷിക്കാൻ തക്കാളി കർഷകർ ഗാർഡുമാരെ നിയോഗിക്കേണ്ട അവസ്ഥ വരെയെത്തി നിൽക്കുകയാണ് കാര്യങ്ങൾ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.